മാസ്‌ക് ധരിച്ചില്ല, യുവാക്കൾക്ക് ശിക്ഷ പൊരിവെയിലിൽ ശയനപ്രദക്ഷിണം, രണ്ട് പൊലീസുകാരുടെ തൊപ്പിതെറിച്ചു
ഹപ്പൂര്‍: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ യുവാക്കളെ പൊരിവെയിലില്‍ ശയനപ്രദക്ഷിണം നടത്തിയ ഉത്തര്‍പ്രദേശ് പൊലീസ് നടപടി വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഹപൂറിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് രണ്ട് യുവാക്കളെ റെയില്‍വെ ക്രോസിനോട് ചേര്‍ന്ന റോഡില്‍ പൊലീസുകാര്‍ ശയനം പ്രദക്ഷിണം ചെയ്യിപ്പിക്കുകയായിരുന്നു. കൂടാതെ ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലയാതോടെയാണ് വിവാദമായത്. വീഡിയോ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്തോടെ രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

കോണ്‍സ്റ്റബിള്‍ ആശോക് മീന, ഹോംഗാര്‍ഡ് ഷറഫത്ത് അലി എന്നിവരയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, കുടിയേറ്റ തൊഴിലാളികളായ യുവാക്കള്‍ രണ്ട് പേരും സ്വന്തം നാട് ലക്ഷ്യമാക്കി കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു. ഇവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവരെ വിളിച്ച് ആദ്യം മര്‍ദ്ദിക്കുകയായിരുന്നു ചെയ്തത്. തുടര്‍ന്ന് ശയനം പ്രദക്ഷിണം നടത്തിയാല്‍ വിടാമെന്ന് പറഞ്ഞു. ഈ ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചതെന്ന് എഎസ്പി സര്‍വേശ് മിശ്ര മാധ്യമങ്ങളെ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സമാനമായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാട്ടിലേക്ക് പോകുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ മുട്ടുകുത്തിച്ച ഉത്തര്‍പ്രദേശിന്റെ പൊലീസ് നടപടി നേരത്തെ വിവാദമായിരുന്നു.
കേരളത്തിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര പ്രായമായവരെയും അടക്കം ഏത്തമിടീപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഡിജിപിയും റിപ്പോര്‍ട്ട് തേടിയിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പേരിലാണ് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്. കണ്ണൂര്‍ വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ പ്രായമായവരെ വരെ പിടികൂടി പോലീസ് ഏത്തമിടീപ്പിക്കുകയായിരുന്നു. പരസ്യമായി ശിക്ഷിച്ച സംഭവത്തില്‍ ഡിജിപി ഇടപെട്ടിരുന്നു. മുമ്പും വിവിധ സംഭവങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് യതീഷ് ചന്ദ്ര. എന്നാല്‍ പുതിയ സംഭവത്തിത്തില്‍ അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications