ജയലളിതയ്ക്ക് മരണം ഭാഗ്യം; പിന്നില്‍ ശശികലയെങ്കില്‍ ഇത് കൊടിയ ശാപം.. തമിഴകത്തെ വിടാതെ ജയയുടെ ആത്മാവ്
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ജയലളിത നാല് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ. 100 കോടി രൂപ പിഴയും അടക്കേണ്ടിയിരുന്നു
ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. എല്ലാ സംശയങ്ങളും നീളുന്നത് ശശികലയിലേക്ക് തന്നെയാണ്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങളെല്ലാം ജയലളിതയുടെ ശാപമാണോ?
അധികാരം കൈയ്യേറാന്‍ ശശികല കളിച്ച കളികളാണ് കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി നടക്കുന്നത് എന്നാണ് പലരും ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍. എന്നാല്‍ എല്ലാം വൃഥാവിലായി എന്ന് മാത്രമല്ല, ജയിലില്‍ കിടക്കേണ്ട അവസ്ഥ കൂടി വന്നിരിക്കുകയാണ് ഇപ്പോള്‍.
എന്തായാലും ഭാഗ്യം ജയലളിതയ്‌ക്കൊപ്പമാണ്. മൂന്നാമതും ഒരു ജയില്‍ വാസത്തില്‍ നിന്ന് മരണം ജയലളിതയെ രക്ഷപ്പെടുത്തിയിരിക്കുകയാണ്.
1996 മുതല്‍ ജയലളിതയെ വേട്ടയാടുന്നതാണ് അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസുകള്‍. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് പിറകേ ജയലളിത അറസ്റ്റിലാവുകയും ചെയ്തു.
കളര്‍ ടിവി കുംഭകോണത്തിലാണ് ജയലളിത ആദ്യമായി അറസ്റ്റിലാകുന്നത്. 1996 ഡിസംബര്‍ 7 ന്. അന്ന് 30 ദിവസം ജയലളിത ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. എന്നാല്‍ ഈ കേസില്‍ പിന്നീട് ജയലളിത കുറ്റവിമുക്തയാക്കപ്പെട്ടു.
അന്നത്തെ ജനസംഘം നേതാവും ഇപ്പോള്‍ ബിജെപി നേതാവും ആയ സുബ്രഹ്മണ്യം സ്വാമി തുറന്ന് വിട്ടതാണ് അനധികൃത സ്വത്ത് സമ്പാദന കേസ് ന്നെ ഭൂതത്തെ. മരണം വരേയും മരണത്തിന് ശേഷവും ശശികലയെ ആ ഭൂതം പിന്തുടരുകയാണ്.
2014 ല്‍ ആണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ കോടതി വിധി പ്രഖ്യാപിക്കുന്നത്. ജയലളിതയ്ക്കും കൂട്ടാളികള്‍ക്കും നാല് വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു കോടതി വിധിച്ചത്.
ഈ കേസില്‍ ജയലളിത ജയിലില്‍ അടക്കപ്പെട്ടു. ബെംഗളൂരിവിലെ പരപ്പന അഗ്രഹാര ജയിലില്‍ ആയിരുന്നു ജയലളിതയെ പാര്‍പ്പിച്ചിരുന്നത്. 100 കോടി രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ജയലളിതയേയും ശശികലയേയും മറ്റ് രണ്ട് പ്രതികളേയും കുറ്റവിമുക്തരാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നു. ഒരിക്കല്‍ അയോഗ്യയാക്കപ്പെട്ട ജയലളിത തിരിച്ച് മുഖ്യമന്ത്രിക്കസേരയില്‍ എത്തി.
ജയലളിതയ്ക്ക് പുറമേ തോഴി ശശികല, ശശികലയുടെ ബന്ധു ഇളവരശി, ജയലളിതയുടെ ദത്തുപുത്രന്‍ ആയിരുന്ന സുധാകരന്‍ എന്നിവരായിരുന്നു അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതികള്‍.
ജയലളിതെ വധിക്കാന്‍ ശശികലയും ഭര്‍ത്താവും സംഘവും ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭക്ഷണം വിഷം കലര്‍ത്തി സാവധാനം കൊല്ലാനുള്ള ശ്രമമായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ശശികലയേയും ഭര്‍ത്താവ് നടരാജനേയും ജയലളിത പാര്‍ട്ടിയില്‍ നിന്നും പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കുകയായിരുന്നു.
മാപ്പ് എഴുതി നല്‍കിയാണ് തുടര്‍ന്ന് ശശികല ജയലളിതയുടെ അടുത്തേക്ക് തിരിച്ചെത്തിയത്. ഭര്‍ത്താവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നു എന്നും വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ശശികലയ്ക്ക് ജയലളിത വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കി. പക്ഷേ അപ്പോഴും നടരാജന്‍ പുറത്ത് തന്നെ ആയിരുന്നു.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ക്കേ ദുരൂഹതകളായിരുന്നു. കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തെത്തിയില്ല. എല്ലാ ചോദ്യങ്ങളും നീണ്ടത് ശശികലയുടെ നേര്‍ക്ക് തന്നെ.
ജയലളിത ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ തമിഴകത്ത് ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ നാടകങ്ങളും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ജയലളിതയ്ക്ക് എന്തായിരിക്കും സംഭവിക്കുക?
രണ്ട് തവണ അഴിമതി കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട് ജയലളിതയ്ക്ക്. സുപ്രീം കോടതി വിധി പ്രതികൂലമായ സാഹചര്യത്തില്‍ മൂന്നാമതും ജയലളിത ജയിലില്‍ പോകേണ്ടി വന്നേനെ. 100 കോടി രൂപ പിഴയും അടക്കേണ്ടി വന്നേനെ.
കേസില്‍ വിധി വരുന്നതിന് മുമ്പ് മരിച്ചത് ഒരു കണക്കിന് ജയലളിതയുടെ ഭാഗ്യമെന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ അത് ജയലളിതയുടെ പ്രതിച്ഛായയെ മോശമായി ബാധിച്ചേനെ.
ശശികലയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് കിട്ടിയ തിരിച്ചടികള്‍ മുഴുവന്‍ ജയലളിതയുടെ ശാപമാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.