മിന്നല്‍ മിസൈലാക്രമണം; അണിയറയില്‍ പടനയിച്ചത് മലയാളി എയര്‍മാര്‍ഷല്‍
Recommended Video
ദില്ലി: പുല്‍വാമയിലെ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗത്തിന്ന് പാകിസ്താനോട് ഇന്ത്യ പകരം വീട്ടിയത് പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ടാംനാള്‍. പാക് അതിര്‍ത്തികള്‍ കടന്ന് മുന്നേറിയ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ ജയ്ഷെ മുഹമ്മദ് ഉള്‍പ്പടേയുള്ള ഭീകരസംഘടനകളുടെ താവളങ്ങളില്‍ ശക്തമായ ബോംബിങ് നടത്തി.
പോരാളിയായത് 'യന്ത്രകാക്ക' മിറാഷ് 2000; ചിതറിച്ചത് 200 ലേറെ ഭീകരരെ, കാര്‍ഗിലിന് ശേഷം മിറാഷ് വീര്യം
ചൊവ്വാഴ്ച്ച പുലര്‍ച്ചെ മുന്നേമൂക്കാലിന് തുടങ്ങിയ ആക്രമണം 21 മിനുട്ടിനകം അവസാനിച്ചു. പാകിസ്താനിലെ ബാലക്കോട്ട്, പക്ക് അധീന കശ്മീരിലെ മുസഫറാബാദ്, ചകോഠി എന്നിവിടങ്ങളിലായിരുന്നു വ്യോമസേന ആക്രമണം നടത്തിയത്. ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്‍റെ ചുക്കാന്‍ പിടിച്ചത് ഒരു മലയാളി ഉദ്യോഗസ്ഥനായിരുന്നു..
ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനില്‍ ഇന്ത്യ നടത്തിയ മിന്നല്‍ വ്യോമാക്രമണത്തിന്‍റെ നേതൃത്വ നിരയില്‍ മലയാളി ഉദ്യോഗസ്ഥനും. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയായ എയര്‍മാര്‍ഷല്‍ സി ഹരികുമാറാണ് (എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) ഇന്ത്യന്‍ ആക്രമണത്തിന്‍റെ അണിയറയില്‍ ചുക്കാന്‍ പിടിച്ചത്.
പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ്
ഹരികുമാര്‍ നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്‍റെ സമഗ്ര പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമാന്‍ഡിനാണ് പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയുടെ വ്യോമസുരക്ഷാ ചുമതല.
ആസൂത്രണം
40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ അറിയച്ചതോടെ ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇതിനായുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി തുടങ്ങിയിരുന്നു.
ചര്‍ച്ചകള്‍
വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സൂക്ഷ്മ മിസൈലാക്രമണം നടത്താല്‍ ശേഷിയുള്ള സ്ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്. 12 മിറാഷ് 2000 യുദ്ധവിമാനങ്ങളായിരുന്നു ദൗത്യത്തില്‍ പങ്കെടുത്തത്.
പരിചയസമ്പത്ത് തുണ
വ്യോമസേനയുടെ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിന്‍റെ നേതൃത്വത്തില്‍ നടന്ന വ്യോമ്യാക്രമണം കൃത്യമായി ആസൂത്രണം ചെയ്യുന്നതിലും ഫലപ്രദമായി നടപ്പാക്കുന്നതിലും ഹരികുമാറിന്‍റെ പരിചയസമ്പത്തും തുണയായി.
1979-ല്‍
1979-ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എയര്‍മാര്‍ഷല്‍ ഹരികുമാറിന് പരമവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ അടക്കമുള്ള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ കിഴക്കന്‍ വ്യോമസേന കമാന്‍ഡിന്‍റെ മേധാവിയായിരുന്നു.
കിഴക്കന്‍ കാമാന്‍ഡ്
മറ്റൊരു മലയാളിയായ കണ്ണൂര്‍ കാടച്ചിറ സ്വദേശി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരാണ് വ്യോമാസേനയുടെ കിഴക്കന്‍ കാമാന്‍ഡിന് നേതൃത്വം നല്‍കുന്നത്. ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നിവയുമായുള്ള 6300 കിലോമീറ്റര്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലാണ് കിഴക്കന്‍ കമാന്‍ഡിനുള്ളത്
അംബാല
പുല്‍വാമ ആക്രണത്തിന് തിരിച്ചടി നല്‍കാന്‍ ഹരിയാനയിലെ അംബാലയിലെ എയര്‍ബേസില്‍ നിന്നായിരുന്നു 12 മിറാഷ് 2000 യുദ്ധവിമാനങ്ങളുമായി വ്യോമസേന സംഘം പുറപ്പെട്ടത്. 21 മിനിറ്റ് നീണ്ടുനിന്ന് ഓപ്പറേഷനാണ് പാക് മണ്ണില്‍ വ്യോമസേന നടത്തിയത്. ബാലക്കോട്ടിലായിരുന്നു ആദ്യ ആക്രമണം.
ബാലക്കോട്ട്. ചക്കോട്ട്, മുസഫറാബാദ്
മിന്നലാക്രണത്തില്‍ ജെയ്ഷെ മുഹമ്മദിന്‍റെ മൂന്ന് കണ്‍ട്രോള്‍ റൂമുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ബാലക്കോട്ട്. ചക്കോട്ട്, മുസഫറാബാദ് എന്നിവിടങ്ങലിലെ ജെയ്ഷെ മുഹമ്മദിന്‍റെ കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം
ഭീകര ക്യാംപുകളെ ആക്രമിക്കാന്‍ അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള പന്ത്രണ്ടോളം മിറാഷ് 2000 പോര്‍ വിമാനങ്ങളാണ് അക്രമണത്തിന് ഉപയോഗിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് വ്യോമസേന ആക്രമണത്തിനായി മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത്..
പാക് സേനയുടെ പിന്‍വാങ്ങല്‍
ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന്‍റെ ചിത്രങ്ങൾ പാകിസ്കതാന്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. പാക് സൈന്യത്തിന്‍റെ എഫ് 16 യുദ്ധ വിമാനങ്ങൾ ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈന്യത്തിന്‍റെ മിറാഷ് വിമാനങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ് മടങ്ങുകയായിരുന്നു.