ബംഗ്ലാദേശിന് ഇന്ത്യയുടെ സമ്മാനം 1.2 മില്യൺ കൊവിഡ് വാക്സിൻ: മോദിയുടെ സന്ദർശനത്തിനിടെ അഞ്ച് കരാറുകൾ
ധാക്ക: ബംഗ്ലാദേശ് സന്ദർശനത്തിനിടെ കോവിഡ് -19 വാക്‌സിനുകൾ സമ്മാനിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ധാക്കയിലെത്തിയ പ്രധാനമന്ത്രി 1.2 ദശലക്ഷം ഡോസ് വാക്സിനാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് കൈമാറിയത്. 109 ആംബുലൻസുകളുടെ ഒരു താക്കോലും പ്രതീകാത്മകമായി മോദി കൈമാറിയിട്ടുണ്ട്.
ഒരു ദിവസം 2.50 ലക്ഷം പേർക്ക് വാക്സിൻ, 45 ദിവസം കൊണ്ട് പൂർത്തിയാക്കുക ലക്ഷ്യം
കൊറോണ വൈറസ് വ്യാപനത്തിന് ശേഷം മോദി നടത്തുന്ന ആദ്യ വിദേശയാത്ര കൂടിയാണ് ഇത്. ബംഗ്ലാദേശിലെത്തിയ മോദി ഹസീനയെ സന്ദർശിച്ച് ഉഭയകക്ഷി സഹകരണം അടക്കം നിരവധി വിഷയങ്ങളിൽ ചർച്ചകളും നടത്തി. കണക്റ്റിവിറ്റി, ഊർജ്ജം, വ്യാപാരം, ആരോഗ്യം, വികസന സഹകരണം തുടങ്ങിയ മേഖലകളിലെ പുരോഗതിയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. തുടർന്ന് ഉഭയകക്ഷി സഹകരണത്തിന്റെ അഞ്ച് ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയ മോദി രാജ്യത്തെ സുപ്രധാന പ്രതിനിധികളുടെ യോഗത്തിലും പങ്കെടുത്തിരുന്നു.
ആരോഗ്യം, വ്യാപാരം, ഗതാഗതം ഊർജ്ജം, വികസന സഹകരണം തുടങ്ങിയ മേഖലകളിൽ കൈവരിച്ച പുരോഗതിയെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ചർച്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ഗതാഗതം, കൊമേഴ്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, സ്‌പോർട്‌സ് തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന അഞ്ച് ധാരണാപത്രങ്ങളിലും ഇതോടൊപ്പം ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ധാക്കയിൽ നടന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും മോദി പങ്കെടുത്തു. അതേ സമയം തന്നെ ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്രബന്ധത്തിനും അമ്പതാണ്ട് തികയുകയാണ്. ബംഗബാന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്വർണവും വെള്ളി നാണയവും ഹസീന മോദിക്ക് സമ്മാനിച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഒരു വെള്ളി നാണയവും അവർ പ്രധാനമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്.