ഉത്തരാഖണ്ഡിൽ പ്ലാൻ ബിയുമായി ബിജെപി; കോൺഗ്രസ് ക്യാമ്പിൽ ആശങ്ക
ഡെറാഡൂൺ; ഉത്തരാഖണ്ഡിൽ തൂക്കുസഭ ഉണ്ടായാൽ സർക്കാർ രൂപികരിക്കാനുള്ള തന്ത്രവുമായി ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം അടുത്തിരിക്കെ പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ഉത്തരാഖണ്ഡിലെത്തിയതോടെയാണ് വിഷയത്തിൽ കൂടുതൽ സംശയം ജനിപ്പിച്ചത്. ഞായറാഴ്ചയാണ് കൈലാഷ് ഡെറാഡൂണിലെത്തിയത്.
എന്നാൽ തന്റെ ഉത്തരാഖണ്ഡ് സന്ദർശനം തികച്ചും വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് എന്നാണ് കൈലാഷ് നൽകിയിരിക്കുന്ന മറുപടി. എന്നിരുന്നാലും, വൈകുന്നേരം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഉന്നത നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 70 അംഗ സഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായി ഏറ്റവും കുറഞ്ഞത് 36 സീറ്റുകളാണ് വേണ്ടത്. ഇത് നേടുന്നതിൽ പാർട്ടി പരാജയപ്പെട്ടാൽ ആ സാഹചര്യം നേരിടാനുള്ള തന്ത്രത്തെക്കുറിച്ച് ബിജെപി നേതാക്കൾ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യം വെച്ചുനോക്കുമ്പോൾ സംസ്ഥാനത്തെ 61 സീറ്റുകളിൽ ബിജെപിയും കോൺ ഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. ബാക്കിയുള്ള ഒമ്പത് സീറ്റുകളിൽ ഒന്നുകിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കോ ബിഎസ്പി, യുകെഡി സ്ഥാനാർത്ഥികൾക്കോ ആണ് മുൻതൂക്കം. ഈ സാഹചര്യത്തിൽ ഒരു തൂക്കുസഭ ഉണ്ടായാൽ എങ്ങനെ ഭരണം പിടിക്കാം എന്നാണ് ബിജെപി ആലോചിക്കുന്നത്.
ഹരിദ്വാർ ജില്ലയിലെ സീറ്റുകളിൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിക്ക് മുൻതൂക്കം ഉണ്ടെന്നാണ് സൂചന. അതുപോലെ പ്രാദേശിക പാർട്ടിയായ യുകെഡിക്ക് രണ്ട് സീറ്റുകളിൽ നല്ല സ്വാധീനം ഉണ്ട്. മറ്റ് നാല് സീറ്റുകളിൽ ചില പ്രാദേശിക സംഘടനയും സ്വതന്ത്രരും ശക്തരാണെന്നും വിലയിരുത്തൽ ഉണ്ട്. എന്നാൽ ഇതുവരെയും ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് ബിഎസ്പിയുടെ മുൻ നിയമസഭാംഗവും ലക്‌സർ സീറ്റിലെ സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷെഹ്‌സാദ് പറഞ്ഞു. മായവതി പറയുന്നതനുസരിച്ചായിരിക്കും അവസാന തീരുമാനം എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ബിജെപി സിറ്റിങ് എംഎൽഎയും ബദരിനാഥ് സീറ്റിലെ സ്ഥാനാർഥിയുമായ മഹേന്ദ്ര ഭട്ട് നിരവധി കോൺ ഗ്രസ് എംഎൽഎ മാരുമായി ബന്ധപ്പെട്ടു എന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. "നേരത്തെയും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിട്ടുണ്ട്. ജയിക്കാവുന്ന നിരവധി കോൺഗ്രസ് സ്ഥാനാർത്ഥികൾ ഞങ്ങളുടെ ബന്ധത്തിലുണ്ട്. മറ്റ് പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികളും ഞങ്ങളെ ബന്ധപ്പെടുന്നുണ്ട്." ഭട്ട് അവകാശപ്പെട്ടു.
അതേസമയം നിലവിലെ സംഭവവികാസങ്ങളിൽ കോൺഗ്രസിന്റെ പ്രതിപക്ഷ ക്യാമ്പ് ആശങ്കയിലാണ്. തങ്ങളുടെ നേതാക്കളെ വേട്ടയാടാൻ ബിജെപി ശ്രമിക്കുമെന്ന് കോൺ ഗ്രസ് ആരോപിച്ചു. "ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ഞങ്ങൾ പരാജയപ്പെടുത്തും. പാർട്ടി സ്ഥാനാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും എന്ന് വാർത്ത മാധ്യമങ്ങളുടെ ഊഹാപോഹമാണ്" കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ പറഞ്ഞു.












Click it and Unblock the Notifications