കർണാടകത്തിൽ ഞെട്ടിക്കാൻ കോൺഗ്രസ്; കാലുവാരിയ വിമതർ തിരിച്ചെത്തും? പ്രമുഖൻ ഉടൻ ചേരും
ബെംഗളൂരു: 2019 ൽ കോൺഗ്രസ്-ജെ ഡി എസ് സഖ്യ സർക്കാരിനെ അട്ടിമറിച്ച് കൊണ്ടായിരുന്നു ബി ജെ പി കർണാടകയിൽ അധികാരം നേടിയത്. ഇരു പാർട്ടികളിൽ നിന്നുമായി 17 ഓളം എം എൽ എമാരെ ബി ജെ പി മറുകണ്ടം ചാടിക്കുകയായിരുന്നു. പിന്നീട് ഉപതിരഞ്ഞെടുപ്പിൽ ഈ നേതാക്കളെ തന്നെ മത്സരിപ്പിച്ച് മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ബി ജെ പി പാളയത്തിലേക്ക് പോയ വിമതരിൽ ചിലർ അസ്വസ്ഥരാണെന്നാണ് സൂചന. ഇതിൽ മുതിർന്ന നേതാവ് കോൺഗ്രസിലേക്കുള്ള മടക്കം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

മുതിർന്ന നേതാവായ അഡഗുർ വിശ്വനാഥാണ് താൻ കോൺഗ്രസിൽ ചേരുമെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ എന്നീ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെയാണ് വിശ്വനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ബി ജെ പി എം എൽ സി ആണ് വിശ്വനാഥ്. മന്ത്രിപദം നൽകാത്തതിനാൽ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു വിശ്വനാഥ്.

തനിക്ക് വാഗ്ദാനം ചെയ്ത മന്ത്രി പദം നൽകാതെ തന്നെ നേതൃത്വം ചതിച്ചുവെന്നാണ് വിശ്വനാഥ് ആരോപിക്കുന്നത്. മുൻ മൈസൂരു എം പിയായിരുന്നു വിശ്വനാഥ്. ജെ ഡി എസ് നേതാവായ വിശ്വനാഥ് 2017 ൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പിന്നീട് 2018 ലാണ് ബി ജെ പിയിലേത്തിയത്.അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ താൻ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നും വിശ്വനാഥ് വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി വിട്ട് കോൺഗ്രസിലെത്തിയ വിജയശങ്കറിനെയായിരുന്നു കോൺഗ്രസ് മത്സരിപ്പിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ വിജയശങ്കർ ബി ജെ പിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

അതേസമയം മുൻപ് ബി ജെ പിയിലേക്ക് പോയ പല വിമത നേതാക്കളും കടുത്ത അസ്വസ്ഥരാണെന്നാണ് നേതാക്കൾ നൽകുന്ന സൂചന. മുൻ എം എൽ എ പ്രതാപ് ഗൗഡ പാട്ടീലും അതൃപ്തിയിലാണെന്ന് റിപ്പോർട്ടുണ്ട്. മന്ത്രിപദം വാഗ്ദാനം ചെയ്ത് എം എൽ എസി മാത്രമായി ഒതുക്കി നിർത്തിയതിൽ മുൻ മന്ത്രി ആർ ശങ്കറും അസ്വസ്ഥതയിലാണെന്നാണ് വിവരം. ഭാവി പരിപാടിയെന്തെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാത്തിരുന്ന് കാണൂവെന്നാണ് ശങ്കർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിമത നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച മുൻ മന്ത്രി രമേശ് ജാർഖിഹോളിയും കടുത്ത അതൃപ്തിയിലാണ് ബി ജെ പിയിൽ തുടരുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിനെ തുടർന്ന് നേരത്തേ മന്ത്രിസ്ഥാനം രമേശിന് രാജിവെയ്ക്കേണ്ടി വന്നിരുന്നു. കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചെങ്കിലും ഇതുവരെ ജാർഖിഹോളിക്ക് മന്ത്രിസ്ഥാനം തിരികെ ലഭിച്ചിരുന്നില്ല.

അതിനിടെ ബി ജെ പി എം എൽ സിയും കന്നഡ നിർമ്മാതാവുമായ സന്ദേശ് നാഗരാജ് കഴിഞ്ഞ ദിവസം ബി ജെ പിയിൽ നിന്ന് രാജിവെച്ചിരുന്നു. ഉടൻ തന്നെ താൻ കോൺഗ്രസിൽ ചേരുമെന്നാണ് സന്ദേശ് വ്യക്തമാക്കിയത്. നേതൃത്വവുമായി കഴിഞ്ഞ കുറച്ച് നാളുകളായി അകൽച്ചയിലായിരുന്നു സന്ദേശ്. ബി ജെ പി നേതാക്കൾ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങൾക്ക് മുൻപിൽ തുറന്നടിച്ചത്. താൻ മാത്രമല്ല 10 ഓളം ബി ജെ പി എം എൽ എസിമാർ ഉടൻ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരുമെന്നാണ് സന്ദേശ് നാഗരാജ് വെളിപ്പെടുത്തിയത്.












Click it and Unblock the Notifications