ബീഹാറിലെ ജനങ്ങൾക്ക് മാത്രം കുറഞ്ഞ വിലയിൽ പെട്രോൾ; മോദി കൊടുക്കുന്നതല്ല, രാജ്യം മാറ്റിപ്പിടിച്ചതാ...
പട്ന: രാജ്യത്ത് പെട്രോളിനും ഡീസലിനും അനുദിനം വില വർധിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച പെട്രോളിന്റെ വില 80.66 രൂപയാണ്, ഡീസലിനാണെങ്കിലോ 72.97 രൂപ. സാധാരണ ജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറത്തേക്കാണ് ഇന്ധനവില കുതിച്ചുയരുന്നത്. രാജ്യം മുഴുവൻ ഇതിനെതിരെ പ്രതിഷേധം കത്തുന്നുണ്ടെങ്കിലും ഭരണാധികൾ കണ്ടഭാവം നടിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ ബീഹാറിലെ സീതാമർഹിയിലെ ആളുകൾക്ക് മാത്രം പെട്രോളും ഡീസലും കുറഞ്ഞ വിലയിക്ക് കിട്ടും.
സംഭവം കേൾക്കുമ്പോൾ ഞെട്ടുമെങ്കിലും ജനങ്ങൾ ഇന്ധനം വാങ്ങാൻ വേണ്ടി മാത്രം രാജ്യത്തെ ഒന്ന് മാറ്റിപ്പിടിക്കും. അതിർത്തിക്കപ്പുറത്തെ നേപ്പാലിൽ നിന്നാണ് പെട്രോളും ഡീസലും അവർ വാങ്ങുന്നത്. ഇന്ത്യയിൽ നിന്ന് നേപ്പാൾ വാങ്ങുന്ന പെട്രോളും ഡീസലും കുറഞ്ഞ വിലയിൽ ലഭിക്കും എന്നതാണ് പ്രത്യേകത. പെട്രോള്‍ ലിറ്ററിന് 67.81 രൂപയും ഡീസലിന് 56.56 രൂപയും മതി നേപ്പാളിൽ നിന്ന് വാങ്ങുമ്പോൾ.

നേപ്പാൾ വാങ്ങുന്നത് ഇന്ത്യയോട്
ഇന്ത്യയില്‍ നിന്നാണ് നേപ്പാളിലേക്ക് പെട്രോള്‍ നല്‍കുന്നത്. ദിവസേന 250 ടാങ്കര്‍ പെട്രോളാണ് ഇന്ത്യയില്‍നിന്നും നേപ്പാളിലേക്ക് നല്‍കുന്നത്. നേപ്പാളിൽ ഒറ്റ നികുതി മാത്രമേയുള്ളൂ എന്നതിനാൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ സാധിക്കും. രൂപയുടെ മൂല്യത്തിലും വ്യത്യാസമുണ്ട്. ഇന്ത്യന്‍ രൂപ 100 ന് നേപ്പാളിലെ മൂല്യം 160.15 രൂപയാണ്. അതുകൊണ്ട് തന്നെ നേപ്പാളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് ലാഭം ഏറെയാണ്.

റാക്കറ്റ് രൂപപ്പെട്ടു
കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നേപ്പാളിലെ ഇന്ധന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ച്ചയുണ്ടായതായി നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്‍ മേധാവി പറയുന്നു. അതേസമയം സീതാമാര്‍ഹിയിലെ ആളുകള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങി ബീഹാറില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് പരാതി ഉടരുന്നുണ്ട്. ഇന്ധന ഇറക്കുമതിയിലൂടെ ലാഭമുണ്ടാക്കുന്ന റാക്കറ്റ് തന്നെ ഇവിടെ രൂപപ്പെട്ടുവെന്നും ബിജെപി നേതാവും എംപിയുമായ സഞ്ജയ് ജയ് സ്വൾ പറയുന്നു.

താങ്ങാനാവാത്ത വില
സംസ്ഥാനത്ത് പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20 രൂപയുമായി. ഇത് തുടർച്ചയായ 16-ാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 81.18 രൂപയും ഡീസലിന് 73.78 രൂപയുമാണ്. കോഴിക്കോട് പെട്ളിന് 81.54 രൂപയും ഡീസലിന് 74.12 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 80.91 രൂപയും ഡീസലിന് 71.72 രൂപയുമാണ് ചൊവ്വാഴ്ച വില. അതേസമയം മുബൈയിൽ പെട്രോളിന് 86.08 രൂപയും ഡീസലിന്73.64 രൂപയും ചെന്നൈയിൽ പെട്രോളിന് 81.26 രൂപയും ഡീസലിന് 73.03 രൂപയുമാണ്.

കർണാടക തിരഞ്ഞെടുപ്പ്
കർണാടക നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ ഇന്ധനവിലയിൽ വർധനവ് ഉണ്ടായിരുന്നില്ല എന്നതാണ് ജനങ്ങളെ രോക്ഷാകുലരാക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വൻ തോതിലുള്ള വർധനവാണ് സംഭവിച്ചത്. തിരഞ്ഞെടുപ്പ് കാലയളവിലെ നഷ്ടം തിരിച്ചു പിടിക്കാനാണ് ഇത്തരത്തിൽ ദിവസേന ഭീമമായി ഇന്ധനവില വർധിപ്പിക്കുന്നതെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് സമയത്ത് 19 ദിവസമാണ് ഇന്ധനവില കൂട്ടാതിരുന്നത്.












Click it and Unblock the Notifications