സഹരൺപൂര്‍ കലാപം: യോഗിയോട് കളിച്ചാൽ പണി പോവും, നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷന്‍, കൂട്ട അറസ്റ്റും
യോഗി ആദിത്യനാഥിന്‍റെ നിർദ്ദേശ പ്രകാരം നാല് മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നാണ് റിപ്പോർട്ട്
ലഖ്നൊ: ഉത്തർപ്രദേശിലെ സഹരൺപൂരിലുണ്ടായ കലാപത്തെത്തുടർന്ന് 24 പേരെ അറസ്റ്റ് ചെയ്തു. നാല് മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ദളിത്- രാജ്പുത് വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദ്ദേശ പ്രകാരം നാല് മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നാണ് റിപ്പോർട്ട്.
ജില്ലാ മജിസ്ട്രേറ്റ് എൻ പി സിംഗ്, സീനിയർ പോലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദൂബെ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, പോലീസ് സർക്കിൾ എന്നിവരെയാണ് സർക്കാർ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. സഹരൺപൂരിൽ കലാപമുണ്ടായ സ്ഥലത്ത് ത ങ്ങളുടെ ഔദ്യോഗിക ചുമതലകൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് കണ്ടെത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി അയച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണെന്നും സൂചനയുണ്ട്.
നാല് പേര്‍ക്ക് സസ്പെൻഷന്‍
സഹരൺപൂർ കലാപമുണ്ടായപ്പോൾ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചാണ് ജില്ലാ മജിസ്ട്രേറ്റ് എൻ പി സിംഗ്, സീനിയർ പോലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദൂബെ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, പോലീസ് സർക്കിൾ എന്നിവരെ സർക്കാർ സസ്പെൻഡ് ചെയ്തത്. ഇതിന് പുറമേ സഹരൺപൂർ ഡിഐജി ജെകെ സഹിയെയും ബുധനാഴ്ച വൈകിട്ട് സ്ഥലം മാറ്റിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ കർശന നിർദേശം
സഹരൺപൂർ കലാപത്തിന്‍റെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയരുന്നു. സമാധാനം ഇല്ലാതാക്കുന്ന തീപ്പൊരി പ്രസംഗങ്ങള്‍ അനുവദിക്കാനാവില്ലെന്നും വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി
കലാപം അടിച്ചമർത്താൻ
ഉത്തർപ്രദേശിലെ സഹരണ്‍പൂരിൽ ദളിതുകളും രജ്പുത് വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പട്ടതോടെ പ്രദേശത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി ഇന്‍റർനെറ്റ് സേവനങ്ങള്‍ നിർത്തിവച്ചിരുന്നു.
സംഘർഷത്തിന് ദിവസങ്ങളുടെ പഴക്കം
രജ്പുത് രാജാവായ മഹാറാണ പ്രതാപിന്‍റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഉച്ചചത്തിൽ പാട്ടുവച്ചതിനെ തുടർന്ന് ദളിതുകളും രാജ്പുതുകളും തമ്മിൽ മെയ് അഞ്ചിന് സംഘർഷം ഉടലെടുത്തിരുന്നു. സംഘർഷാവസ്ഥയാണ് ഒരാളുടെ മരണത്തിൽ
വീടുകൾ അഗ്നിയിരയാക്കി
ചൊവ്വാഴ്ച റാലിയിൽ പങ്കെടുക്കുന്നതിനായി ബിഎസ്പി നേതാവ് മായാവതി ഷബീർപൂര്‍ സന്ദർശിക്കാനിരിക്കെ അജ്ഞാതർ രജ്പുതുകളുടെ 12 വീടുകൾ അഗ്നിക്കിരയാക്കിയതിനെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം വാളും ആയുധങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തിനിടെ 20 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ദളിത് വിഭാഗത്തിൽപ്പെട്ട 24 കാരനാണ് ആക്രമണത്തിനിടെ പരിക്കേറ്റ് മരിച്ചത്.
അന്വേഷണത്തിന് പ്രത്യേക സംഘം
വർഗ്ഗീയ കലാപം സർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേൽപ്പിക്കുന്ന സ്ഥിതിയെത്തിയപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ അയച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി മണി പ്രസാദ് മിശ്രയ്ക്കൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ ബിഎസ്പി നേതാവ് മായാവതിയുടെ ശബീർപൂർ സന്ദര്‍ശനത്തെ വിമർശിച്ച് സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു.
ബിഎസ്പി ദളിതുകൾക്കൊപ്പം
ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്നതിനായി മായാവതിയുടെ ബിഎസ്പിയ്ക്ക് ദളിത് വിഭാഗങ്ങളിൽ നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. പിന്നാാക്കം നിൽക്കുന്നവർക്കെതിരെയിള്ള ആക്രമണവും കലാപവും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ബിഎസ്പിയുടെ വാദം.