ഉത്തര്‍ പ്രദേശില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ചു; പ്ലാന്‍ ബിയുമായി കോണ്‍ഗ്രസ്; പോരാട്ടം കനക്കും
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍. അഖിലേഷിന്റെ എസ്പിയും മായാവതിയുടെ ബിഎസ്പിയും ഒരുമിച്ചാണ് ഇത്തവണ മല്‍സരിക്കുക. ഇക്കാര്യത്തില്‍ ഏകദേശ രൂപമായിട്ടുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ തിരഞ്ഞെടുപ്പില്‍ പോരാടുമെന്ന് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പറയുന്നു.
മായാവതി ജനുവരി രണ്ടാംവാരം സഖ്യംസംബന്ധിച്ച പ്രഖ്യാപനം നടത്തും. പ്രഖ്യാപനത്തോട് അനുബന്ധിച്ച് കൂറ്റന്‍ റാലി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിലേക്ക് രാജ്യത്തെ പല പ്രതിപക്ഷ നേതാക്കളുമെത്തും. കാര്യങ്ങളുടെ പോക്ക് മനസിലാക്കിയ കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ....
ബിഎസ്പി സഖ്യം
കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള കക്ഷികളെ ചേര്‍ത്താണ് ബിഎസ്പി സഖ്യത്തിന് ശ്രമിക്കുന്നത്. എസ്പിയുമായി അവര്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ഈമാസം അവസാനം മായാവതി ലഖ്‌നൗവില്‍ അഖിലേഷുമായി അന്തിമ ചര്‍ച്ച നടത്തും.
ജനുവരി 15ന്
ജനുവരി 15ന് മായാവതിയുടെ 63ാം ജന്‍മദിനമാണ്. അന്ന് വന്‍ പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. യുപിയിലേക്ക് പ്രതിപക്ഷ നേതാക്കളില്‍ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യം സംബന്ധിച്ച് അന്ന് മായാവതിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.
സഖ്യസാധ്യത ഇങ്ങനെ
മൂന്നാം മുന്നണി രൂപീകരിക്കാനാണ് മായാവതിയുടെ ശ്രമമമെന്ന് ബിഎസ്പി നേതാവ് പറഞ്ഞു. എസ്പി, ബിഎസ്പി, ആര്‍എല്‍ഡി, ജെസിസി എന്നീ കക്ഷികള്‍ ഒരുമിച്ച് യുപിയില്‍ മല്‍സരിക്കും. കൂടാതെ ദേശീയ തലത്തില്‍ സഖ്യത്തിനും ശ്രമിക്കുന്നുണ്ട്. തെലങ്കാനയിലെ ടിആര്‍എസ്, ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഒഡീഷയിലെ ബിജെഡി, ദില്ലിയില്‍ എഎപി എന്നിവരുമായി സഖ്യത്തിനാണ് ശ്രമം.
നേരത്തെ ലഭിച്ച സൂചന
ഇക്കാര്യം ബോധ്യമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ബദല്‍ മാര്‍ഗം ആലോചിക്കാന്‍ തുടങ്ങി. ഡിസംബര്‍ പത്തിന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്‍കൈയ്യെടുത്ത് ദില്ലിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. എസ്പിയും ബിഎസ്പിയും അതില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസിനെ ക്ഷണിച്ചില്ല
ഡിസംബര്‍ പത്തിന് ശേഷമാണ് യുപിയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് വ്യക്തമായി ബോധ്യപ്പെട്ടത്. ജനുവരി 15ന് നടക്കുന്ന മായാവാതിയുടെ ജന്‍മദിനാഘോഷത്തിലേക്ക് പല പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ ഇതുവരെ ക്ഷണിച്ചിട്ടില്ല.
കോണ്‍ഗ്രസ് തീരുമാനം
അതേസമയം, കോണ്‍ഗ്രസ് യുപിയിലെ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗം ചര്‍ച്ച ചെയ്യും. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. പ്ലാന്‍ ബി ആസൂത്രണം ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനം.
യുപിയുടെ പ്രാധാന്യം
543 അംഗ ലോക്‌സഭയില്‍ ശക്തി തെളിയിക്കുന്നതിന് യുപിയില്‍ കൂടുതല്‍ സീറ്റ് കിട്ടേണ്ടത് നിര്‍ബന്ധമാണ്. ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. കഴിഞ്ഞതവണ ബിജെപിക്ക് 71 സീറ്റ് ലഭിച്ചിരുന്നു. അതാണ് അവര്‍ക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചത്.
വോട്ടുകള്‍ ഭിന്നിക്കും
എന്നാല്‍ ഇത്തവണ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ യുപിയില്‍ ഒന്നിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. പുതിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കും. ഒരു പക്ഷേ ബിജെപിക്ക് ഗുണമാകുകയും ചെയ്യും.
ബിജെപിക്ക് പ്രതീക്ഷ
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്കെതിരെ യുപിയില്‍ ജനവികാരം നിലനില്‍ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ഭിന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ ബിജെപിക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ഒരുങ്ങി
2019ലെ പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങിയെന്ന് ഉത്തര്‍ പ്രദേശ് ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രകാശ് ജോഷി പറഞ്ഞു. ബൂത്ത് തല യോഗങ്ങള്‍ ചേര്‍ന്നുകഴിഞ്ഞു. സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള യോഗങ്ങള്‍ ഉടന്‍ ചേരും. പ്രതിപക്ഷ സഖ്യത്തില്‍ ചേരണമോ അതോ ഒറ്റയ്ക്ക് ജനവിധി തേടണമോ എന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ജോഷി പറഞ്ഞു.
ഔദ്യോഗിക ചര്‍ച്ചകള്‍
കോണ്‍ഗസ് മറ്റു പാര്‍ട്ടികളുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍ ചില നേതാക്കള്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാന്‍ സാധിക്കില്ലെന്നാണ് എസ്പിയും ബിഎസ്പിയും അറിയിച്ചതത്രെ. അതാണ് സ്വന്തം വഴിയില്‍ നീങ്ങാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
കോണ്‍ഗ്രസിന് രണ്ടുസീറ്റ്
80 മണ്ഡലമുള്ള യുപിയില്‍ കോണ്‍ഗ്രസിന് രണ്ടുസീറ്റ് നല്‍കാമെന്നാണ് എസ്പി-ബിഎസ്പി സഖ്യം പറയുന്നത്. റായ്ബറേലിയും അമേത്തിയും. ഇത് കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യതയില്ല. രണ്ടുപാര്‍ട്ടികളും 15 സീറ്റുകള്‍ വിട്ടുതരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പ്ലാന്‍ ബിയുമായി മുന്നോട്ടുപോകും. ജയസാധ്യതയുള്ള എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കും.
ഒരു ദയയും വേണ്ട, അവനെ വെടിവെച്ച് കൊന്നേക്കു; കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കർണാടക മുഖ്യമന്ത്രി