ഇന്ത്യയിൽ എത്രയും വേഗം പരമാവധി പേർക്ക് വാക്സിൻ നൽകണം; ആന്റണി ഫൗചി
വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിലെ പരമാവധി ജനങ്ങൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകണമെന്ന് യുഎസ് സാംക്രമികരോഗ വിദഗ്ധനും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗചി. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഫൗസി ഇക്കാര്യം വ്യക്തമാക്കിയത്. നിർഭാഗ്യവശാൽ നമ്മൾ പ്രതീക്ഷിച്ചത്ര ആളുകൾക്ക് വാക്സിനേഷൻ നൽകാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ജനസംഖ്യയുടെ 3 ശതമാനം പേരാണ് ഇതുവരെ വാക്സിനെടുത്ത്. പത്ത് ശതമാനത്തോളം പേർ വാക്സിൻ ഒന്നാം ഡോസും എടുത്തു. എല്ലാവർക്കും വാക്സിൻ ലഭ്യമായി എന്ന് ഉറപ്പാക്കുന്നത് വരെ ജനങ്ങൾ മാസ്ക് ധരിക്കുന്നത് തുടരണമെന്നും ഫൗസി പറഞ്ഞു.

വാക്സിന് എടുക്കുന്നതിനുള്ള ഇടവേള നീട്ടുന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ ഇടവേള കുറഞ്ഞ ദിവസത്തേക്ക് നീട്ടുന്നത് കൊണ്ട് ദോഷകരമാണെന്ന് കരുതുന്നില്ല. എന്നാൽ ഏറെ നീട്ടുന്നത് ശരിയാണോ എന്ന് അറിയില്ല. അതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോയെന്ന് അറിയില്ലെന്നും ഫൗചി പറഞ്ഞു.
മൂന്നാം തരംഗത്തെ കുറിച്ചല്ല ഇപ്പോൾ ഇന്ത്യ ആശങ്കപ്പെടേണ്ടത്. രണ്ടാം തരംഗത്തെ എങ്ങനെ മറികടക്കാം എന്നാണ്. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെ കുറിച്ചാണ് നിങ്ങൾ എല്ലായ്പ്പോഴും വിഷമിക്കുന്നത്. ഇതിനുള്ള യഥാർത്ഥ പരിഹാരം വാക്സിനേഷനാണ്. മറ്റ് രോഗങ്ങളുമായുള്ള അനുഭവത്തിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള രാജ്യങ്ങളിലെ അനുഭവത്തിൽ നിന്നും ഞങ്ങൾ ഇതാണ് മനസിലാക്കുന്നത്.
ഞങ്ങളെ സംബന്ധിച്ച് മുതിർന്ന ആളുകളിൽ 60 ശതമാനത്തോളം പേർക്ക് കുറഞ്ഞത് ആദ്യത്തെ വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. അണുബാധ നിരക്ക് ഗണ്യമായി കുറയുകയാണ്. ആദ്യം 60,000 ഉണ്ടായിരുന്നത് 50,000 ത്തിലേക്കും 40,000ത്തിലേക്കും എത്തി. ഇപ്പോൾ ഇത് 30,000ത്തിൽ താഴെയാണ്. ഇത് വീണ്ടും കുറയും. ഇത്തരത്തിൽ കേസുകൾ കുറയണമെങ്കിൽ ഇന്ത്യയും അവരുടെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കണം. അത് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. രണ്ടാം തരംഗത്തെ മറികടക്കാൻ സഹായിക്കും, ഫൗചി അഭിമുഖത്തിൽ പറഞ്ഞു.
എപ്പോൾ കൊവിഡ് ലോകത്ത് നിന്ന് ഇല്ലാതാകുമെന്ന് പറയാനാകില്ല. കൊവിഡിൽ നിന്ന് മുക്തി നേടിയെന്ന് പ്രതീക്ഷ പുലർത്തിയ ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും കാര്യങ്ങൾ കൈവിട്ട് പോയിട്ടുണ്ട്. കൊവിഡ് വളരെ അപകടകരകാരിയായ വൈറസാണ്. ലോകത്തെ എല്ലാവരും വാക്സിൻ സ്വീകരിക്കുകയാണെങ്കിൽ നമ്മുക്ക് കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും ഫൗചി പറഞ്ഞു.












Click it and Unblock the Notifications