നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുന്നുവെന്ന് പ്രിയങ്ക; എന്ത് വിലകൊടുത്തും നേരിനായി പോരാടും
ദില്ലി: ഐഎന്‍സ് മീഡിയാ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം അന്വേഷണ ഏജന്‍സികളുടെ അറസ്റ്റ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേസില്‍ ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ളു നീക്കം സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ശക്തമാക്കിയത്. ഇന്നലേയും ഇന്നുമായി മൂന്നുതവണയാണ് ചിദംബരത്തെ തേടി അന്വേഷണ സംഘം ചിദംബരത്തിന്‍റെ വീട്ടില്‍ എത്തിയത്.
രാത്രി എട്ട് മണിയോടെ എത്തിയ അന്വേഷണ സംഘം ചിദംബരം ഇല്ലാത്തതിനാല്‍ തിരികെ പോയി. രാത്രി 12 ന് വീണ്ടും ചിദംബരത്തിന്‍റെ വസതിയിലെത്തിയ സിബിഐ സംഘം രണ്ട് മണിക്കൂണിനകം ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് പതിച്ചു. ഇതിനെതിരെ അഭിഭാഷകന്‍ മുഖേനെയാണ് സിബിഐക്കെതിരെ ചിദംബരം രംഗത്ത് എത്തിയത്.
ഏതു നിയമം പ്രകാരമാണ് രണ്ടു മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് കാട്ടി വീട്ടില്‍ നോട്ടീസ് പതിപ്പിച്ചതെന്നായിരുന്നു ചിദംബരത്തിന്‍റെ അഭിഭാഷകന്‍ അര്‍ഷ്ദിപ് സിങ് ഖുറാന ചോദിച്ചത്. അതേസമയം ചിദംബരത്തിനെതിരായ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നാണംകെട്ട ഭീരുക്കള്‍
നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുകയെന്നാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. രാജ്യസഭയിലെ അങ്ങേയറ്റം യോഗ്യനും ആദരണീയനായ അംഗമാണ് ചിദംബരം. ധനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ അദ്ദേം പതിറ്റാണ്ടുകളായി അദ്ദേഹം നമ്മുടെ രാജ്യത്തെ സേവിച്ചു. അധികാരികതയോടെ സംസാരിച്ച് ബിജെപി സര്‍ക്കാറിനെതിരെ അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. അതുകൊണ്ടാണ് കേന്ദ്രം ഇത്തരത്തില്‍ ചിദംബരത്തെ വേട്ടയാടുന്നതെന്നും ട്വീറ്റില്‍ പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
|
ട്വീറ്റ്
പ്രിയങ്ക ഗാന്ധി

മോശമായ പ്രതികാര നടപടി
പ്രിയങ്കയ്ക്ക് പുറമെ നിരവധി കോണ്‍ഗ്രസ് നേതാക്കളും ചിദംബരത്തിന് പിന്തുണയുമായി രംഗത്ത് എത്തി. ബിജെപി സര്‍ക്കാരിന്‍റെ പോലീസ് രാജ് ഭരണത്തിന്‍ കീഴില്‍ അങ്ങേയറ്റം മോശമായ പ്രതികാര നടപടികള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാ ട്വീറ്റ് ചെയ്തത്. 7 മാസമായി കരുതിവെച്ചിരുന്ന വിധി വിരമിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പാണ് ജഡ്ജി പുറപ്പെടുവിച്ചത്. ബഹുമാനപ്പെട്ട മുന്‍ ധനകാര്യമന്ത്രി വേട്ടയാടപ്പെടുകയാണെന്നും സുര്‍ജേവാല ട്വീറ്റില്‍ പറഞ്ഞു.

വേട്ടയാടുന്നു
രാത്രിയോടെ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്നായിരുന്നു ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മുതിര്‍ന്ന നേതാവായ ആനന്ദ് ശര്‍മ്മ ട്വീറ്റ് ചെയ്തത്. ചിദംബരം ഒരു പ്രഗത്ഭ വ്യക്തിയും നിയമം അനുസരിക്കുന്ന പൗരനുമാണ്. എന്നാല്‍ തിരഞ്ഞെടുത്ത ചില പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വം വേട്ടയാടുന്നതാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ ലക്ഷ്യം വെക്കുന്നു
കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, ബിജെപിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന പല നേതാക്കളേയും അവര്‍ ലക്ഷ്യം വെക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, എസ്പി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളെ നേതാക്കളെല്ലാം ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നു. ഇതൊരു നീണ്ട പട്ടികയാണ്. എന്നാല്‍ ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് എതിരെ ഇതിലും ഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍ ഇതേ അന്വേഷണം ഏജന്‍സികള്‍ മൗനം പാലിക്കുകയാണെന്നും ആനന്ദ് ശര്‍മ്മ ആരോപിച്ചു.

രാവിലെ 10.30 ന്
അതേസമയം, ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി രാവിലെ 10.30 ന് പരിഗണിക്കും. അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനാൽ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന്റെ മുൻപാകെയാകും ആവശ്യം ഉന്നയിക്കുക. മുൻകൂർ ജാമ്യം ഇല്ലെങ്കിൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണമെങ്കിലും നീട്ടണമെന്ന ആവശ്യവും കോടതിയുടെ മുമ്പാകെ ചിദംബരം ഉന്നയിച്ചേക്കും ചിദംബരത്തിന്റെ ആവശ്യത്തെ സുപ്രീം കോടതിയിലും സിബിഐയും എൻഫോഴ്‌സ്‌മെന്റും എതിർക്കും. കോടതിയുടെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം വന്നില്ലെങ്കിൽ ഏജൻസികൾ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കും ഏജന്‍സികള്‍ നീങ്ങും.

ആവശ്യം തള്ളി സിബിഐ
കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെ യാതൊരു വിധ നടപടിയും പാടില്ലെന്നും ചിദംബരം സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയ സിബിഐ സംഘം രാവിലെ തന്നെ അദ്ദേഹത്തിന്‍റെ വീട്ടില്‍ വീണ്ടും എത്തി. എന്നാല്‍ ചിദംബരത്തെ കാണാന്‍ കഴിയാനാവാത്തതിനെ തുടര്‍ന്ന് സംഘത്തിന് തിരികെ പോവേണ്ടി വന്നു. ദില്ലി ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മൂന്ന് തവണയാണ് സിബിഐ ചിദംബരത്തിന്‍റെ വീട്ടില്‍ എത്തി മടങ്ങിയത്.

ധനമന്ത്രിയായിരുന്ന കാലയളവിൽ
ധനമന്ത്രിയായിരുന്ന കാലയളവിൽ പി ചിദംബരം അനുമതി നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വന്‍തോതില്‍ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ഇതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സിബിഐക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ എൻഫോഴ്സ്മെന്റും ചിദംബരത്തിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരം കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു












Click it and Unblock the Notifications