ജയനഗറില്‍ നാടകീയ നീക്കം; 160 വോട്ടിന് വിജയം ഉറപ്പിച്ച കോണ്‍ഗ്രസ് തോറ്റു, ബിജെപി വിജയം 16 വോട്ടിന്
ബെംഗളൂരു: കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരുന്ന ജയനഗർ മണ്ഡലത്തില്‍ അവസാന നിമിഷം വിജയം പിടിച്ചെടുത്ത്. കോൺഗ്രസിന്റെ നിലവിലെ എംഎൽഎ സൗമ്യ റെഡ്ഡിക്കെതിരെ 16 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ബി ജെ പിയുടെ രാമമൂർത്തിയെ വിജയിയായി പ്രഖ്യാപിച്ചത്. അർധാരാത്രിയോടെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആകെ ലഭിച്ച സീറ്റുകളുടെ എണ്ണം 136 ആയി. ബി ജെ പിക്ക് ലഭിച്ചത് 66 സീറ്റുകളാണ്.
രാവിലെ തന്നെ വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും ജയനഗർ മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്ന എസ്എസ്എംആർവി പിയു കോളേജിൽ അർധരാത്രിയോടെയാണ് മണ്ഡലത്തിലെ ഫലം പ്രഖ്യാപിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് പ്രവർത്തകർ വിജയം ഉറപ്പിച്ച് ആഹ്ളാദ പ്രകടനം തുടങ്ങിയിരുന്നു. എല്ലാ റൗണ്ട് വോട്ടെണ്ണലിനും ഒടുവില്‍ 160 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സൌമ്യ റെഡ്ഡി വിജയം ഉറപ്പിച്ചിരുന്നു.

എന്നാൽ, സാങ്കേതിക കാരണങ്ങളാൽ നിരസിച്ച 177 പോസ്റ്റൽ ബാലറ്റ് വോട്ടുകളുടെ കാര്യത്തില്‍ ബിജെപി നേതാക്കൾ, പ്രത്യേകിച്ച് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, പദ്മനാഭനഗർ എംഎൽഎ ആർ. അശോക് എന്നിവർ കടുത്ത് എതിർപ്പ് രേഖപ്പെടുത്തി. ആശയക്കുഴപ്പം തുടർന്നതോടെ ബിബിഎംപി ചീഫ് കമ്മീഷണറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ തുഷാർ ഗിരിനാഥും കൂടുതൽ പരിശോധനയ്ക്കായി വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി.
പിന്നീട് നിരവധി ഉദ്യോഗസ്ഥരും മറ്റുള്ളവരും സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയ ശേഷം, മുമ്പ് നിരസിച്ച 177 പോസ്റ്റൽ ബാലറ്റുകൾ എണ്ണാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലം പുറത്ത് വന്നപ്പോള്‍ 16 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി ജെ പി സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. തുടക്കം മുതല്‍ തന്നെ തർക്കം നിലനിന്നിരുന്നതിനാല്‍ നിരവധി റൌണ്ടുകളില്‍ റീ കൌണ്ടിങ് നടന്നതായും റിപ്പോർട്ടുണ്ട്.
ഫലപ്രഖ്യാപനം വൈകിയതോടെ കെ പി സി സി അധ്യക്ഷന്‍ അടക്കമുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു. അതുപോലെ തന്നെ ബി ജെ പിയുടെ പ്രമുഖ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടത്തിവിട്ടില്ല. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സംഘർഷം സൃഷ്ടിക്കുമെന്ന് ഭയന്നാണ് കോൺഗ്രസ് നേതാക്കളെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടക്കുന്നത് തടഞ്ഞതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. തടഞ്ഞതിനെ തുടർന്ന് നേതാക്കൾ കേന്ദ്രത്തിന്റെ ഗേറ്റ് ബലമായി തുറക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു.
എന്നാല്‍ ബി ജെ പി നേതാക്കളായ സൂര്യ തേജസ് എംപിയും അശോക എം എല്‍ എയും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. ജയനഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സൌമ്യ റെഡ്ഡി വിജയിച്ചെങ്കിലും റീകൗണ്ടിംഗ് എന്ന വ്യാജേന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഫലം വളച്ചൊടിക്കാൻ ശ്രമിച്ചെന്നായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകരുടെ അവകാശവാദം.
സുര്യ തേജസും അശോകും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിച്ചതിനെതിരെ ഡികെ ശിവകുമാറും രംഗത്തെത്തി. ''ഏജന്റുമാരല്ലാത്ത അശോകിനെയും സൂര്യയെയും അനധികൃതമായി വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാനുള്ള നീക്കത്തെ എതിർത്ത് ഞങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു, "ശ്രീ ശിവകുമാർ ട്വീറ്റിൽ പറഞ്ഞു. എന്നാല്‍ എല്ലാത്തിനും ഒടുവില്‍ രാമമൂർത്തിയെ വിജയിയായി പ്രഖ്യാപിക്കുകായിരുന്നു.
ജയനഗറിലെ തോല്‍വിയോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സീറ്റ് നില 136 ല്‍ നിന്നും 135 ലേക്ക് താഴ്ന്നു. സ്വതന്ത്രന്റെ അടക്കം 137 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. അതേസമയം ബി ജെ പിക്ക് ആകെ 66 എം എല്‍ എമാരാണുള്ളത്.












Click it and Unblock the Notifications