ജെജെപിയുടെ നയങ്ങളെ ബഹുമാനിക്കുന്നവരെ പിന്തുണയ്ക്കുമെന്ന് ദുഷ്യന്ത് ചൗട്ടാല; ആരോടും അയിത്തമില്ല
ഛണ്ഡിഗഡ്: ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഹരിയാണയിൽ സർക്കാർ രൂപികരണത്തിനായി നിർണായക നീക്കങ്ങളാണ് നടക്കുന്നത്. ദുഷ്യന്ത് ചൗട്ടലായുടെ ജെജെപി പാർട്ടിയാണ് സംസ്ഥാനത്തെ കിംഗ് മേക്കറായി മാറിയിരിക്കുന്നത്. 10 സീറ്റുകളുള്ള ജെജെപിയുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും കോൺഗ്രസും.
ജെജെപിയെ ഇനി സമീപിക്കില്ല... ഹൂഡയുടെ നിലപാട് ഇങ്ങനെ, പിന്തുണ അവര്ക്ക് മാത്രമെന്ന് ദുഷ്യന്ത്
ഇരു പാർട്ടികളോടും തൊട്ടുകൂടായ്ത ഇല്ലെന്നാണ് ദുഷ്യന്ത് ചൗട്ടാല പറയുന്നത്. ജെജെപിയുടെ നയങ്ങളെ ബഹുമാനിക്കുന്ന പാർട്ടിയെ പിന്തുണയ്ക്കും. ഹരിയാണയിൽ ബിജെപി 40 സീറ്റുകളിലും കോൺഗ്രസ് 31 സീറ്റുകളിലുമാണ് വിജയിച്ചിരിക്കുന്നത്. 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
ഞങ്ങൾ ആരുമായും ചർച്ചകൾ നടത്തിയിട്ടില്ല, അധികാരത്തിന്റെ താക്കോൽ ഇപ്പോഴും ജെജെപിയുടെ കൈയ്യിലാണ്. ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമാണുള്ളത് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി.
മനോഹർ ലാൽ ഖട്ടാർ സർക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് നേരത്തെ ചൗട്ടാല ആരോപിച്ചിരുന്നു. പിന്തുണ പ്രഖ്യാപിക്കുന്നതിന് മുമ്പ് ദുഷ്യന്ത് ചൗട്ടാല തീഹാർ ജയിലിൽ കഴിയുന്ന പിതാവ് അജയ് ചൗട്ടാലയെ സന്ദർശിച്ചേക്കും. അതേസമയം സ്വതന്ത്ര്യ എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ച് അധികാരത്തിലേക്ക് മടങ്ങി വരാനാണ് ബിജെപിയുടെ നീക്കം. ജെജെപി പിന്തുണച്ചാലും സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ കൂടിയുണ്ടെങ്കിൽ മാത്രമെ കോൺഗ്രസിന് അധികാരം ലഭിക്കുകയുള്ളു.