മധ്യപ്രദേശില്‍ സുപ്രധാന തീരുമാനവുമായി കമല്‍നാഥ്; മാറ്റം വൈകും... പിന്നാലെ കടുംവെട്ട്, പുതിയ നിയമനം
ഭോപ്പാല്‍: 24 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ് രാഷ്ട്രീയമാണ് ദേശീയ തലത്തിലെ പ്രധാന ചര്‍ച്ച. സംസ്ഥാന ഭരണം മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഉപതിരഞ്ഞെടുപ്പാണിത്. ശിവരാജ് സിങ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് ശേഷം വീഴുമെന്ന് കമല്‍നാഥ് പ്രഖ്യാപിച്ചുകഴിഞ്ഞു.
പ്രതിപക്ഷ നേതൃപദവി തല്‍ക്കാലം ഒഴിയേണ്ടെന്ന തീരുമാനവും കമല്‍നാഥ് എടുത്തിരിക്കുകയാണ്. ഗ്വാളിയോര്‍-ചമ്പാല്‍ മേഖലയിലെ പ്രമുഖ നേതാവിനെ പ്രതിപക്ഷ നേതാവായി നിയമിക്കാനായിരുന്നു അടുത്തിടെയുണ്ടായിരുന്ന ആലോചന. ഇത് ഭിന്നതയ്ക്ക് ഇടയാക്കുമെന്ന് കണ്ടാണ് കമല്‍നാഥിന്റെ ഇടപെടല്‍. സുപ്രധാന തീരുമാനങ്ങളുമായി കമല്‍നാഥ് വീണ്ടും കളം നിറയുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....
കമല്‍നാഥ് നേരത്തെ പറഞ്ഞത്
മുന്‍ മുഖ്യമന്ത്രിയാണ് കമല്‍നാഥ്. അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചതോടെ മധ്യപ്രദേശില്‍ ആരാകും പ്രതിപക്ഷ നേതാവ് എന്ന ചര്‍ച്ച മുറുകിയിരുന്നു. താന്‍ പിന്‍മാറുകയാണെന്നും മറ്റൊരു പ്രമുഖനെ പ്രതിപക്ഷ നേതാവാക്കാമെന്നും കമല്‍നാഥ് ആലോചിച്ചിരുന്നു.
പുതിയ നേതാവ്
ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് 24 മണ്ഡലങ്ങളിലേക്കാണ്. ഇതില്‍ 16 മണ്ഡലങ്ങളും ഗ്വാളിയോര്‍ ചമ്പാല്‍ മേഖലയാണ്. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമാണിത്. ഇവിടെ നിന്നുള്ള കോണ്‍ഗ്രസ് നേതാവിനെ പ്രതിപക്ഷ നേതാവാക്കാമെന്ന ചര്‍ച്ചയും വന്നിരുന്നു.
വോട്ടര്‍മാര്‍ക്കിയില്‍ തരംഗമുണ്ടാക്കാം
തുടര്‍ന്നാണ് ഡോക്ടര്‍ ഗോവിന്ദ് സിങിന്റെ പേര് പരിഗണിച്ചത്. ഇദ്ദേഹം ഗ്വാളിയോറില്‍ നിന്നുള്ള നേതാവാണ്. ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിയാല്‍ ഗ്വാളിയോറിലെ വോട്ടര്‍മാര്‍ക്കിയില്‍ തരംഗമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് ആലോചിച്ചത്. ഈ തീരുമാനം ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്.
ഭിന്നിപ്പുണ്ടാകുമെന്ന് ഭയം
ഡോക്ടര്‍ ഗോവിന്ദ് സിങ് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങിന്റെ അടുത്ത വ്യക്തിയാണ്. ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിയാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത ശക്തിപ്പെടുമെന്ന് കമല്‍നാഥ് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് പഴയ തീരുമാനം മാറ്റുന്നത്.
എതിര്‍പ്പുമായി ഒരു വിഭാഗം
മുഖ്യമന്ത്രി പദവി നഷ്ടമായതിന് പിന്നാലെ ഇനി പ്രതിപക്ഷ നേതാവ് എന്ന പദവിയിലേക്കും ഇല്ല എന്നാണ് കമല്‍നാഥ് ഹൈക്കമാന്റിനെ അറിയിച്ചത്. തുടര്‍ന്നാണ് മറ്റൊരു നേതാവിനെ തിരഞ്ഞത്. ഗോവിന്ദ് സിങിന്റെ പേര് പരിഗണിക്കാന്‍ തുടങ്ങിയ വേളയില്‍ തന്നെ ചില നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
രണ്ടു പദവിയിലും കമല്‍നാഥ്
ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവായും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായും കമല്‍നാഥ് തുടരുമെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായി സജ്ജന്‍ സിങ് വര്‍മ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നത് കനത്ത തിരിച്ചടിക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കമല്‍നാഥ് പ്രതിപക്ഷ നേതൃപദവിയും ഏറ്റെടുത്തത്.
ജൂലൈ 20 മുതല്‍ ബജറ്റ് സമ്മേളനം
ജൂലൈ 20 മുതല്‍ മധ്യപ്രദേശിലെ ബജറ്റ് സമ്മേളനം നടക്കുകയാണ്. അഞ്ച് ദിവസമാണ് നിയമസഭ ചേരുക. ഈ സമ്മേളനത്തില്‍ പ്രതിപക്ഷ നിരക്ക് നേതൃത്വം നല്‍കുക കമല്‍നാഥ് തന്നെയാകും. മുന്‍ മന്ത്രിമാരായ ബാല ബച്ചന്‍, സജ്ജന്‍ സിങ് വര്‍മ, എന്‍പി പ്രജാപതി എന്നിവരുടെ അഭിപ്രായം കണക്കിലെടുത്താണ് കമല്‍നാഥ് പ്രതിപക്ഷ നേതൃ പദവിയില്‍ തുടരുന്നത്.
തിരഞ്ഞെടുപ്പ് കഴിയുംവരെ..
മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരിയും കമല്‍നാഥ് തുടരണമെന്ന് ആവശ്യപ്പെട്ടു. ഗോവിന്ദ് സിങിനെയോ കെപി സിങിനെയോ പ്രതിപക്ഷ നേതാവാക്കിയാല്‍ ഈ വേളയില്‍ ഗുണം ചെയ്യില്ലെന്ന് നാല് നേതാക്കളും അഭിപ്രായപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പ് കഴിയും വരെ പ്രതിപക്ഷ നേതാവ് പദവി കമല്‍നാഥ് തന്നെ വഹിക്കും. ഇതോടെ സിന്ധ്യയും കമല്‍നാഥും നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഉപതിരഞ്ഞെടുപ്പിലുണ്ടാകുക.
ട്രഷറര്‍ രാജിവച്ചു
അതേസമയം, മധ്യപ്രദേശ് കോണ്‍ഗ്രസ് ട്രഷറര്‍ സ്ഥാനത്ത് നിന്ന് ഗോവിന്ദ് ഗോയല്‍ രാജിവച്ചു. ദിഗ്‌വിജയ് സിങിന്റെ അടുത്ത വ്യക്തിയാണ് ഗോവിന്ദ് ഗോയല്‍. പ്രകാശ് ജെയിനിനെ പുതിയ ട്രഷറായി കമല്‍നാഥ് നിയമിച്ചു. ഇതോടെ ദിഗ്‌വിജയ് സിങുമായി ബന്ധമുള്ളവരെല്ലാം അകറ്റി നിര്‍ത്തപ്പെടുകയാണ് എന്നതും ശ്രദ്ധേയമാണ്.
ഗ്രൂപ്പ് പോര് വീണ്ടും...
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഭിന്നത വീണ്ടും തലപൊക്കിയിരിക്കുകയാണ്. ദിഗ്‌വിജയ് സിങ് പക്ഷത്തെ പൂര്‍ണമായും ഒതുക്കുകയാണ് മറു വിഭാഗം. കമല്‍നാഥ് പക്ഷത്തിന് കൂടുതല്‍ ശക്തി കൈവരുമെന്ന് ചുരുക്കം. ഈ ഭിന്നത തന്നെയാണ് ജ്യോതിരാദിത്യ സിന്ധ്യയെ കോണ്‍ഗ്രസിന് പുറത്തെത്തിച്ചതും.
ഹൈക്കമാന്റ് നിര്‍ദേശം
ഉപതിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ ഭിന്നതയ്ക്ക് ഇടവരരുത് എന്നാണ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. കോണ്‍ഗ്രസ് അധ്യക്ഷ പദവിയും പ്രതിപക്ഷ നേതാവ് പദവിയും കമല്‍നാഥ് തന്നെ വഹിക്കുന്നതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ കഴിയുംവരെയാണ് പ്രതിപക്ഷ നേതൃപദവിയില്‍ ഉണ്ടാകൂ എന്നാണ് കമല്‍നാഥുമായി അടുപ്പമുള്ളവര്‍ പറയുന്നത്.