ചന്ദ്രബാബു നായിഡുവിനെതിരെ നടൻ വിശാലിനെ മത്സരിപ്പിക്കാൻ ജഗൻ?..അഭ്യൂഹം ശക്തം..പ്രതികരിച്ച് താരം
ചെന്നൈ;സിനിമാ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും ഭാഗ്യം പരീക്ഷിക്കുന്നതൊന്നും പുതിയ കാര്യമല്ല. പ്രത്യേകിച്ച് തമിഴ്നാട്ടിൽ. സംസ്ഥാനത്ത് സിനിമയിൽ നിന്നും നിന്ന് ഏറ്റവും ഒടുവിലായി രാഷ്ട്രീയത്തിൽ എത്തിയത് നടൻ കമൽഹാസനായിരുന്നു. സ്വന്തമായി പാർട്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചെങ്കിലും പക്ഷേ കമലഹാസനും പാർട്ടിക്കും തമിഴ്നാട്ടിൽ പച്ച പിടിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അടക്കം മത്സരിച്ചെങ്കിലും കമലഹാസന്റെ മകൾ നീതി മയ്യത്തിന് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്.
'എനിക്കൊപ്പം ജീവിച്ചവർക്ക് പരാതിയില്ല,സെലിബ്രിറ്റികൾ ഗർഭപാത്രത്തിൽ നിന്ന് വന്നവരല്ലേ?';ഗോപി സുന്ദർ
എന്തായാലും കമൽഹാസന് പിന്നാലെ മറ്റൊരു താരം കൂടി സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നാണ് അഭ്യൂഹങ്ങൾ. കമലഹാസനെ പോലെ തന്നെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തുറന്ന നിലപാടുകൾ പറയുന്ന നടൻ വിശാലിന്റെ പേരിലാണ് അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്.
തെന്നിന്ത്യയിൽ യുവ താരങ്ങളിൽ പ്രേക്ഷകരുടെ പ്രിയ താരമാണ് വിശാൽ. സിനിമയ്ക്ക് പുറത്ത് നടൻ നടത്തുന്ന പ്രതികരണങ്ങൾ വലിയ ചർച്ചയാകാറുണ്ട്. ജയലളിതയുടെ മരണശേഷം ആർ കെ നഗർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകികൊണ്ടായിരുന്നു വിശാൽ ആദ്യം തമിഴ് രാഷ്ട്രീയത്തെ ഞെട്ടിച്ചത്. അന്ന് നടന്റെ നാമനിർദ്ദേശ പത്രിക തള്ളിയതെല്ലാം വലിയ വാർത്തയായിരുന്നു.
'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു
തന്റെ സിനിമകളിലൂടെ വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരായ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ നിരവധി വിവാദങ്ങളും ബി ജെ പിയുടെ ബഹിഷ്കര ആഹ്വാനവുമെല്ലാം നേരിട്ട താരം കൂടിയാണ് അദ്ദേഹം. ഇരുമ്പുതിറൈ എന്ന സിനിമയിൽ ആധാറിനെയും നോട്ടുനിരോധനത്തെയും കടുത്ത ഭാഷയിൽ വിമർശിച്ചതിൽ പേരിൽ നടന്റെ സിനിമ ഇറക്കില്ലെന്ന് ഉൾപ്പെടെ ബി ജെ പിക്കാർ വെല്ലുവിളിച്ചിരുന്നു. വിശാൽ ഇന്നല്ലേങ്കിൽ നാളെ തമിഴ് രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് കരുതുന്നവരാണ് ആരാധകരിൽ ഏറെയും.
എന്നാൽ തമിഴ്നാട്ടിൽ അല്ല മറിച്ച് ആന്ധ്രാപ്രദേശിൽ വിശാൽ മത്സരിച്ചേക്കുമെന്ന വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിനെതിരെ നടൻ മത്സരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നായിഡുവിനെതിരെ മത്സരിക്കാൻ ജഗൻ മോഹൻ റെഡ്ഡി വിശാലിനെ സമീപിച്ചെന്നാണ് അഭ്യൂഹങ്ങൾ.
നായിഡുവിന്റെ മണ്ഡലമായ കുപ്പത്ത് പരിചിതനായ നടനാണ് വിശാൽ. അദ്ദേഹത്തിന്റെ പിതാവിന് മണ്ഡലത്തിൽ ബിസിനസ് ഉണ്ട്.ആന്ധ്ര മന്ത്രി പെട്ടി റെഡ്ഡി രാമചന്ദ്രയാണ് വിശാലിന്റെ പേര് ചന്ദ്രബാബു നായിഡുവിനെതിരെ നിർദ്ദേശിച്ചതെന്നാണ് വാർത്തകൾ. ഇപ്പോഴിതാ നടൻ തന്നെ ഇത്തരം വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോളത്തെ ലക്ഷ്യമെന്നും ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിശാൽ പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഞാൻ ആന്ധ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും കുപ്പം മണ്ഡലത്തിൽ മത്സരിക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങളായി ഞാൻ കേൾക്കുന്നുണ്ട്. ഇത്തരം വാർത്തകളെ താൻ പൂർണമായി നിഷേധിക്കുന്നു.ഇതിനെ കുറിച്ച് തനിക്ക് അറിയില്ല,ആരും തന്നെ ബന്ധപ്പെട്ടിട്ടുമില്ല',വിശാൽ പറഞ്ഞു.
'എവിടെ നിന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്ന് തനിക്ക് അറിയില്ല. തന്റെ ലക്ഷ്യം സിനിമ മാത്രമാണ്. താൻ സിനിമയിൽ തന്നെ സജീവമായി തുടരും. ആന്ധ്രാരാഷ്ട്രീയത്തിൽ പ്രവേശിക്കാനോ ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കാനോ തനിക്ക് പദ്ധതിയില്ല',നടൻ ട്വീറ്റിൽ പറഞ്ഞു.
Recommended Video