കുതിച്ചുയർന്ന് കോവിഡ് നിരക്ക്; കഴിഞ്ഞ 24 മണിക്കൂറിൽ അറുപതിനായിരത്തിലധികം പുതിയ കേസുകൾ
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയിലാണ്
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ അറുപതിനായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസവും അമ്പതിനായിരത്തിന് മുകളിലായിരുന്നു പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. കോവിഡ് കേസുകളിൽ അതിവേഗ വളർച്ച രാജ്യത്ത് വ്യക്തമാണ്. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതാണ് രാജ്യത്തെ കണക്കുകളിലും പ്രതിഫലിക്കുന്നത്.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം
രാജ്യത്ത് 24 മണിക്കൂറിനിടെ 62,336 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 160 ദിവസങ്ങള്‍ക്കിടെ ഇതാദ്യമായാണ് കൊവിഡ് കേസുകള്‍ 60,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,908,373. നാലര ലക്ഷത്തിലധികം ആളുകൾ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 160 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 60000 കടക്കുന്നത്.
289 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. 161,275 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി ഇന്ത്യയിൽ മരണപ്പെട്ടത്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയിലാണ്. 36,902 കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയതത്. വ്യാഴാഴ്ച 35,952ഉം ബുധനാഴ്ച 31,855മായിരുന്നു രോഗികളുടെ എണ്ണം. 2.83 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ മഹാമാരി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം സജീവ കേസുകള്‍ കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ പഞ്ചാബിലാണ് പ്രതിദിന രോഗികള്‍ കൂടുതല്‍. കോവിഡ് കേസുകളുടെ എണ്ണം ആദ്യമായി 3000 പിന്നിട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. 3122 ആണ് വെള്ളിയാഴ്ചത്തെ കണക്ക്. കഴിഞ്ഞ സെപ്റ്റംബറിലാണ് പഞ്ചാബില്‍ രോഗം ഇത്രയും വ്യാപിച്ചിരുന്നത്. ഒരാഴ്ചക്കിടെ 334 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാനസാഹചര്യമാണ് ഗുജറാത്തിലും നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി കേസുകളുടെ എണ്ണം 2000ത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വരിക. ഷോപ്പിങ് മാളുകള്‍ രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Recommended Video