'ബിജെപിയിൽ ചേർന്നത് ഹിന്ദു ഐക്യത്തിന്, ഗുജറാത്തിൽ ബിജെപി റെക്കോഡ് ഭൂരിപക്ഷം നേടും'; ഹർദിക് പട്ടേൽ
അഹമ്മദാബാദ് : നാളെയാണ് ഗുജറാത്തിൽ ഒന്നാം ഘട്ട വോട്ടെടുപ്പ്. 19 ജില്ലകളിൽ നിന്നുള്ള 89 മണ്ഡങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ മുന്നേറ്റം നേടിയ സൗരാഷ്ട്ര ഉൾപ്പെടെയുള്ള മേഖലകളാണ് ഒന്നാം ഘട്ടത്തിൽ വിധിയെഴുതുന്നത്. 2017 ൽ പട്ടേൽ പ്രക്ഷോഭവും തുടർ സാഹചര്യവുമായിരുന്നു കോൺഗ്രസിന് അനുകൂലമാണ്. പട്ടേൽ സമരത്തിലെ മുഖമായ ഹർദിക് പട്ടേലിന്റെ പിന്തുണയും കോൺഗ്രസിന് ഗുണം ചെയ്തിരുന്നു.
എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിൽ എത്തുമ്പോൾ ഹർദിക് ബി ജെ പി പക്ഷത്താണ്. ഇത്തവണ സൗരാഷ്ട്രയിൽ അടക്കം വൻ വിജയം നേടാൻ ബി ജെ പിക്ക് കഴിയുമെന്ന് പറയുകയാണ് ഹർദിക്.

റെക്കോഡ് വിജയം ബി ജെ പി നേടുമെന്നും 150 വരെ സീറ്റുകളിൽ വരെ വിജയിക്കുമെന്നും ഹർദിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്. ഹിന്ദു ഐക്യത്തിന് വേണ്ടിയാണ് താൻ കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് വന്നതെന്നും ഹർദിക് പറഞ്ഞു. ആം ആദ്മി സംസ്ഥാനത്ത് യാതൊരു ചലനവും ഉണ്ടാക്കില്ലെന്നും ഹർദിക് കൂട്ടിച്ചേർത്തു.

ദൈവങ്ങളെ വിശ്വസിക്കാത്തവരാണ് ആം ആദ്മി നേതാക്കൾ. അവർക്ക് അതുകൊണ്ട് തന്നെ ഗുജറാത്തിൽ സ്ഥാനമില്ല, ഗുജറാത്തികൾ അവരെ വിശ്വസിക്കില്ല. ആം ആദ്മിയിൽ ചേരാനുള്ള പട്ടേൽ പ്രക്ഷോഭ നേതാക്കശുടെ തീരുമാനം വ്യക്തിപരമാണെന്നും ഹർദിക് പറഞ്ഞു. വിരംഗം മണ്ഡലത്തിലാണ് ഹർദിക് മത്സരിക്കുന്നത്. മണ്ഡലത്തിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹർദിക്. എന്നാൽ ആറുമാസം മുൻപ് വരെ ബി ജെ പിയുടെ കടുത്ത വിമർശകനായിരുന്ന ഹർദിക്കിനെ ബി ജെ പി പ്രാദേശിക ഘടകം ഇതുവരെയും 'സ്വീകരിച്ചിട്ടില്ല'. ഈ അതൃപ്തികൾ ഹർദിക്കിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

അതേസമയം നാളെ വോട്ടെടുപ്പ് നടക്കുന്ന സൗരാഷ്ട്ര മേഖല ഇക്കുറി കോൺഗ്രസിനും ബി ജെ പിക്കും അഭിമാന പോരാട്ടമാണ്. 2017 ൽ സൗരാഷ്ട്ര-കച്ച് മേഖലയിൽ കോൺഗ്രസ് 30 സീറ്റുകളായിരുന്നു നേടിയിരുന്നത്. ബി ജെ പിക്ക് വിജയിക്കാനായത് 23 സീറ്റുകളാണ്. കഴിഞ്ഞ തവണ ബി ജെ പിക്ക് ഇവിടെ വെല്ലുവിളി ഉയർത്തിയ പട്ടേൽ പ്രക്ഷോഭം ഇത്തവണയും ഫലിക്കുമെന്നും കഴിഞ്ഞ തവണത്തെ സ്വാധീനം കൈവിട്ടിട്ടില്ലെന്നുമുള്ള ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. മാത്രമല്ല സീറ്റ് നിഷേധിക്കപ്പെട്ടതോടെ വിമതരായി കളത്തിലിറങ്ങിയവരും ബി ജെ പിക്ക് വെല്ലുവിളി തീർക്കുമന്ന് കോൺഗ്രസ് കരുതുന്നുണ്ട്.

അതേസമയം മേഖലയിലെ ആം ആദ്മി സാന്നിധ്യം കോൺഗ്രസിനെ മേഖലയിൽ കൂടുതൽ ക്ഷീണിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗരാഷ്ട്രയിൽ പട്ടേൽ വിഭാഗത്തിൽ നിന്നുള്ള 19 പേരെ ആം ആദ്മി മത്സരിപ്പിക്കുന്നുണ്ട്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിൽ പലയിടങ്ങളിലും ആം ആദ്മി സ്ഥാനാർത്ഥികൾ കടുത്ത വെല്ലുവിളി തീർക്കുന്നുണ്ട്. അതേസമയംതിരഞ്ഞെടുപ്പിൽ ഇക്കുറി അട്ടിമറിയുണ്ടാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ആം ആദ്മി പ്രകടിപ്പിക്കുന്നത്. കുറഞ്ഞത് 90 ഓളം സീറ്റുകൾ നേടാൻ സാധിക്കുമെന്ന് നേതാക്കൾ അവകാശപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച സൂറത്തിൽ മാത്രം 8 സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം അരവിന്ദ് കെജരിവാൾ അവകാശപ്പെട്ടത്.












Click it and Unblock the Notifications