10 ഇന്ത്യൻ സൈനികരെ ചൈന വിട്ടയച്ചതായി റിപ്പോർട്ട്; പ്രതികരിക്കാതെ കേന്ദ്രസർക്കാർ
ദില്ലി; കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഉണ്ടായ സംഘർഷത്തിൽ 10 ഇന്ത്യൻ സൈനികരെ വിട്ടയച്ചുവെന്ന് റിപ്പോർട്ട്. ആക്രമണത്തിന് ശേഷം 3 ദിവസങ്ങൾ കഴിഞ്ഞാണ് സൈനികരെ വിട്ടയച്ചിരിക്കുന്നത്.ഒരു ലഫ്.കേണലും മൂന്ന് മേജർമാരും ഉൾപ്പെടെ 10 സൈനികരെയാണ് വിട്ടയച്ചതെന്ന് ന്യൂസ് ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും സൈനിക, നയതന്ത്ര തലത്തിൽ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് നടപടി. അതേസമയം ഇന്ത്യൻ സൈന്യം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Recommended Video
നേരത്തേ ഇന്ത്യയുടെ ഒരു സൈനികനേയും കാണാതായിട്ടില്ലെന്നായിരുന്നു സൈന്യവും വിദേശകാര്യ സഹമന്ത്രി എസ് ജയശങ്കറും പ്രതികരിച്ചിരുന്നത്. അതേസമയം ചൈനീസ് ആക്രമണത്തിൽ 76 സൈനികർക്ക് പരിക്കേറ്റതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ 18 പേർ ലെയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. 15 ദിവസം കൂടി ഇവർ ആശുപത്രിയിൽ തുടരും. മറ്റുള്ളവർ അതിർത്തിയിലെ മറ്റ് ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നുണ്ട്. ഇവർക്ക് ഒരാഴ്ചക്കുള്ളിൽ തന്നെ തിരികെ ദൗത്യത്തിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിർത്തിയിൽ ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന ചൈനീസ് പ്രകോപനം തിങ്കളാഴ്ച ഉച്ചയോടെ ഏറ്റമുട്ടലിന് വഴിവെയ്ക്കുകയായിരുന്നു. ഗാൽവൻ നദിയുടെ തീരത്ത് ചൈന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇരുമ്പ് വടികളും ബാറ്റണുകളും കൊണ്ടായിരുന്നു ഇരു സൈന്യങ്ങളും പരസ്പരം ഏറ്റുമുട്ടിയത്. ഏകദേശം 8 മണിക്കൂറോളം സംഘർഷം നീണ്ട് നിന്നുവെന്നാണ് റിപ്പോർട്ടുകൾ.
20 ഇന്ത്യൻ സൈനികരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അതേസമയം കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെ ചൈനയുടെ 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ചൈന ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ അയവ് വരുത്താനായി സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച തിരുമാനം ആകാതെ പിരിഞ്ഞു. അതിർത്തിയിലെ ഏറ്റുമുട്ടലിൻരെ പൂർണ ഉത്തരവാദിത്തം ചൈനയ്ക്കാണെന്നാണ് ഇന്ത്യയുടെ നിലപാട്. ചൈന പിന്നോട്ട് പോകാതെ അതിർത്തിയിലെ സൈന്യത്തെ പിൻവലിക്കില്ലെന്നും സൈന്യം വ്യക്തമാക്കി.












Click it and Unblock the Notifications