ജെഎൻയു പ്രതിഷേധം; പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു, വീണ്ടും ചർച്ച...
ദില്ലി: ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ പാര്‍ലമെന്റ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കിഷന്‍ഗഢ്, ലോധി കോളനി എന്നീ രണ്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് അടക്കം നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പോലിസ് വീണ്ടും കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സര്‍ക്കര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപമുണ്ടാക്കല്‍, മാരകായുധം കൈവശം വെക്കല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതു മുതൽ നശിപ്പിച്ചതിനും കേസ് ചാർജ് ചെയ്തിട്ടുണ്ട്. ജെഎൻയുവിലെ വിദ്യാർത്ഥി പ്രക്ഷേഭം പാർലമെന്റിലും ചർച്ചയായി.

പാർലമെന്റിലും പ്രതിഷേധം
കഴിഞ്ഞ ദിവസം ജെഎൻയു, കശ്‌മീർ വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസുകൾ നിരാകരിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. മാനവ വിഭവശേഷി വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി ജി സി ഹൊസൂറുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ജെഎൻയുയു പ്രസിഡന്റ് ഐഷെ ഘോഷ് വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് നോട്ടീസ്
പ്രതിഷേധത്തിനിറങ്ങിയ വിദ്യാർത്ഥികൾക്ക് ഇമെയിൽ വഴി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഐഷെ ഘോഷ് പറഞ്ഞു. എന്നാൽ പ്രതിഷേധം ന്യാമായ കാരണത്തിനാണ്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ ആരും തന്നെ ഒരു രൂപ പോലും പിഴയായി നൽകില്ല. യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും വിദ്യാർത്ഥികളോട് പിഴ ആവശ്യപ്പെട്ടുകൊണ്ട് 10 മുതൽ 11 നോട്ടീസ് വരെ ലഭിച്ചെന്ന് ഐഷെ ഘോഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

വീണ്ടും ചർച്ച...
വിദ്യാർത്ഥികൾക്കെതിരെ പോലീസ് നിയമ നടപടികൾ സ്വീകരിക്കരുതെന്ന് എച്ച്ആർഡി മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി മുമ്പാകെ ഞങ്ങൾ ആവശ്യപ്പെടുമെന്നും ജെഎൻയുഎസ്യു പ്രസിഡന്റ് വ്യക്തമാക്കി. സർവ്വകലാശാലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി എച്ച്ആർഡി മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി ജെഎൻയു സ്റ്റുഡന്റ് യൂണിയൻ അംഗങ്ങളുമായി ബുധനാഴ്ച ചർച്ച നടത്തുമെന്നും അവർ വ്യക്തമാക്കി.

കാഴ്ച പരിമിതിയുള്ളവർക്കും ക്രൂര മർദ്ദനം
ജെഎൻയു വിദ്യാർത്ഥികൾക്ക് എതിരായ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെ പോലും പൊലിസ് അതിക്രൂരമായി മർദ്ദിച്ചതായി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് ആരോപിച്ചു. കഴിഞ്ഞ ദിവസം പാർലമെന്റ് മാർച്ചിനിടെ വിളക്കുകൾ അണച്ച് ബലം പ്രയോഗിച്ചാണ് വിദ്യാർത്ഥികളെ റോഡിൽ നിന്ന് നീക്കം ചെയ്തത്. പരുക്കേറ്റ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് പോലും പൊലീസ് വൈദ്യസഹായം നിഷേധിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ഫീസ് വർധനവ് പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications