ഗൊരഖ്പൂർ ഹീറോ ഒടുവിൽ തടവറയ്ക്ക് പുറത്തേക്ക്! 8 മാസത്തിന് ശേഷം ഡോക്ടർ കഫീൽ ഖാന് ജാമ്യം
അലഹാബാദ്: ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് ആരോപിച്ചാണ് ഡോക്ടര്‍ കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ ജയിലില്‍ അടച്ചത്. അതും എട്ട് മാസത്തോളമായി ജാമ്യം പോലും ലഭിക്കാതെ ആയിരുന്നു ജയില്‍ ജീവിതം.
കഫീല്‍ ഖാനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണ് എന്നാരോപിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെ അലഹാബാദ് ഹൈക്കോടതി കഫീല്‍ ഖാനോട് കനിവ് കാട്ടിയിരിക്കുന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു.
ഗൊരഖ്പൂരിലെ ഹീറോ
2017 ഓഗസ്റ്റ് പത്താം തിയതി ബിആര്‍ഡി ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാന്റെ ജീവിതത്തെ മാറ്റിമറിച്ച ദിവസമായിരുന്നു. അന്നേ ദിവസം ലീവിലായിരന്ന ഡോക്ടര്‍ കുട്ടികളുടെ അപകടസ്ഥിതി മനസ്സിലാക്കി ആശുപത്രിയിലേക്ക് എത്തിയതായിരുന്നു. ഓക്‌സിജന്‍ ക്ഷാമം മൂലം കുട്ടികള്‍ മരിച്ച് വീണപ്പോള്‍ പുറത്ത് നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വന്തം ചിലവില്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ചു എന്നതാണ് കഫീല്‍ ഖാന്‍ ചെയ്ത കുറ്റം. അതോടെ ഹീറോ ആയ കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടുമായി.
യോഗിയുടെ പ്രതികാരം
സ്വകാര്യ ക്ലിനിക്കിലേക്ക് ബിആര്‍ഡി ആശുപത്രിയില്‍ നിന്നും സിലിണ്ടറുകള്‍ കടത്തി എന്നാരോപിച്ചാണ് യോഗിയുടെ പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. അതിനിടെ കഫീല്‍ ഖാന്റെ ജാമ്യാപേക്ഷകളെല്ലാം കോടതികള്‍ ഒന്നൊന്നായി തള്ളിക്കളഞ്ഞു. ജയിലില്‍ ആരോഗ്യ നില തകരാറിലായ അവസ്ഥയിലാണ് കഫീല്‍ ഖാന്‍ എന്ന വിവരം ഭാര്യയാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്. ജയിലില്‍ കഫീല്‍ ഖാന് പ്രാഥമിക ചികിത്സ പോലും ലഭിക്കുന്നില്ലെന്നും ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ് എന്നും ഭാര്യ വ്യക്തമാക്കി.
മതിയായ ചികിത്സ നൽകിയില്ല
ജയിലില്‍ വെച്ച് സ്‌ട്രോക്ക് ഉണ്ടായെങ്കിലും മതിയായ ചികിത്സ അദ്ദേഹത്തിന് ലഭിച്ചില്ല. ലഖ്‌നൗവിലേക്ക് മാറ്റാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം പോലും പാലിക്കപ്പെട്ടില്ല. അതിനിടെയാണ് അലഹാബാദ് ഹൈക്കോടതി കഫീല്‍ ഖാന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടിരിക്കുന്നത്. ജയിലില്‍ നിന്നും കഫീല്‍ ഖാന്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നത് യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു. അന്ന് ബിആര്‍ഡി ആശുപത്രിയില്‍ നടന്നതെന്തെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍ കത്തില്‍ വിശദമായി പറയുന്നുണ്ട്.
കത്ത് പുറത്ത്
ഓക്സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ പ്രയത്നിച്ചു. ഞാൻ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, ഞാൻ യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു. മനുഷ്യസാദ്ധ്യമായതെല്ലാം ഞാൻ ചെയ്തുവെന്ന് കത്തിൽ കഫീൽ ഖാൻ പറയുന്നു. ഗ്യാസ് സപ്ലയേഴ്സിനെ - മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയൽ ഗ്യാസ്, മയൂർ ഗ്യാസ് ഏജൻസി, ബിആർഡി മെഡിക്കൽ കോളജിനടുത്തുള്ള ആശുപത്രികൾ - വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഗ്യാസ് സിലിണ്ടറുകൾക്കായി യാചിച്ചു.
യോഗിയുടെ ഭീഷണി
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത ദിവസം ആശുപത്രിയിലെത്തിയ കാര്യവും കത്തിൽ പറയുന്നുണ്ട്. അദ്ദേഹം ചോദിച്ചു - " അപ്പോൾ നിങ്ങളാണ് ഡോ.കഫീൽ അല്ലേ? നിങ്ങളാണോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തത്? " ഞാൻ പറഞ്ഞു. " അതേ സർ ". അദ്ദേഹം ദേഷ്യപ്പെട്ടു. " അപ്പോൾ നിങ്ങൾ കരുതുന്നത് സിലിണ്ടറുകൾ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം.." യോഗിജി ദേഷ്യപ്പെടാൻ കാരണമുണ്ട്. ഈ വാർത്ത മാദ്ധ്യമങ്ങളിൽ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാൻ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാൻ അന്ന് രാത്രി ഒരു മാദ്ധ്യമപ്രവർത്തകനെയും വിവരമറിയിച്ചില്ലെന്നും കത്തിൽ പറയുന്നു.
കുടുംബത്തെ ഓർത്ത് കീഴടങ്ങി
അന്ന് രാത്രി പൊലീസ് തൻ്റെ വീട്ടിലേക്ക് വന്നു - വേട്ടയാടി, ഭീഷണിപ്പെടുത്തി, എൻ്റെ കുടുംബത്തെ അവർ പീഢിപ്പിച്ചു. അവർ തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ആളുകൾ താക്കീത് ചെയ്തു. തൻ്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. തൻ്റെ കുടുംബത്തെ അപമാനത്തിൽ നിന്ന് രക്ഷിക്കാൻ കീഴടങ്ങി. അപ്പോൾ താൻ ഓർത്തിരുന്നത് തെറ്റൊന്നും ചെയ്തില്ലെന്നും തനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു. പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി - അത് സംഭവിച്ചില്ലെന്നും ആ കത്തിൽ കഫീൽ ഖാൻ എഴുതിയിരുന്നു.
സൗമ്യയ്ക്ക് വിഷം നൽകിയത് ഓട്ടോഡ്രൈവർ, മുഖ്യമന്ത്രിയെ കണ്ടപ്പോൾ വിറച്ചു! ആത്മഹത്യാ നാടകവും