നിയോ വിമാനങ്ങൾ പറപ്പിക്കരുതെന്ന് ഉത്തരവ്! ഇൻഡിഗോയും ഗോഎയറും 65 വിമാന സർവ്വീസുകൾ റദ്ദാക്കി...
ദിവസേന ആയിരത്തിലേറെ വിമാന സർവ്വീസുകൾ നടത്തുന്ന ഇൻഡിഗോ 47 വിമാന സർവ്വീസുകളാണ് ചൊവ്വാഴ്ച നിർത്തിവച്ചത്.
മുംബൈ: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡിജിസിഎ) നിർദേശത്തെ തുടർന്ന് ഇൻഡിഗോയും ഗോ എയറും 65ഓളം വിമാന സർവ്വീസുകൾ റദ്ദാക്കി. ഫൗൾട്ടി പ്രാറ്റ് ആൻഡ് വൈറ്റ്നി എഞ്ചിനുകൾ ഉപയോഗിക്കുന്ന നിയോ വിമാനങ്ങളുടെ സർവ്വീസ് നിർത്തിവയ്ക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഇരു വിമാന കമ്പനികളും വിവിധ സർവ്വീസുകൾ റദ്ദാക്കിയത്.
ദിവസേന ആയിരത്തിലേറെ വിമാന സർവ്വീസുകൾ നടത്തുന്ന ഇൻഡിഗോ 47 വിമാന സർവ്വീസുകളാണ് ചൊവ്വാഴ്ച നിർത്തിവച്ചത്. ദിവസവും 230 സർവ്വീസുകൾ നടത്തുന്ന ഗോ എയർ എട്ട് നഗരങ്ങളിൽ നിന്നുള്ള 18 വിമാനങ്ങളും റദ്ദാക്കി. ഇരു കമ്പനികളും 65ഓളം സർവ്വീസുകൾ റദ്ദാക്കിയതിനാൽ ആഭ്യന്തര വിമാന ഗതാഗതം താറുമാറായെന്നാണ് റിപ്പോർട്ട്.

ദില്ലി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, പാട്ന, ശ്രീനഗർ, ഭൂവനേശ്വർ, അമൃത്സർ, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് ഇൻഡിഗോ നിർത്തിവച്ചിട്ടുള്ളത്. ഈ വിമാനങ്ങളിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യാമെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ഈ യാത്രയ്ക്ക് അധികപണം ഈടാക്കില്ല. ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് മുഴുവൻ പണവും തിരികെ നൽകുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം അഹമ്മദാബാദിൽ നിന്ന് ലഖ്നൗവിലേക്ക് യാത്രതിരിച്ച ഇൻഡിഗോ വിമാനം എൻജിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. ഈ സംഭവത്തോടെയാണ് നിയോ വിമാനങ്ങളുടെ സർവ്വീസ് അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ഡിജിസിഎ ഉത്തരവിറക്കിയത്. സാങ്കേതിക തകരാറുകൾ പതിവായ നിയോ വിമാനങ്ങൾ ഉപയോഗിച്ചാൽ വൻ അപകടം സംഭവിച്ചേക്കാമെന്നാണ് ഡിജിസിഎയുടെ മുന്നറിയിപ്പ്. രാജ്യത്തെ ആഭ്യന്തര വിമാന സർവ്വീസിൽ 40 ശതമാനവും കൈയാളിയിരിക്കുന്ന ഇൻഡിഗോയുടെ മിക്ക വിമാനങ്ങളും നിയോ എൻജിനുകൾ ഘടിപ്പിച്ചവയാണ്.












Click it and Unblock the Notifications