ജയലളിത: മുഴുവന്‍ എംഎല്‍എമാരും ആശുപത്രിയില്‍ എത്തണമെന്ന് എഐഎഡിഎംകെ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടെ മുഴുവന്‍ എം എല്‍ എമാരും ആശുപത്രിയിലെത്താന്‍ എ ഐ എ ഡി എം കെയുടെ നിര്‍ദേശം. രാവിലെ 11 മണിയോടെ മുഴുവന്‍ എം എല്‍ എമാരും ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്താനാണ് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആകെയുള്ളത് 136 പേര്‍
ജയലളിതയുടെ പാര്‍ട്ടിയായ എ ഐ എ ഡി എം കെയ്ക്ക് 136 എം എല്‍ എ മാരാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടി വന്ന ശേഷമാണ് ഇത്. ഇവര്‍ എല്ലാവരും രാവിലെ 11 മണിക്ക് ചെന്നൈ അപ്പോളോ പരിസരത്ത് എത്തിയിരിക്കണം എന്നാണ് പാര്‍ട്ടി നല്‍കിയിട്ടുള്ള നിര്‍ദേശം.
എന്തിനാണ് എം എല്‍ എമാര്‍
ജയലളിത ആശുപത്രിയിലായി രണ്ടര മാസമായി. പക്ഷേ ഇതാദ്യമായിട്ടാണ് എം എല്‍ മാര്‍ ആശുപത്രിയില്‍ എത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ജയലളിതയുടെ അടുപ്പക്കാര്‍ അടക്കമുള്ള പല എം എല്‍ എമാരും ഇപ്പോള്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ ഉണ്ട്. പിന്നെ എന്തിനാണ് എല്ലാ എം എല്‍ എമാരും ആശുപത്രിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
എന്തോ പറയാനുണ്ട്
എന്തിനാണ് എം എല്‍ എമാരെല്ലാവരും ആശുപത്രിയില്‍ എത്താന്‍ പറഞ്ഞതെന്ന് ആര്‍ക്കും വ്യക്തമല്ല. പാര്‍ട്ടി എം എല്‍ എമാരോടും ഇത് സംബന്ധിച്ച് ഒന്നും വിട്ടുപറഞ്ഞിട്ടില്ല. എന്നാല്‍ എന്തോ പ്രധാനപ്പെട്ട പ്രഖ്യാപനം നടക്കാനുണ്ടെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. അത് എന്തായിരിക്കും എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ പാര്‍ട്ടി തലത്തില്‍ പോലും ചര്‍ച്ചകള്‍ നടക്കുന്നത്.
കനത്ത സുരക്ഷയിലാണ്
അതേസമയം ചെന്നൈ അപ്പോളോ ആശുപത്രി പരിസരം കനത്ത സുരക്ഷയിലാണ്. ആശുപത്രിയിലേക്ക് കൂടുതല്‍ ആളുകളെ കടത്തിവിടുന്നില്ല. അപ്പോളോ ആശുപത്രിയിലേക്കുള്ള റോഡുകള്‍ ഇതിനോടകം പോലീസ് അടച്ചുകഴിഞ്ഞു. ഈ പരിസരത്തേക്ക് മറ്റ് വാഹനങ്ങളെ കടത്തിവിടുന്നില്ല.
പോലീസുകാര്‍ക്കും അവധിയില്ല
തമിഴ്‌നാട്ടിലെ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരോടും ഡ്യൂട്ടിയ്ക്ക് ഹാജരാകാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഒമ്പത് കമ്പനി കേന്ദ്രസേനയാണ് സംസ്ഥാനത്ത് എത്തുന്നത്. സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിലയിരുത്തുന്നുണ്ട്. ദേശീയ സുരക്ഷാ സേനാ വിഭാഗങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആശങ്കയുടെ മുള്‍മുനയില്‍ തമിഴ്‌നാട്
യന്ത്രസംവിധാനത്തിന്റെ സഹായത്തോടെയാണ് ജയ ശ്വസിക്കുന്നതെന്ന് വാര്‍ത്ത വന്നതോടെ തമിഴ്‌നാട് തികച്ചും ആശങ്കയുടെ മുള്‍മുനയിലാണ്. ഉപകരണത്തിന്റെ സഹായത്തോടെ ജയ സംസാരിക്കുന്നതായി ഒരു പ്രസ് റിലീസില്‍ സൂചന വരെ കിട്ടിയ ശേഷമാണ് ഇതെന്നത് ജനങ്ങളെ തികച്ചും വിഷമിപ്പിക്കുന്നു. ജയലളിത ആരോഗ്യം പരിപൂര്‍ണമായും വീണ്ടെടുത്തുവെന്നായിരുന്നു എഐഎഡിഎംകെ വക്താവ് പൊന്നയ്യന്‍ വാര്‍ത്ത സമ്മേളനം നടത്തി പറഞ്ഞത്.
മുംബൈയില്‍ നിന്നും ഗവര്‍ണര്‍
മുംബൈയിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ജയളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായ വാര്‍ത്ത അറിഞ്ഞ് ഉടനെ ചെന്നൈയിലേക്ക് പറന്നെത്തി. ഭരണ കക്ഷിയായ എ ഐ എ ഡി എം കെ, പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെ തുടങ്ങിയ പ്രമുഖ പാര്‍ട്ടികളുടെ പ്രധാന നേതാക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
എല്ലാം തുടങ്ങിയത് അന്നാണ്
സെപ്തംബര്‍ 22നാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയും നിര്‍ജലീകരണവുമാണ് കാരണമായി അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. അതിനു ശേഷം ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നത് അപ്പോളോ ആശുപത്രിയുടെ ബുള്ളറ്റിനുകളിലൂടെ മാത്രമായിരുന്നു. പാര്‍ട്ടി നേതാക്കളും ആശുപത്രി അധികൃതരും ജയലളിതയുടെ നില ഏറെ മെച്ചപ്പെട്ടതായി പലതവണ അറിയിച്ചു.
വൈകുന്നേരത്തോടെ പുറത്തറിഞ്ഞു
വൈകുന്നേരം
നാലരയോടെയാണ്
ജയലളിതയ്ക്ക്
ഹൃദയാഘാതം
ഉണ്ടായത്.
അപ്പോളോ
ആശുപത്രിയില്‍
നിന്നുള്ള
പത്രക്കുറിപ്പ്
പുറത്തുവന്നതോടെയാണ്
ഇക്കാര്യം
മാധ്യമങ്ങളും
ജനങ്ങളും
അറിഞ്ഞത്.
രാത്രി
ഒമ്പതരയോടെയാണ്
ഇത്.
ഹൃദയാഘാതം
ഉണ്ടായ
ഉടനെ
തന്നെ
ജയലളിതയെ
തീവ്രപരിചരണ
വിഭാഗത്തിലേക്ക്
മാറ്റിയിരുന്നു.