കശ്മീരില്‍ ആരുമായും സഖ്യത്തിനില്ലെന്ന് ഫാറൂഖ് അബ്ദുള്ള; അമ്പരന്ന് ഇന്ത്യാസഖ്യം, നേട്ടം മുഴുവന്‍ ബിജെപിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ആരുമായും സഖ്യത്തിനില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തമായി നിശ്ചയിക്കാനാവില്ല എന്നും അദ്ദേഹം പരിഹസിച്ചു.
'എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കൈകളിലാണ്. തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ ഇവിടെയെത്തുന്നത് വ്യക്തമാണ്. അവര്‍ എല്ലാവരുമായും ചര്‍ച്ച നടത്തും. അതിനുശേഷം അവര്‍ കേന്ദ്ര സര്‍ക്കാരുമായി സംസാരിച്ച് തീയതി തീരുമാനിക്കും. അവര്‍ക്ക് സ്വന്തമായി തീയതികള്‍ അന്തിമമാക്കാന്‍ കഴിയില്ല'' ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

അതേസമയം സഖ്യത്തിനില്ല എന്ന ഫാറൂഖ് അബ്ദുള്ളയുടെ നിലപാട് ബിജെപി വിരുദ്ധ ശ്രേണിയിലുള്ള കക്ഷികള്‍ക്ക് തിരിച്ചടിയാണ്. ഇന്ത്യാ ബ്ലോക്ക് ഉള്‍പ്പെടെയുള്ള ഒരു മുന്നണിയുമായും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസുമായും സഖ്യമില്ല എന്നാണ് ഫാറൂഖിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിയും കോണ്‍ഗ്രസും പരസ്പരം പിന്തുണച്ചിരുന്നു.
അനന്ത്‌നാഗ്-രജൗരി ഉള്‍പ്പെടെ കശ്മീരിലെ മൂന്ന് സീറ്റുകളില്‍ എന്‍സിയും ജമ്മു മേഖലയിലെ രണ്ട് സീറ്റുകൡ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്‍സി ശ്രീനഗര്‍, അനന്ത്‌നാഗ്-രജൗരി എന്നീ രണ്ട് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബാരാമുള്ള മണ്ഡലത്തില്‍ അവാമി ഇത്തേഹാദ് പാര്‍ട്ടിയുടെ ജയിലില്‍ കിടക്കുന്ന നേതാവ് എഞ്ചിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന അബ്ദുള്‍ റാഷിദ് ഷെയ്ഖിനോട് പരാജയപ്പെട്ടു.
ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റാഷിദ് ഒമര്‍ അബ്ദുള്ളയെ പരാജയപ്പെടുത്തിയത്. കശ്മീരിലെ മൂന്ന് സീറ്റുകളിലും പിഡിപിയുമായി സീറ്റ് പങ്കിടാന്‍ എന്‍സി വിസമ്മതിച്ചിരുന്നു. ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ മത്സരിക്കാനുള്ള എന്‍സിയുടെ തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. ജമ്മുവിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടിക്കെതിരെ സംയുക്ത മുന്നണി ഉണ്ടാക്കുന്നതില്‍ പ്രാദേശിക പാര്‍ട്ടികള്‍ പരാജയപ്പെട്ടാല്‍ ബി ജെ പിക്ക് നേട്ടമുണ്ടാകും.
മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ വോട്ട് വിഭജനം ജമ്മുവിലെയും ഉധംപൂരിലെയും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ 34 സീറ്റുകളില്‍ 29 എണ്ണത്തിലും ലീഡ് ചെയ്ത ബിജെപിക്ക് ഗുണം ചെയ്യും. 90 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2014 ല്‍ ആണ് ഇതിന് മുന്‍പ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ബിജെപി-പിഡിപി സര്‍ക്കാരായിരുന്നു അധികാരത്തില്‍ വന്നത്.
എന്നാല്‍ 2018 ല്‍ ബിജെപി, പിഡിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പിന്നീട് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണമായിരുന്നു. സംസ്ഥാന നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതെല്ലാം ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു.












Click it and Unblock the Notifications