അതിർത്തിയിലെ സംഘർഷത്തിനിടയാക്കിയത് ചൈന ധാരണ ലംഘിച്ചത്: കുറ്റപ്പെടുത്തി ഇന്ത്യ
ദില്ലി: കിഴക്കൻ ലഡാക്കിൽ കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്ത്. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈനീസ് സൈനികർ ലംഘിച്ചെന്ന് കുറ്റപ്പെടുത്തി ഇന്ത്യ ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും കുറ്റപ്പെടുത്തി. ചൈനീസ് സൈനികർ നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നും ഇന്ത്യൻ വിദേകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് മന്ത്രാലയം പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
അതിർത്തിയിൽ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഎം
അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ ജൂൺ ആറിന് ഇന്ത്യയും ചൈനയും സൈനിക തലത്തിൽ നടത്തിയ ചർച്ചയിൽ ചർച്ചകളിലുടെ തന്നെ തർക്കം പരിഹരിക്കാമെന്ന ധാരണയിലെത്തിയിരുന്നു. ഈ ധാരണ ചൈന ലംഘിച്ചുവെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുന്നു. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ചൈനീസ് സൈന്യം പ്രവേശിക്കുകയും ഇന്ത്യയുണ്ടാക്കിയ സമവായം ലംഘിക്കുകയും ചെയ്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.
ഒരു കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് സൈനികരെയാണ് ഇന്ത്യയ്ക്ക് സംഘർഷത്തിൽ നഷ്ടമായത്. എന്നാൽ ഇരഭാഗത്തും സംഘർഷത്തിൽ ആൾനാശമുണ്ടായെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവർത്തിക്കുന്നത്. അഞ്ച് ചൈനീസ് സൈനികർ സംഘർഷത്തിൽ കൊല്ലപ്പെട്ട് റിപ്പോർട്ട് നൽകിയ ചൈനീസ് മുഖപത്രം ഗ്ലോബൽ ടൈംസ് പിന്നീട് റിപ്പോർട്ട് തിരുത്തുകയും ചെയ്തിരുന്നു. അതിർത്തിയിൽ ഇന്ത്യ നിയന്ത്രണ രേഖ മറികടക്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ അതിർത്തിക്ക് അകത്ത് നിന്നുള്ള നടപടികൾ മാത്രമാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി. അതേ സമയം ചൈനയും ഈ ധാരണയോടെ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.
ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പാലിക്കാൻ ചൈന തയ്യാറിയിരുന്നുവെങ്കിൽ അതിർത്തിയിൽ ഇപ്പോഴുണ്ടായ സംഘർഷം ഒഴിവാക്കാമായിരുന്നുവന്നാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം അതിർത്തിയിൽ സമാധാനവും ശാന്തിയും ഉണ്ടാകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രശ്ന പരിഹാരത്തിന് വേണ്ടി ചർച്ചകളുമായി മുന്നോട്ടുപോകാനും ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേ സമം ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത എന്നിവ കാത്തൂസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ ചൈന- ഇന്ത്യ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് സൈനികരാണ് വീരമൃത്യു വരിച്ചത്. വിജയവാഡ സ്വദേശി കേണൽ ബി സന്തോഷ് ബാബു, തമിഴ്നാട് സ്വദേശി ഹവീൽദാർ എ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ച് സ്വദേശിയായ ശിപായി ഓ എന്നിവരാണ് സംഘർഷത്തിൽ വീരമൃത്യു വരിച്ചത്.