ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസുമായി കൈകോർക്കാൻ നാഷണൽ കോൺഫറൻസ്..ചർച്ചകൾ ഇങ്ങനെ
ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യത്തിലെത്തിയേക്കുമെന്ന് സൂചന. ഇരുപാർട്ടികളും തമ്മിൽ സഖ്യം സംബന്ധിച്ച് ചർച്ച പൂർത്തിയാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം താഴ്വരയിൽ എത്തിയിരുന്നു. ഇരുവരും നാഷണൽ കോൺഫറൻസ് നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് വിവരം.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമില്ലെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതേസമയം കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്നായിരുന്നു ഒമർ അബ്ദുള്ള വ്യക്തമാക്കിയ്. വൈകാതെ തന്നെ ഇക്കാര്യത്തിൽ ഇരുപാർട്ടികളുടേയും പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുലും ഗാർഗെയും താഴ്വരയിൽ എത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനൗദ്യഗിക യോഗങ്ങളിൽ ഇരുവരും പങ്കെടുക്കും. ഇന്ന് കാശ്മീരിലെ 10 ജില്ലകളിൽ നിന്നുള്ള പ്രധാന നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. നാഷ്ണൽ കോൺഫറൻസ് നേതാക്കളുമായി സഖ്യസാധ്യത സംബന്ധിച്ചും നേതാക്കൾ ചർച്ച നടത്തും.
അതിനിടെ ബി ജെ പിയും ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം പാർട്ടി ജനറൽ സെക്രട്ടറി രാം മാധവ് ശ്രീനഗറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥാനാർത്ഥികളുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേഖയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.
മുൻ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി-പി ഡി പി സഖ്യത്തിന് പിന്നിൽ പ്രവർത്തിച്ച നേതാവാണ് രാം മാധവ്. ഇത്തവണയും പാർട്ടിക്ക് വേണ്ടി രാം മാധവ് തന്നെയായിരിക്കും തന്ത്രം മെനയുക. കാശ്മീരിർ കേന്ദ്രീകരിച്ചാകും രാം മാധവന്റെ പ്രവർത്തനം. ഇവിടെ മുഴുവൻ സീറ്റിലും ബി ജെ പി മത്സരിക്കുന്നില്ല. കിഷൻ റെഡ്ഡിക്കാണ് ജമ്മുവിന്റെ ചുമതല.
സപ്റ്റംബർ 18,25 , ഒക്ടോബർ ഒന്ന് എന്നിങ്ങനെയാണ് ജമ്മു കാശാമീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജമ്മുകാശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പി ഡി പിക്ക് 28 സീറ്റും ബി ജെ പിക്ക് 25 സീറ്റുകളുമാണ് ലഭിച്ചത്. തുടർന്ന് ഇരു പാർട്ടികളും സഖ്യത്തിൽ അധികാരത്തിലേറുകയായിരുന്നു. വൈകാതെ തന്നെ സഖ്യത്തിൽ വിള്ളൽ വീഴുകയും ഭരണം താഴെവീഴുകയും ചെയ്തു.












Click it and Unblock the Notifications