ദുരൂഹത ഒഴിയാതെ ജമ്മുവിലെ ഗ്രാമത്തിലെ മരണങ്ങൾ; 5 പേർ കൂടി ആശുപത്രിയിൽ, എന്താണ് സംഭവിക്കുന്നത്?
ജമ്മു: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിൽ ജില്ലാ ഭരണകൂടം മൂന്ന് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ദുരൂഹ മരണങ്ങളുടെ കാരണം ഇതുവരെ കണ്ടെത്താൻ സാധിക്കാത്തിന് പിന്നാലെയാണ് പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് പ്രദേശത്തെ ഒത്തുചേരലുകൾ നിരോധിച്ചത്. ഡിസംബർ മുതൽ മൂന്ന് കുടുംബങ്ങളിലെ 17 പേരാണ് മരിച്ചത്. ഇവരുടെ മരണകാരണം എന്താണെന്ന് കണ്ടെത്തിയില്ല. അതേ സമയം 5 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ച് പേരെയും ആദ്യം കണ്ടി സി എച്ച് സി യിൽ ആണ് പ്രവേശിപ്പിച്ചത്. എന്നാൽ ഗുരുതരാവസ്ഥയിലുള്ള രോഗിയായ അജാസ് ഖാനെ ( 25 ) ബുധനാഴ്ച പുലർച്ചെ 1. 35 ഓടെ പിജി ഐ ചണ്ഡീഗഡിലേക്ക് റഫർ ചെയ്തു. മൂന്ന് പ്രായപൂർത്തിയാവാത്ത സഹോദരിമാരെ മുൻപ് സി എച്ച് സിയിൽ നിന്ന് ജി എം സി രജൗരിയിലേക്ക് റഫർ ചെയ്തിരുന്നു. ആർമി ഹെലികോപ്റ്ററിലാണ് ഇവരെ ജമ്മുവിലേക്ക് മാറ്റിയത്. അഞ്ചാമത്തെ രോഗിയെ സി എച്ച് സി കണ്ടിയിൽ നിന്ന് ജി എം സി രജൗരിയിലേക്ക് മാറ്റിയതായി ജി എം സി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷമീം അഹമ്മദ് പറഞ്ഞു.

അതേ സമയം, ബി എൻ എസ് സെക്ഷൻ 163 പ്രകാരം രജൗരി ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് ശർമ പുറപ്പെടുവിച്ച ഉത്തരവിൽ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അണുബാധ പടരുന്നത് തടയുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയത്. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ കണ്ടെയ്ൻമെന്റ് സോണിനുള്ളിലെ കുടുംബങ്ങൾക്ക് നൽകുന്ന എല്ലാ ഭക്ഷണങ്ങളിലും മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു.
ചൊവ്വാഴ്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബാദൽ ഗ്രാമം സന്ദർശിക്കുകയും അന്വേഷണം നടക്കുന്നുണ്ടെന്ന് താമസക്കാർക്ക് ഉറപ്പ് നൽകുകയും ചെയ്തു. കേന്ദ്രത്തിൽ നിന്നുള്ള ഒരു സംഘത്തോടൊപ്പം സർക്കാർ സാമ്പിളുകൾ ശേഖരിക്കുകയും കാരണം കണ്ടെത്താനായി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളത്തിനായി പ്രാദേശിക നീരുറവ ഉപയോഗിക്കുന്നതിൽ നിന്ന് അധികൃതർ മുൻപ് താമസിക്കാരെ നിയന്ത്രിക്കുകയും പരിപാടികൾ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ന്യൂൂറോടോക്സിനുകൾ മരണവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. എന്നാൽ വിപുലമായ പരിശോധന നടത്തിയിട്ടും ഉറവിടം കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഈ ദുരൂഹ മരണങ്ങളുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.












Click it and Unblock the Notifications