അതിർത്തിയിൽ പാക് പ്രകോപനം: ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ പാക് ഷെല്ലാക്രമണം. പൂഞ്ച് ജില്ലയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കും നേരെയാണ് പാക് സൈന്യം ഷെല്ലാക്രമണം മോര്‍ട്ടാര്‍ ഷെല്ലുകളും 82 എംഎം, 120 എംഎം മോർട്ടാർ ഷെല്ലുകൾ, തോക്കുകൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് പ്രതികരിച്ചു.
ശനിയാഴ്ച രാത്രി 8.30 ഓടെ തുടങ്ങിയ പാക് വെടിവെയ്പ് പുലർച്ചെ വരെ നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൂഞ്ച് ജില്ലയിലുണ്ടായ ആക്രണങ്ങൾക്ക് പുറമേ ബാറ്റ് സേന ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കിയ കൃഷ്ണഗാട്ടി സെക്ടറിലും, ബലോനി സെക്ടറിലും പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച 13 ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. നൗഗാം, കുപ് വാര, മച്ചില്‍ സെക്ടറുകള്‍ വഴി നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയ സൈന്യം ഇവരെ വധിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയോ നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടാവുകയോ ചെയ്താല്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ- പാക് ഡിജിഎംഒ മാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ ഡിജിഎംഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് പാക് സൈന്യം ആക്രമണം അഴിച്ചുവിടുന്നത്. ഭീകരര്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ പാക് സൈന്യം ആക്രമണം നടത്തി കവചമൊരുക്കുകയാണെന്നും ആരോപണമുണ്ട്.