കർണാടക സർക്കാരിന് മുന്നറിയിപ്പുമായി ബിജെപി നേതാവ്; കലാപക്കൊടി ഉയർത്തി 25ഓളം എംഎൽഎമാർ
ബെംഗളൂരു: കർണാടകയിലെ ജെഡിഎസ് - കോൺഗ്രസ് സർക്കാരിനുള്ളിലെ ഭിന്നസ്വരങ്ങൾ സഖ്യ സർക്കാരിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടുപോയ ഭരണം തിരികെ പിടിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളെ തന്ത്രപരമായ ഇടപെടലിലൂടെ തകർക്കാൻ ഭരണപക്ഷത്തിനായി. സർക്കാരിനെ താഴെയിറക്കാൻ ഇനി തങ്ങൾ ഒന്നും ചെയ്യില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ ആവർത്തിക്കുമ്പോഴും അണിയറ നീക്കങ്ങൾ സജീവമാകുകയാണെന്നാണ് ബിജെപി നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്.
സഖ്യ സർക്കാരിന് അധികം ആയുസില്ലെന്ന് ഏറ്റവും ഒടുവിലായി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബിജെപി ക്യാമ്പിലെ മുതിർന്ന നേതാവ് ആർ അശോക. ഫെബ്രുവരി എട്ടിന് ബജറ്റ് അവതരിപ്പിക്കാൻ കുമാരസ്വാമിയുണ്ടോകുമോയെന്നാണ് നേതാവിന്റെ ചോദ്യം. 6 വിമത എംഎൽഎമാർ ബിജെപി കേന്ദ്രങ്ങളോട് അടുക്കുന്നവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ബിജെപി നേതാക്കൾ തന്നെ ആരോപണം സ്ഥിരീകരിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയിരിക്കുന്നത്.
ഭരണം പിടിച്ചെടുത്തത് കോൺഗ്രസ് തന്ത്രം
നിയമസഭാ തിരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിക്ക് സർക്കാർ രൂപികരിക്കാനായില്ല. അവസാന നിമിഷം ജെഡിഎസുമായി സഖ്യം ചേർന്ന് കോൺഗ്രസ് സർക്കാർ രൂപികരിച്ചു. 117 എംഎൽഎമാരുടെ പിന്തുണയായിരുന്നു സർക്കാരിന് ഉണ്ടായിരുന്നത്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്മടമായ അധികാരം വീണ്ടെടുക്കാനായി കർണാടകയിൽ പഠിച്ച പണി പതിനെട്ടും പയറ്റി ബിജെപി.
ആറ് പേർ ബിജെപിയിലേക്ക്
ഫെബ്രുവരി എട്ടാം തീയതി ബജറ്റ് അവതരണത്തിന് മുമ്പായി ഏഴുമാസം മാത്രം പ്രായമുള്ള സഖ്യ സർക്കാരിനെ താഴെയിറക്കാനുള്ള പദ്ധതികൾ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ആറ് വിമത എംഎൽഎമാർ രാജി വച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
വിമതന്മാർ
മന്ത്രിസഭാ പുന: സംഘടനയെ തുടർന്ന് കലാപക്കൊടി ഉയർത്തിയ നേതാവാണ് രമേശ് ജാർക്കിഹോളി. ബിജെപി പാളയത്തിലേക്ക് എത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ എന്നും പാർട്ടിക്കൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപനം നടത്തി. എന്നാൽ രമേശ് ജാർക്കിഹോളി ഉൾപ്പെടെ ആറ് പേർ രാജി വയ്ക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ബജറ്റ് സെഷന് മുമ്പ് തിരിച്ചെത്തി ഇവർ രാജി സമർപ്പിക്കുമെന്നായിരുന്നു സൂചന.
ബജറ്റ് അവതരിപ്പിക്കാനാകുമോ?
റിപ്പോർട്ടിനെ സാധൂകരിക്കുന്ന പ്രസ്താവനയാണ് മുതിർന്ന നേതാവ് ആർ അശോകയും നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് ബജറ്റ് അവതരിപ്പിക്കാനാകുമോ എന്നാണ് നേതാവിന്റെ സംശയം. സഖ്യ സർക്കാരിലെ 20 മുതൽ 25 എംഎൽഎമാർ കലാപക്കൊടി ഉയർത്തി നിൽക്കുകയാണ്. നേതാക്കൾക്ക് പോലും അവരെ നിയന്ത്രിക്കാനാകുന്നില്ലെന്നാണ് അശോകയുടെ അവകാശവാദം. സഖ്യം ഉടൻ തന്നെ തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
സഖ്യം കോമയിൽ
ഭിന്നതകളെ തുടർന്ന് സഖ്യ സർക്കാർ കോമയിലാണെന്നാണ് അശോകയുടെ പരിഹാസം. അടുത്തിടെ ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിൽ കോൺഗ്രസ് എംഎൽഎമാർ ഗുമസ്തനെപ്പോലെയാണ് തന്നോട് പെരുമാറുന്നതെന്ന കുമാരസ്വാമിയുടെ വെളിപ്പെടുത്തൽ പരാമർശിച്ചായിരുന്നു അശോകയുടെ പരിഹാസം.
ബിജെപിയെ പഴിക്കേണ്ട
സർക്കാരിനെ താഴെയിറക്കാൻ ബിജെപി ഒന്നും ചെയ്യില്ല. സ്വന്തം എംഎൽഎമാരെ നിലയ്ക്ക് നിർത്താൻ കഴിയാത്തതിന്റെ പേരിൽ ബിജെപിയെ പഴിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ വിയോജിപ്പുള്ള 25 ഓളം എംഎൽഎമാർ നേതാക്കളോട് അകൽച്ചയിലാണെന്നും അദ്ദേഹം പറയുന്നു.
ജന പിന്തുണയില്ലാത്ത സർക്കാർ
ജന പിന്തുണയില്ലാത്ത സർക്കാരാണ് കർണാടകത്തിൽ അധികാരത്തിലിരിക്കുന്നതെന്നും അശോക കുറ്റപ്പെടുത്തുന്നു. 38 എംഎൽഎമാരുടെ പിന്തുണയുള്ളയാൾ മുഖ്യമന്ത്രിയായി.. ഞങ്ങൾ സന്യാസിമാരല്ലെന്നും അവസരം വന്നാൽ അത് നൂറു ശതമാനം മുതലെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.