കർഷക പ്രതിഷേധം: അന്താരാഷ്ട്ര താരങ്ങളുടെ ട്വീറ്റ് കാര്യങ്ങളറിയാതെയെന്ന് എസ് ജയ്‌ശങ്കർ
ദില്ലി: ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് പങ്കുവെച്ച ടൂൾകിറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നിരവധി കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ടൂൾ കിറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിൽ വളരെയധികം വെളിപ്പെട്ടിട്ടുണ്ട്. മറ്റെന്താണ് പുറത്തുവരുന്നത് എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ചില സെലിബ്രിറ്റികൾ അവർക്ക് വളരെ അറിയാത്ത കാര്യങ്ങളിൽ നടത്തിയ പ്രസ്താവനകളോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചതിന് ഒരു കാരണമുണ്ടെന്നും ജയ്ശങ്കറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
"ടൂൾകിറ്റ്" സൃഷ്ടിച്ച ഖാലിസ്ഥാൻ അനുകൂലികൾക്കെതിരെ ദില്ലി പോലീസ് വ്യാഴാഴ്ച കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ സർക്കാരിനെതിരെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ യുദ്ധം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും പരാതിയിൽ പറയുന്നുണ്ട്. എഫ്‌ഐആറിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, ഇന്ത്യൻ പീനൽ കോഡിലെ മറ്റ് വകുപ്പുകൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ദില്ലിയിൽ കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രേറ്റ തൻബർഗ് രംഗത്തെത്തിയത്. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു ടൂൾകിറ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ടൂൾകിറ്റെന്നാണ് പോലീസും സർക്കാരും വിശേഷിപ്പിക്കുമ്പോൾ, ഇത് ഏതെങ്കിലും സാമൂഹ്യനീതി പ്രചാരണത്തിന്റെ അടിസ്ഥാന ഉപകരണമാണെന്ന് ആശയവിനിമയ വിദഗ്ധർ പറയുന്നു.