ചിന്നമ്മ തമിഴ്‌നാട് മുഖ്യമന്ത്രിയാകില്ല? പടയൊരുക്കം അങ്ങ് കര്‍ണാടകത്തില്‍! സ്വത്ത് കേസ് പണിയാകും!!!
കേസിലെ വിധി പറയാന്‍ സുപ്രീംകോടതി മാറ്റി വച്ചിരിക്കുകയാണ്. എന്നാല്‍ കേസ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം.
ബെംഗളൂരു: ജയലളിതയുടെ മരണത്തിനു പിന്നാലെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ശശികലയ്‌ക്കെതിരെ കര്‍ണാടകത്തില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് കേസ് ശശികലയ്‌ക്കെതിരെ ആയുധമാക്കാനുള്ള തയ്യാറെടുപ്പുകള്‍ കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ചതായാണ് സൂചനകള്‍.കേസില്‍ വിധി ഈ ആഴ്ച തന്നെ ഉണ്ടാാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. വിധി പറയാന്‍ ജസ്റ്റിസ് പിസി ഘോഷ്, അമിതാവ റോയ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്നും സൂചനകളുണ്ട്.
ജയലളിത മരിച്ചിട്ടും കര്‍ണാടക സ്വത്ത് കേസ് വിടുന്ന മട്ടില്ലെന്നാണ് സൂചനകള്‍. 2014 സെപ്തംബറിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു പ്രത്യേക കോടതി ജയലളിതയെ നാല് വര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കും ശിക്ഷിച്ചത്. ഇതിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച ജയലളിതയെയും മറ്റ് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.. ഇത് ചോദ്യം ചെയ്താണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേസിലെ വിധി പറയാന്‍ സുപ്രീംകോടതി മാറ്റി വച്ചിരിക്കുകയാണ്. എന്നാല്‍ കേസ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ജയലളിതയുടെ മരണത്തിനു പിന്നാലെ കേസില്‍ നിന്ന് ജയലളിതയുടെ പേര് പ്രതി സ്ഥാനത്തു നിന്ന് നീക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ശശികലയും പ്രതി
കേസില്‍ ജയലളിതയാണ് ഒന്നാം പ്രതി. തോഴി ശശികല, വളര്‍ത്തു മകന്‍ സുധാകരന്‍ ശശികലയുടെ ബന്ധു ഇളവരശി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് കര്‍ണാടക പബ്ലിക് പ്രോസിക്യൂട്ടര്‍ ബിവി ആചാര്യ പറയുന്നത്. ജയലളിത മരിച്ചെന്നു കരുതി ശശികലയെയും മറ്റ് പ്രതികളെയും കേസില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ലെന്നും അദ്ദേഹം പറയുന്നു. ജയലളിതയുടെ പേര് കേസില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആചാര്യ പറയുന്നു. ഇത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്വമാണെന്നും ആചാര്യ പറയുന്നു.
ജയില്‍ ശിക്ഷ
ശശികലയും മറ്റ് പ്രതികളായ സുധാകരനും ഇളവരശിയും ജയലളിതയുടെ സഹായത്തോടെ ബിനാമി വസ്തുക്കള്‍ കൈവശപ്പെടുത്തിയെന്നാണ് കേസ്. 2014ലാണ് കര്‍ണാടക പ്രത്യേക കോടതി ശിക്ഷിച്ചത്. എന്നാല്‍ 2015 നവംബറില്‍ കുറ്റവിമുക്തയാക്കുകയായിരുന്നു. ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും മറ്റ് പ്രതികള്‍ക്ക് നാല് വര്‍ഷം തടവുമാണ് പ്രത്യേക കോടതി വിധിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് ജയലളിത ഹൈക്കോടതിയെ സമീപിച്ചത്. 21 ദിവസം ജയലളിതയ്ക്ക് ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു.
അനധികൃത സ്വത്ത് സമ്പാദനം
1996ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ജയലളിതയ്‌ക്കെതിരെ കേസ് നല്‍കിയത്. 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ജയലളിതയ്ക്ക് പുറമെ അനുയായികളായ ശശികല, ദത്തുപുത്രന്‍ സുധാകരന്‍ ശശികലയുടെ ബന്ധു ഇളവരശി എന്നിവര്‍ക്കെതിരെയും കേസ് കൊടുത്തിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും 2002ല്‍ ജയലളിത മുഖ്യമന്ത്രിയായതോടെ അന്വേഷണം നടക്കുന്നില്ലെന്ന് കാട്ടി ഡിഎംകെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി കേസ് ബംഗളൂരുവിലേക്ക് മാറ്റിയത്.
ശശികലയ്ക്ക് തിരിച്ചടി
അതേസമയം ജയലളിതയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുന്ന ശശികലയ്ക്ക് കോടതി വിധി നിര്‍ണായകമാണ്. ബെംഗളൂരു പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചാല്‍ തമിഴ്‌നാട് ഭരിക്കാമെന്ന ശശികലയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ശശികലയ്ക്കു മാത്രമല്ല എഐഎഡിഎംകെയ്ക്കും വിധി തിരിച്ചടിയാകും. ശശികലയ്ക്ക് ജയിലില്‍ പോകേണ്ടി വന്നാല്‍ എഐഎഡിഎംകെയ്ക്ക് നേതൃത്വം നഷ്ടമാകും. ജയലളിതയുടെ മരണത്തിനു പിന്നാലെ എഐഎഡിഎംകെയ്ക്ക് നേതൃത്വത്തെ നഷ്ടപ്പെട്ട അവസ്ഥയാണ്. ജയലളിതയ്ക്ക് പകരമായി മറ്റൊരാളെ പാര്‍ട്ടി വളര്‍ത്തിക്കൊണ്ട് വരാത്തത് പാര്‍ട്ടിക്കു തന്നെ തിരിച്ചടിയായി. ശശികല പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുമുണ്ട്.
ശശികലയ്ക്ക് ആശ്വസിക്കാം
അതേസമയം ജയലളിതയെ കുറ്റ വിമുക്തയാക്കിയതിനെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടെ കോടതി നടത്തിയ പ്രസ്താവന ശശികലയ്ക്കും മറ്റ് പ്രതികള്‍ക്കും ആശ്വാസത്തിന് ഇട നല്‍കുന്നുണ്ട്. സമ്പാദിച്ച സ്വത്തിന്റെ ഉറവിടം നിയമ വിരുദ്ധമാണെന്ന് തെളിയാത്തിടത്തോളം കാലം അനധികൃത സ്വത്ത് സമ്പാദനം കുറ്റമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ കേസ് വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്.