കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ: ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം, കമ്മീഷണർക്ക് മുന്നറിയിപ്പ്!!
ദില്ലി: കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ. ദില്ലിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിക്കുന്നതിനാണ് വിളിച്ചുവരുത്തിയത്. അതേ സമയം ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇന്ത്യ കനേഡിയൻ ഹൈക്കമ്മീഷണർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജസ്റ്റിൻ ട്രൂഡോയുടെ അടുത്ത കാലത്തുള്ള പരാമർശങ്ങളെയും മറ്റ് പാർലമെന്റ് അംഗങ്ങളുടെ അഭിപ്രായ പ്രകടനത്തോടുമുള്ള എതിർപ്പും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രേഖപ്പെടുത്തി. കർഷക പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ആശങ്കാജനകമാണ്. അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡയെന്നുമായിരുന്നു ട്രൂഡോയുടെ പരാർമശം.
ഇന്ത്യൻ കർഷകരെക്കുറിച്ചുള്ള കനേഡിയൻ നേതാക്കളുടെ അഭിപ്രായങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അസ്വീകാര്യമായ ഇടപെടലാണ്. അത്തരം പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗുരു നാനാക്കിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന പരിപാടിയിൽ സംസാരിച്ച ട്രൂഡോ ഇന്ത്യയിലെ കർഷകരെ പിന്തുണച്ച് സംസാരിക്കുകയും സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം അവർക്കുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കൊപ്പം കാനഡ എപ്പോഴും നിലകൊള്ളുമെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ദേശീയ തലസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ ഹരിയാണയിലും ദില്ലിയിലും പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചപ്പോൾ പരസ്യമായി പ്രതികരിച്ച ആദ്യത്തെ ലോക നേതാവാണ് അദ്ദേഹം. അനുവദിക്കുന്നതിന് മുമ്പ് ഹരിയാനയിലും ദില്ലിയിലും പോലീസ് പീരങ്കികൾ, കണ്ണീർ വാതക ഷെല്ലുകൾ, ലാത്തിചാർജ് എന്നിവ നേരിട്ട കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ആദ്യത്തെ ലോക നേതാവായിരുന്നു അദ്ദേഹം. ജസ്റ്റിൻ ട്രൂഡോയുടെ അഭിപ്രായ പ്രകടനം തെറ്റായ വിവരം ഉൾക്കൊണ്ടുകൊണ്ടും അനാവശ്യവുമാണെന്ന് ഇന്ത്യ ഉടൻ പ്രതികരിച്ചിരുന്നു.
"കനേഡിയൻ നേതാക്കൾ ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട ചില തെറ്റായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടുവെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അത്തരം അഭിപ്രായങ്ങൾ അനാവശ്യമാണ്, പ്രത്യേകിച്ചും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട്. നയതന്ത്ര ചർച്ചകൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി തെറ്റായി ചിത്രീകരിക്കുന്നതും നല്ലതല്ലെന്നും," വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചിരുന്നു.
Recommended Video
കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ദില്ലിയിലെത്തി കഴിഞ്ഞ എട്ട് ദിവസങ്ങളായി പ്രതിഷേധം നടത്തിവരുന്നത്. കേന്ദ്രസർക്കാർ കർഷകരുടെ 32 പ്രതിനിധികളുമായി ചർച്ചനടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. നിയമങ്ങൾ പിൻവലിക്കുകയാണ് തങ്ങളുടെ ആവശ്യമെന്നും ആവർത്തിച്ച കർഷകർ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി.