ജാർഖണ്ഡിൽ പ്രതീക്ഷയോടെ ബിജെപി; രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് 5.12 ലക്ഷം നിർദ്ദേശങ്ങൾ
റാഞ്ചി: ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ജാർഖണ്ഡിൽ നടക്കാനിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മുൻതൂക്കം നേടിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. കോൺഗ്രസാകട്ടെ അധികാരത്തിലെത്തിയില്ലെങ്കിലും അപ്രതീക്ഷിത മുന്നേറ്റമാണ് നേടിയത്.
അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് ബിജെപിയും കോൺഗ്രസും നോക്കിക്കാണുന്നത്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സ്ഥാനാർത്ഥി നിർണ ചർച്ചകളുമായി സജീവമാകുകയാണ് രാഷ്ട്രീയ പാർട്ടികൾ. ജാർഖണ്ഡിലെ പ്രകടന പത്രിക തയ്യാറാക്കാൻ ജനങ്ങളോട് നിർദ്ദേശം തേടിയ ബിജെപി നേതൃത്വമാകട്ടെ ഞെട്ടലിലാണ്.

ഡിസംബറിൽ അറിയാം
നവംബർ 30 മുതൽ 5 ഘട്ടമായാണ് ജാർഖണ്ഡ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 23നാണ് വോട്ടെണ്ണൽ. 2014ലെ തിരഞ്ഞെടുപ്പിൽ37 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. 5 സീറ്റ് നേടിയ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ പിന്തുണയോടെയായിരുന്നു ബിജെപി സർക്കാർ രൂപീകരിച്ചത്. 81 അംഗ നിയമസഭയിൽ 65ലധികം സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇക്കുറി തിരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ സർക്കാരാണിതെന്ന നേട്ടവും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.

ആത്മവിശ്വാസത്തിൽ ബിജെപി
ദേശീയതയും, വികസനവും അടക്കമുളള വിഷയങ്ങൾ ഉയർത്തിയാണ് ബിജെപി ജാർഖണ്ഡിൽ കളം നിറയുന്നത്. രഘുബർ സർക്കാരിന്റെ ഭരണ നേട്ടങ്ങളും എണ്ണിപ്പറയുകയും ചെയ്യുന്നു. എന്നാൽ മഹാരാഷ്ട്ര. ഹരിയാണ തിരഞ്ഞെടുപ്പ് ഫലം ചില ആശങ്കളും നിറയ്ക്കുന്നുണ്ട്. ഹരിയാണയിലെ 90 അംഗ നിയമസഭയിൽ 75ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ എത്താമെന്നാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഹരിയാണയിൽ കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് സാധിച്ചില്ല. ഒടുവിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ പിന്തുണയോടെയാണ് അധികാരത്തിൽ എത്തിയത്.

ശ്രദ്ധയോടെ മുന്നോട്ട്
ഹരിയാണയിലേയും മഹാരാഷ്ട്രയിലേയും പ്രതിസന്ധികൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധയോടെയാണ് ഓരോ ചുവടും ബിജെപി മുന്നോട്ട് വയ്ക്കുന്നത്. പാർട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കാൻ ജനങ്ങളിൽ നിന്നും നേതാക്കൾ നിർദ്ദേശങ്ങൾ തേടിയിരുന്നു. ഇതിനായി നയ ജാർഖണ്ഡ് അഭിയാൻ എന്ന പേരിൽ ക്യാംപെയിൻ ആരംഭിച്ചു. രണ്ടാഴ്ചയ്ക്കിടെ 5.12 ലക്ഷം പ്രതികരണങ്ങളാണ് ലഭിച്ചത്. സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളുടെ പ്രതീക്ഷകളും ആവശ്യങ്ങളും പരിഗണിച്ചായിരിക്കും പ്രകടന പത്രിക തയ്യാറാക്കുകയെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.

ജാർഖണ്ഡിന്റെ വികസനത്തിനായി
നിർദ്ദേശങ്ങൾ എഴുതി നിക്ഷേപിക്കാനായി പൊതു ഇടങ്ങളിൽ നിർദ്ദേശ പെട്ടികൾ സ്ഥാപിച്ചിരുന്നു. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ചത്. ജാർഖണ്ഡ് ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും ജനങ്ങളിൽ നിന്നുള്ള പ്രതികരണം ആത്മവിശ്വാസം ഇരട്ടിയാക്കുന്നുവെന്നും നേതാക്കൾ പ്രതികരിച്ചു.

മഹാസഖ്യവുമായി പ്രതിപക്ഷം
മഹാരാഷ്ട്രയിലേയും ഹരിയാണയിലേയും പോലെ പ്രതിപക്ഷം പ്രതിരോധത്തിലാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ മുൻനിര നേതാക്കളിൽ പലരും മറുകണ്ടം ചാടുകയാണ്. കഴിഞ്ഞ മാസം വിവിധ കക്ഷികളിൽ നിന്നായി 6 എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. 2014ൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് മത്സരിച്ചത്. ജാർഖണ്ഡ് മുക്തി മോർച്ച 19, ജാർഖണ്ഡ് വികാസ് മോർച്ച-8, കോൺഗ്രസ്- 5 എന്നിങ്ങനെയായിരുന്നു സീറ്റ് നേട്ടം. ഇത്തവണ ജെഎംഎമ്മും കോൺഗ്രസും ഒന്നിച്ച് മത്സരിക്കാനാണ് നീക്കമെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.












Click it and Unblock the Notifications