സിദ്ധരാമയ്യ വീണ്ടും കർണാടക മുഖ്യമന്ത്രിയാകുമെന്ന് ഇന്ത്യ ടുഡേ-കാർവി അഭിപ്രായ സർവ്വെ
ബെഗളൂരു: സിദ്ധരാമയ്യ വീണ്ടും കർണാടക മുഖ്യമന്ത്രിയാകുമെന്ന് ഇന്ത്യ ടുഡേ-കാർവി അഭിപ്രായ സർവ്വെ. 224 നിയോജക മണ്ഡലത്തിലാണ് മെയ് 12ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. കർണാടകയിലെ ശക്തമായ പാർട്ടിയായ കോൺഗ്രസിന് 90 മുതൽ 101 സീറ്റ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യ ടുഡേ-കാർവി അഭിപ്രായ സർവ്വെ പറയുന്നത്. 225 മെമ്പർമാരാണ് നിയമസഭയിൽ ഉണ്ടാകുക. 224 പേരെയാണ് ജനങ്ങൾ നിയമസഭയിലെത്തിക്കുക. ഒരാൾ ഗവർണർ നോമിനിയായിരിക്കും.
അതേസമയം ബിജെപിക്ക് 78 മുതൽ 86 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. ജെഡിഎസിന് 34 മുതൽ 43 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ അഭിപ്രായപ്പെടുന്നു. സിദ്ധരാമയ്യയ്ക്കും കോൺഗ്രസിനും ഒരു അവസരം കൂടി കൊടുക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ് 45 ശതമാനം പേരും. രണ്ടാമതും അവസരം കൊടുക്കണമെന്ന് പറയുന്നവരിൽ 65 ശതമാനവും മുസ്ലീം വിഭാഗക്കാരാണെന്നും സർവ്വെയിൽ വ്യക്തമാക്കുന്നു. 55 ശതമാനം കുബ്രാസും 53 ശതമാനം ദളിത് വിഭാഗക്കാരും കോൺഗ്രസിന് രണ്ടാമത് അവസരം നൽകണമെന്ന് പറയുമ്പോൾ വെറും 37 ശതമാനം ലിംഗായത്തുകളും 36 ശതമാനം ബ്രാഹ്മിൺ വിഭാഗക്കാരും മാത്രമാണ് സിദ്ധരാമയ്യയെയും കോൺഗ്രസിനെയും പിന്തുണയ്ക്കുന്നത്.
കർണാടകയിലെ പ്രധാന പ്രശ്നമായി തൊഴിലില്ലായ്മയാണെന്നാണ് സർവ്വെയിൽ പങ്കെടുത്ത 22 ശതമാനം ആളുകളുടെയും അഭിപ്രായം. വില വർധനവ്, അഴിമതി, കുടിവെള്ള പ്രശ്നം എന്നിവയും മറ്റ് പ്രധാന പ്രശ്നങ്ങളാണ്. അഞ്ച് വർഷം കർണാടക ഭരിച്ച സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് 38 ശതമാനം പേരും. 31 ശതമാനം ആളുകളും ആവറേജ് പെർഫോർമെൻസാണ് മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യ നടത്തിയതെന്നും അഭിപ്രായപ്പെടുന്നുണ്ട്. 29 ശതമാനം പേരും സിദ്ധരാമയ്യ വളരെ മോശം മുഖ്യമന്ത്രിയാണെന്ന് ആവകാശപ്പെട്ടവരാണ്. എന്നാൽ 26 ശതാമാനം പേർ മാത്രമാണ് യെദ്ധ്യൂരപ്പ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. 21 ശതമാനം പേർ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്നും ആഗ്രഹിക്കുന്നവരാണ്. 27,919 അഭിമുഖങ്ങളാണ് 224 നിയോജക മണ്ഡലങ്ങളിലായി നടത്തിയത്. ഇതിൽ 62 ശതമാനവും റൂറൽ ഏരിയയിലായിരുന്നു.