ചൈനയെ പൂട്ടാൻ ഇന്ത്യയുടെ തന്ത്രം! ചൈനയുടെ കുത്തക തകർക്കും, തിരിച്ചടി അതിർത്തിയിൽ മാത്രമല്ല!
ദില്ലി: ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടല്‍ ഇന്ത്യ-ചൈന ബന്ധത്തെ വളരെ വഷളാക്കിയിരിക്കുകയാണ്. 20 ഇന്ത്യന്‍ സൈനികരെ ചൈന ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയതോടെ ചൈനയ്ക്ക് എതിരെ രോഷം കത്തുകയാണ് രാജ്യത്ത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
ടിവി എറിഞ്ഞ് തകര്‍ത്തും മറ്റുമാണ് ആളുകള്‍ ചൈനയോടുളള അരിശം തീര്‍ക്കുന്നത്. ചൈനയ്ക്ക് സൈനിക തിരിച്ചടി മാത്രമല്ല സാമ്പത്തിക തിരിച്ചടിയും നല്‍കണം എന്ന ആവശ്യം ശക്തമാണ്. അതിനായുളള കരുക്കള്‍ നീക്കുകയാണ് കേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാപാര ബന്ധത്തിനും തിരിച്ചടി
ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്നും നടത്തുന്ന ഇറക്കുമതിയുടെ 11.8 ശതമാനം ആണ് ചൈനയില്‍ നിന്നുളളത്. അതേസമയം ഇന്ത്യയുടെ കയറ്റുമതിയില്‍ ആകെ മൂന്ന് ശതമാനം മാത്രമേ ചൈനയിലേക്കുളളൂ. അതിര്‍ത്തിയിലെ സംഘര്‍ഷം വഷളായതോടെ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര ബന്ധങ്ങളേയും അത് ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
സ്വയം പര്യാപ്തത നേടണം
സ്മാര്‍ട്ട് ഫോണും ടിവിയും അടക്കമുളള ഇലക്ട്രോണിക് ഉപകരണങ്ങല്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഓര്‍ഗാനിക് കെമിക്കല്‍സ് അടക്കം നിരവധി ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. കൊവിഡ് ആക്കം കൂട്ടിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ രാജ്യം സ്വയം പര്യാപ്തത നേടണം എന്നാണ് കേന്ദ്രം ആഹ്വാനം ചെയ്യുന്നത്.
ചൈനാ വിരോധം തിളച്ച് മറിയുന്നു
അതിന്റെ ഭാഗമായി തന്നെ ചൈനീസ് ഉല്‍പ്പനങ്ങള്‍ ബഹിഷ്‌ക്കരിക്കാനുളള ആഹ്വാനം നേരത്തെ ഉയര്‍ന്നിരുന്നു. അതിര്‍ത്തിയിലെ പ്രശ്‌നം കൂടി ആയതോടെ ചൈനാ വിരോധം തിളച്ച് മറിയുകയാണ്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുന്നത് അടക്കമുളള നീക്കങ്ങള്‍ കേന്ദ്രം ആലോചിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
തീരുവ ഉയര്‍ത്താൻ ആലോചന
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ക്കുളള തീരുവ ഉയര്‍ത്താനാണ് ആലോചിക്കുന്നത്. മാത്രമല്ല ഇവയ്ക്ക് മറ്റ് വ്യാപാര തടസ്സങ്ങളും സൃഷ്ടിച്ചേക്കും. ഇത്തരമൊരു ആലോചന ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൂന്ന് മാസത്തിനകം
പ്രാദേശിക ഉല്‍പ്പാദനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഇത്തരമൊരു നീക്കം കേന്ദ്രം ആലോചിക്കുന്നത്. അടുത്ത മൂന്ന് മാസങ്ങള്‍ക്കുളളില്‍ തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവയുടെ പുതിയ ഘടനയുടെ ഏകദേശ രൂപം തയ്യാറാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയേയും ബാധിക്കും
160 മുതല്‍ 200 വരെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനാണ് നീക്കം. നൂറോളം ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ശനയാ ഗുണനിലവാര പരിശോധനയും ലൈസന്‍സ് ആവശ്യങ്ങളുമായി ബന്ധപ്പെട്ടും അടക്കമുളള തടസങ്ങള്‍ സൃഷ്ടിക്കാനുമാണ് ആലോചന. 8-10 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയെ ആകും ഇന്ത്യയുടെ നീക്കം ബാധിക്കുക. അതേസമയം ചൈനയ്ക്ക് സാമ്പത്തിക തിരിച്ചടി നല്‍കാനുളള നീക്കം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.