സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്
ദില്ലി: സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. തോംസൺ റോയിറ്റേഴ്സ് ഫൗണ്ടേഷൻ നടത്തിയ സർവേയിലാണ് രാജ്യത്തിന് നാണക്കേടാകുന്ന കണക്കുകൾ പുറത്ത് വന്നത്. യുദ്ധം മുറിവേൽപ്പിച്ച അഫ്ഗാനിസ്ഥാനും സിറിയയ്ക്കും മുമ്പിലാണ് ഇന്ത്യയുടെ സ്ഥാനമെന്നത് നാണക്കേടിന്റെ ആക്കം കൂട്ടുന്നു.
ഇന്ത്യയിൽ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നു, സ്ത്രീകൾ അടിമപ്പണിയെടുക്കാൻ നിർബന്ധിതരാകുന്നു, ഇതാണ് ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യയെ എത്തിച്ച ഘടകങ്ങൾ. പട്ടികയിൽ രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനും മൂന്നാം സ്ഥാനത്ത് സിറിയയുമാണ്. അമേരിക്കയും മൂന്നാം സ്ഥാനം പങ്കിടുന്നുണ്ട്.
തലകുനിക്കേണ്ട കണക്കുകൾ
2011 ൽ റോയിട്ടേഴ്സ് നടത്തിയ സർവേയിൽ അഫ്ഗാനിസ്ഥാൻ, കോംഗോ, പാകിസ്ഥാൻ,ഇന്ത്യ, സൊമാലിയ എന്നി രാജ്യങ്ങൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലാ എന്നാണ് വിലയിരുത്തിയിരുന്നത്. അന്ന് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയാണ് പുതിയ സർവേയിൽ ഒന്നാമതെത്തിയത്. സ്ത്രികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 550 ഓളം വിദഗ്ധർക്കിയിലാണ് റോയിറ്റേഴ്സ് ഫൗണ്ടേഷൻ ചർച്ച നടത്തിയത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ രാജ്യം തുടർച്ചയായി പരാജയപ്പെടുകയാണ്, സ്ത്രികൾക്ക് സുരക്ഷിതരായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ വേണ്ടവിധം ശ്രദ്ധ ചെലുത്തുന്നില്ലെന്നും സർവേ പറയുന്നു.
പീഡനങ്ങൾ
ഇന്ത്യയിൽ സ്ത്രീകളോട് അവഗണനയും അവജ്ഞയുമാണുള്ളത്. ബലാത്സംഗം, ഗാർഹിക പീഡനം, ലൈംഗിക അതിക്രമങ്ങൾ, പെൺഭ്രൂണഹത്യ തുടങ്ങിയ അതിക്രമങ്ങളിൽ ഇപ്പോഴും കുറവില്ല. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയും ബഹിരാകാശ മുന്നേറ്റങ്ങളും അവകാശപ്പെടുമ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ നാണം കെടേണ്ട അവസ്ഥയാണുള്ളത്. 193 രാജ്യങ്ങളിൽ ഏതെല്ലാം രാജ്യങ്ങളിലാണ് സ്ത്രീകൾ സുരക്ഷിതരല്ലാത്തത്, മോശം ആരോഗ്യരംഗം, മോശം സാംസ്കാരിക പാരമ്പര്യ സമ്പ്രദായങ്ങൾ, ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും കൂടുതലുള്ള രാജ്യം,മനുഷ്യക്കടത്ത് തുടങ്ങിയ ചോദ്യങ്ങളാണ് സർവേയിൽ ചോദിച്ചത്.
മനുഷ്യക്കടത്തിലും ഒന്നാമത്
മനുഷ്യക്കടത്ത്, ലൈംഗിക അടിമത്തം,ഗാർഹിക പീഡനം ,പെൺഭ്രൂണഹത്യ,നിർബന്ധിതവിവാഹം എന്നി കണക്കുകളിലും ഇന്ത്യയാണ് ഒന്നാമത് എന്നാണ് സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചത്. സർക്കാരിന്റെ കണക്ക് പ്രകാരം 2007-2016 കാലഘട്ടത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ 83 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഓരോ മണിക്കൂറിനുള്ളിലും 4 പീഡനകേസുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഇപ്പോൾ പുറത്ത് വന്ന സർവേ ഫലത്തോട് വനിതാ ശിശുക്ഷേമ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്കയും
ലൈംഗികാതിക്രമങ്ങളുടെ കാര്യത്തിൽ അമേരിക്കയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. പട്ടികയിലുള്ള ഏക പാശ്ചാത്യരാജ്യമാണ് അമേരിക്ക. മി ടൂ ക്യാമ്പയിനാണ് അമേരിക്കയെ പട്ടികയിൽ എത്തിച്ചതെന്നാണ് വിലയിരുത്തുന്നത്. ക്യാമ്പയിന്റ ഭാഗമായി നിരവധി സ്ത്രീകളാണ് തങ്ങൾ നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളുടെ കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സ്ത്രികൾക്ക് സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ സൊമാലിയ നാലാം സ്ഥാനത്തും സൗദി അറേബ്യ അഞ്ചാം സ്ഥാനത്തുമാണ്.