കളി ഇന്ത്യയോട് വേണ്ട... ഏത് സാഹര്യത്തിലും ചൈനയെ നേരിടാൻ തയ്യാർ, ഡോക്‌ലാം വിഷയം വീണ്ടും കത്തുന്നു!
ഡെറാഡൂൺ: ചൈനക്ക് ഇന്ത്യയുടെ താക്കീത്. ഡോക്ലാമിൽ ഏത് സഹചര്യത്തിലും ചൈനയെ നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. സൈന്യത്തിന്റെ ആധുനിക വൽക്കരണം തുടരുകയാണെന്നും രാജ്യത്തിന്റെ അതിർത്ഥികൾ സംരക്ഷിക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സൈന്യം ഡോക്ലാമിൽ കടുത്ത ജാഗ്രത പാലിക്കുകയാണെന്നും അവർ പറഞ്ഞു. ശത്രുക്കള്‍ക്കെതിരെ രക്തം ചിന്തുന്ന പോരാട്ടത്തിന് തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ മറുപടിയുമായി രംഗത്ത് വന്നത്.
അതിര്‍ത്തിയിലെ നിലവിലുള്ള സാഹചര്യത്തിന് മാറ്റം വരുത്താനുള്ള ചൈനയുടെ ഏത് ശ്രമവും ഡോക്‌ലാമിന് സമാനമായ സംഘര്‍ഷ സാഹചര്യത്തിലേക്ക് നയിക്കുമെന്ന് ചൈനയിലെ ഇന്ത്യൻ സ്ഥാനപതി ഗൗതം ബംബവാലെ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. തര്‍ക്ക പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ തടഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം ഡോക്‌ലാം സംഘര്‍ഷം ഉടലെടുത്തത്. ജൂണ്‍ 16 ഓടെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ ഓഗസ്റ്റ് 28 ഓടെയാണ് അവസാനിച്ചത്.
ഡോക്‌ലാമില്‍ ചൈനീസ് സൈന്യം ഹെലിപ്പാഡുകളും സൈനിക പോസ്റ്റുകളും ട്രഞ്ചുകളും നിര്‍മ്മിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ശൈത്യകാലത്ത് സൈന്യത്തെ ഡോക്‌ലാമില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത് ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്നും ശൈത്യകാലത്ത് സൈന്യത്തെ ഡോക്ലാമില്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ശ്രദ്ധ പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ജനുവരിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ചൈനയുടെ ഒരിഞ്ച് ഭൂമിപോലും മറ്റുരാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് അടുത്തിടെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ക്‌ലാമിലെ സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് കരസേനാ മേധാവിയുടെ പ്രതികരണം. ഡോക്ലാമിൽ വീണ്ടും സംഘർഷം ഉടലെടുക്കാനുള്ള സാധ്യതകളാണ് കാണുന്നത്.
രണ്ടര മാസംനീണ്ട സംഘര്‍ഷാവസ്ഥ 2017 ഓഗസ്റ്റില്‍ അവസാനിച്ചതിനു പിന്നാലെ ഇന്ത്യയും ചൈനയും ഡോക്ലാമിലെ സൈനികരുടെയെണ്ണം കുറച്ചിരുന്നു. അതിനുശേഷം ഡോക്‌ലാമിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി നേരത്തെ പറഞ്ഞിരുന്നു. വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്ക് രാജ്യത്തെ നയിക്കാതിരിക്കാനുള്ള എല്ലാം മുന്‍കരുതലുകളും സേന സ്വീകരിച്ചിട്ടുണ്ട് എന്നും അവര്‍ പറഞ്ഞിരുന്നു. ഇന്ത്യചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വ്യത്യസ്ത തലത്തിലുള്ള 20 മീറ്റിംഗുകളായിരുന്നു നടന്നത്. എന്നാൽ വീണ്ടും സംഘർഷത്തിനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്.