കണ്ണിന് കണ്ണ് പല്ലിന് പല്ല്; ഇന്ത്യ തിരിച്ചടിച്ചു: ഏഴ് പാക് സൈനികരുടെ ജീവനെടുത്തു!!
ശ്രീനഗർ: പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക് നടപടിയ്ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഏഴ് പാക് സൈനികരെ വധിച്ച ഇന്ത്യൻ സൈന്യം രണ്ട് പാക് ബങ്കറുകളും ആക്രമിച്ചു തകർത്തു. കൃഷ്ണഗാട്ടി സെക്ടറിന് എതിർവശത്തുള്ള കിര്‍പാൺ, പിംപിൾ എന്നിവിടങ്ങളിലെ പാക് ബങ്കറുകളാണ് ഇന്ത്യ ആക്രമിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എട്ടോളം 647 മുജാഹിദ്ദീൻ ബറ്റാലിയന്റെ സൈനികരാണ് ഓരോ പോസ്റ്റിലുമുള്ളത്. സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പോസ്റ്റുകളും പൂർണ്ണമായി തകർന്നിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പാകിസ്താന്‍ ബോർഡർ ആക്ഷൻ ഫോഴ്സ് നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ജമ്മു കശ്മീരിലെ കൃഷ്ണഗാട്ടി സെക്ടറിലായിരുന്നു ആക്രമണം. സൈനികരുടെ മൃതദേഹങ്ങൾ തലയറുത്ത് വികൃതമാക്കിയ നിലയിലായിരുന്നുവെന്ന് ഇന്ത്യൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ സൈനികരോട് പകതീർത്തു
ബിഎസ്എഫ് 200 ബറ്റാലിയന്റെ ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ, ഇന്ത്യൻ സൈന്യത്തിന്റെ 22 സിഖ് റജിമെന്റിൻറെ നായിബ് സുബേദാർ മേജർ പരംജീത് സിംഗ് എന്നിവരുടെ മൃതദേഹമാണ് പാക് സൈന്യം ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന് വികൃതമാക്കിയത്. ഇന്ത്യ- പാക് അതിര്‍ത്തിയിലെ കൃഷ്ണഗാട്ടി സെക്ടറിലെ സൈനിക പോസ്റ്റുകൾ മോർട്ടാർ ഷെല്ലുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെയായിരുന്നു പാക് സൈന്യത്തിന്‍റെ ക്രൂരത. ബിഎസ്എഫ് ജവാൻ രജീന്ദർ സിംഗിന് പരിക്കേറ്റതായി സൈനിക വക്താവ് വ്യക്തമാക്കി.
ബാറ്റ് ആക്രമണങ്ങൾ
നേരത്തെ പലതവണ ഇന്ത്യന്‍ സൈനിക പോസ്റ്റുകൾ ആക്രമിച്ച ബാറ്റ് സേന ഇത്തരം സംഭവങ്ങൾ ആവര്‍ത്തിച്ചിട്ടുണ്ട്. 2016 ഒക്ടോബർ 28ന് ഇന്ത്യന്‍ അതിർത്തി കടന്നെത്തിയ പാക് ഭീകരർ ഇന്ത്യൻ സൈനികൻറെ മൃതദേഹം വികൃതമാക്കിയിരുന്നു. നിയന്ത്രണരേഖയിൽ മച്ചിൽ സെക്ടർ. 2013ൽ നായിക് ഹേമരാജിന്‍റെ മൃതദേഹവും ഇത്തരത്തിൽ പാക് സൈന്യം വികൃതമാക്കിയിരുന്നു.
നീക്കം നിയന്ത്രണരേഖയിൽ ആധിപത്യം നേടാൻ
ഇന്ത്യൻ അതിർത്തിയിൽ ഇത്തരത്തിലുള്ള ആക്രമണം നടത്തി നിയന്ത്രണ രേഖയിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി പാകിസ്താൻ സ്പെഷ്യൽ സർവ്വീസ് ഗ്രൂപ്പ് രൂപംനൽകിയ പാക് ബോർഡർ ആക്ഷൻ ടീമാണ് അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തോട് ക്രൂരത കാണിച്ചത്.
|
ബിപിൻ റാവത്ത് കശ്മീർ സന്ദര്‍ശിച്ചു
കശ്മീരിൽ പാകിസ്താൻ ഭീകരാക്രമണം നടന്നതോടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ജമ്മു കശ്മീർ സന്ദർശിച്ചിരുന്നു.