കൊറോണ: സ്ക്രീനിംഗ് ഒഴിവാക്കാൻ ശുചിമുറിയിൽ ഒളിച്ചിരുന്നോ? വെളിപ്പെടുത്തലുമായി ബോളിവുഡ് ഗായിക
ലഖ്നൊ: കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ വിശദീകരണവുമായി ബോളിവുഡ് ഗായിക. ഒരു തരത്തിലുള്ള സ്ക്രീനിംഗിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നാണ് കനിക കപൂറിന്റെ വിശദീകരണം. അധികൃതർ പരിശോധന പൂർത്തിയാക്കുന്നത് വരെ അവിടെ ഉണ്ടായിരുന്നുവെന്നും ഗായിക പറയുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം കനിക സാമൂഹിക അകലം പാലിക്കാതെ അശ്രദ്ധ കാണിച്ചെന്നും പാർട്ടികളിൽ പങ്കെടുത്തുവെന്ന് കുറ്റപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെയാണ് ഗായികയുടെ പ്രതികരണം പുറത്തുവരുന്നത്. കഴിഞ്ഞ മാസമാണ് നടി ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 258 ലെത്തിയിരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്ത 22 കേസുകളിൽ 11 എണ്ണവും മഹാരാഷ്ട്രയിലാണ്. കർണാടക, പഞ്ചാബ്, ദില്ലി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജസ്ഥാനിൽ രോഗം ബാധിച്ച് മരിച്ചിട്ടുള്ളത് വിദേശിയാണ്.

നിർദേശം ഉണ്ടായിരുന്നില്ലെന്ന്
മാർച്ച് 9ന് ഇന്ത്യയിൽ മടങ്ങിയെത്തിയ കനിക കപൂർ സ്ക്രീനീംഗ് ഒഴിവാക്കുന്നതിനായി ശുചിമുറിയിൽ ഒളിച്ചിരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. "സ്ക്രീനിംഗ് ഒഴിവാക്കുന്നതിനായി ശുചിമുറിയിൽ ഒളിച്ചിരുന്നു എന്നതെല്ലാം നിസാരമായ അഭ്യൂഹങ്ങളാണ്. അന്താരാഷ്ട്ര വിമാനത്തിൽ ഇറങ്ങഇ ഇമ്മിഗ്രേഷനിലെത്തുന്ന ഒരാൾക്ക് എങ്ങനെയാണ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുക? ഞാൻ മുംബൈ വിമാനത്താവളത്തിൽ വെച്ച് സ്ക്രീനിംഗിന് വിധേയയായിരുന്നു. ഒരു ദിവസം ആ നഗരത്തിൽ തങ്ങുകയും ചെയ്തു. അതിന് ശേഷം ഒരു ജോലിക്കും പോയിട്ടില്ല. എന്റെ രക്ഷിതാക്കൾ നിർദേശിച്ചതുകൊണ്ടാണ് വീട്ടിലേക്ക് പോയത്. മാർച്ച് 11ന് രാവിലത്തെ വിമാനത്തിലാണ് ഞാൻ ലഖ്നൊവിലെത്തിയത്. അതിനിടെ ഒരിക്കൽ പരിശോധിച്ചു.

നിർദേശം ഉണ്ടായിരുന്നില്ല?
വിദേശത്തുനിന്ന് എത്തുന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന സർക്കാർ നിർദേശം അപ്പോൾ ഉണ്ടായിരുന്നില്ല. മുംബൈ വിടുന്നത് വരെയും ആരോഗ്യ പ്രശ്നങ്ങളില്ലാതിരിക്കുകയും തെർമൽ സ്ക്രീനിംഗ് നടത്തുകയുംച ചെയ്തിട്ടുള്ള ഒരാൾ എങ്ങനെയാണ് ഇത് പ്രതീക്ഷിക്കുക? നാല് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്."

രാഷ്ട്രീയ നേതാക്കൾക്കൊപ്പം
ബിജെപി എംപിയും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകനുമായ ദുഷ്യന്ത് സിംഗ്, അമ്മ വസുന്ധര രാജെ എന്നിവർ കനികയുടെ പാർട്ടിയിൽ പങ്കെടുത്ത പ്രമുഖരിൽ ഉൾപ്പെടുന്നു. ഇരുവരും നിരീക്ഷണത്തിലാണ്. സിംഗിന്റെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന തൃണമൂൽ എംപി ദെരീക് ഒബ്രിയെനും സിംഗുമായി സമ്പർക്കത്തിലേർപ്പെട്ട അപ്ന ദളിന്റെ അനുപ്രിയ പട്ടേൽ എന്നിവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.

പാർട്ടി നടത്തിയിട്ടില്ലെന്ന്
താൻ പാർട്ടി നടത്തിയിട്ടില്ലെന്നും ഒരു ചെറിയ പിറന്നാൾ പാർട്ടിയിൽ മാത്രമാണ് പങ്കെടുത്തതെന്നുമാണ് കനികയുടെ പ്രതികരണം. അതിനെക്കുറിച്ചാണ് വസുന്ധര രാജെ ട്വീറ്റ് ചെയ്തതെന്നും കനിക കൂട്ടിച്ചേർത്തു. ദുഷ്യന്ത് സിംഗ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ അവിടെ ഉണ്ടായിരുന്നു. നടന്നത് ചെറിയ ഒരു പാർട്ടിയായിരുന്നു ഞാൻ അവിടെ അത്ഥിതിയായിരുന്നുവെന്നും ഗായിക വ്യക്തമാക്കി. പാർട്ടിയിൽ ഉണ്ടായിരുന്നവരുടെ പേര് വിവരങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറിയെന്നും അവർ വ്യക്തമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം പങ്കെടുത്ത പരിപാടികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് മറുപടി.

അധികൃതരെ വിവരമറിയിച്ചു
താൻ സുഹൃത്തിന്റെ സഹായത്തോടെയാണ് അടുത്ത ആശുപത്രിയിലെത്തി രക്തസാമ്പിളുകൾ നൽകുന്നത്. സുഹൃത്തിന്റെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് അധികരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് രോഗ ലക്ഷണങ്ങളെക്കുറിച്ച് അറിയിച്ചപ്പോൾ സീസണൽ ഫ്ലൂ ആയിരിക്കാമെന്നാണ് അധികൃതർ പറഞ്ഞത്. പിന്നീട് സിഎംഒയെ അയച്ച് സാമ്പിളുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷമാണ് ആരോഗ്യ വകുപ്പ് അധികൃതരെത്തി സാമ്പിൾ ശേഖരിക്കുന്നത്. അതോടെ താൻ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും കനിക പറയുന്നു.
Recommended Video

അമ്മയ്ക്കും മകൾക്കും രോഗം
തനിക്ക് കൊറോണ സ്ഥിരീകരിച്ചതായി അറിയിച്ചുകൊണ്ടുള്ള ഗായിക കനിക കപൂറിന്റെ പ്രതികരണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ നാല് ദിവസമായി പനി അനുഭവപ്പെടുന്നുണ്ടെന്നും പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചതായുമാണ് ഗായിക വ്യക്തമാക്കിയത്. താനും കുടുംബവും ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഗായിക പ്രസ്താവനയിൽ അറിയിച്ചു. താനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ച് വരികയാണെന്നും കനിക വ്യക്തമാക്കി. കൊറോണ ഭീതിക്കിടെ സ്വയം നിരീക്ഷണത്തിൽ കഴിയാനാണ് ഗായിക ആരാധകരോട് നിർദേശിച്ചിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ കൊറോണ പരിശോധന നടത്താനും ഗായിക ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ ഇവരുടെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.













Click it and Unblock the Notifications