സീറ്റ് നിഷേധിച്ചു.. കലാപക്കൊടി ഉയര്‍ത്തി നേതാക്കള്‍.. വിഷമം താങ്ങാനാവാതെ നേതാവിന്‍റെ ആത്മഹത്യാ ശ്രമം
കഴിഞ്ഞ 15 വര്‍ഷമായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്ന് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.അഴിമതിയും ഭരണ വിരുദ്ധ വികാരവുമെല്ലാം സര്‍ക്കാരിനെ വരിഞ്ഞ് മുറുക്കുന്നുണ്ട്.ഭരണവിരുദ്ധ വികാരം ശക്തമായതോടെ പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ട കോണ്‍ഗ്രസിലേക്ക് ചേക്കേറുകയാണ്.
ഇതിനിടെ സീറ്റ് നിഷേധിച്ച നേതാക്കളെല്ലാം ബിജെപിക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ ഇന്നലെ നിരവധി ബിജെപി നേതാക്കളാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസിലാകട്ടെ സീറ്റ് നിഷേധിച്ചതിന് ജില്ലാ സെക്രട്ടറി ആത്മഹത്യാ ശ്രമം വരെ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരങ്ങള്‍ ഇങ്ങനെ
സാധ്യത ഇല്ലാതാക്കുന്നു
തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുന്ന മധ്യപ്രദേശില്‍ പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. ചില സര്‍വ്വേകള്‍ ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ സീറ്റ് തര്‍ക്കങ്ങള്‍ ഇത്തരം സാധ്യതകളെ പോലും ഇല്ലാതാക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
പ്രതീക്ഷയുമായി കോണ്‍ഗ്രസ്
സീറ്റ് ലഭിക്കാത്ത എംഎല്‍എമാരും മറ്റ് പ്രാദേശിക നേതാക്കളുമെല്ലാം പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരും കര്‍ഷകരുമെല്ലാം ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച പിന്നാലെ പാര്‍ട്ടി നേതാക്കള്‍ തന്നേ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയതോടെ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ബിജെപി അധികാരത്തില്‍
2003ല്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷം തുടര്‍ന്നുണ്ടായ മൂന്ന് തിരഞ്ഞെടുപ്പിലും ബിജെപിയാണ് മധ്യപ്രദേശില്‍ ജയിച്ചത്.എന്നാല്‍ ഇത്തവണ ബിജെപിയുടെ വിജയം പരുങ്ങലിലാണ്. അഴിമതിയും ഭരണ വിരുദ്ധ വികാരവുമെല്ലാം കോണ്‍ഗ്രസിന് ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂട് വിട്ട് കൂടുമാറ്റം
ആദ്യഘട്ടങ്ങളില്‍ പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ബിജെപിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇപ്പോള്‍ ട്രെന്‍റുകള്‍ മാറി മറിയുകയാണ്. ഇതോടെ പല പ്രമുഖ നേതാക്കളും കൂട് വിട്ട് കൂടുമാറ്റം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ഭാര്യാ സഹോദരന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയതും ബിജെപിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കലാപക്കൊടി
ഒറ്റഘട്ടമായി ഈ മാസം 18നാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 230 മണ്ഡലങ്ങളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഇന്നലെയായിരുന്നു. സീറ്റ് ലഭിക്കാത്ത എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പത്രി സമര്‍പ്പിച്ച് കഴിഞ്ഞു.
സീറ്റ് നിഷേധിച്ചു
ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംഎല്‍എമാപായ ബ്രഹ്മാനന്ദും ജിതേന്ദ്ര ദാഗയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് വ്യക്തമാക്കി നോമിനേഷന്‍ നല്‍കി. സുഷമാ സ്വരാജിന്‍റെ അടുത്ത അനുയായി ആണ് ജിതേന്ദ്ര സാഗ. എന്നാല്‍ ഭോപ്പാല്‍ ഡെവലെപ്മെന്‍റ് അതോറിറ്റിയുടെ സിഇഒയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ദാഗയുടെ പേര് ഉള്‍പ്പെട്ടതോടെയാണ് ഇയാള്‍ക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചത്.
പത്രിക സമര്‍പ്പിച്ചു
മുന്‍ കൃഷി മന്ത്രി രാമകൃഷ്ണ രുസ്മാരിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. മറ്റൊരു പ്രമുഖ ബിജെപി നേതാവായ രാഷ്മി സിങ്ങ് പട്ടേലും നൗഗൗഡു മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ സമര്‍പ്പിച്ചു.
പാര്‍ട്ടി വിട്ടു
മുന്‍കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ സിറ്റിങ് എംഎല്‍എയുമായ സര്‍തജ് സിങ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാത്തതായിരുന്നു പാര്‍ട്ടി വിടാനുള്ള കാരണം. ഇദ്ദേഹത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.
തലവേദന
എന്നാല്‍ സര്‍തജ് സിങ്ങിന്‍റെ എതിരാളിയായ സ്പീക്കറും ബിജെപി നേതാവുമായ സിതാ സരണ്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ അനുഗ്രഹം വാങ്ങി നോമിനേഷന്‍ സമര്‍പ്പിക്കാന്‍ എത്തിയത് ബിജെപിക്ക് മറ്റൊരു തലവേദനയായിട്ടുണ്ട്.
വ്യത്യസ്തമല്ല
കോണ്‍ഗ്രസിലും സ്ഥിതി വ്യത്യസ്ഥമല്ല.സീറ്റ് നിഷേധിച്ചതിന് ഗ്വാളിയാറില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രേം സിങ് കുഷ്വാ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനുളള ശ്രമമാണ് നടത്തിയത്. നിലവില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് പ്രേം സിങ്ങ്.
മാറി മറിയുന്നു
ട്രെന്‍റുകള്‍ മാറി മറിയുകയും പാളയത്തില്‍ പട ഒരുങ്ങുകയും ചെയ്യുന്നതോടെ മധ്യപ്രദേശിലേത് ഇഞ്ചോടിഞ്ച് പോരാട്ടുമാകുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. മധ്യപ്രദേശിലെ വിജയം കേന്ദ്രത്തിലെ തുടർഭരണത്തിന് ബിജെപിക്ക് ആത്മവിശ്വാസമേകുമെങ്കിൽ അധികാരം തിരിച്ചുപിടിക്കാനുള്ള പിടിവള്ളിയാണ് കോൺഗ്രസിനിത്.