ബിജെപിയിലെ പൊട്ടിത്തെറി; 30 ഓളം മണ്ഡലങ്ങളിൽ ബിജെപിക്ക് കനത്ത വെല്ലുവിളി
കർണാടക ബി ജെ പിയിലെ പൊട്ടിത്തെറി സംസ്ഥാനത്തെ 30 ഓളം മണ്ഡലങ്ങളിൽ പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്ന് സൂചന. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ നിരവധി പേർ വിമതരായി മത്സരിക്കുമെന്ന ഭീഷണി ഉയർത്തിയിരുന്നു. ടിക്കറ്റ് നിഷേധിക്കപ്പെട്ട നേതാക്കളുടെ അണികളിൽ പലരും കടുത്ത അമർഷത്തിലാണ്. ഇത് വൻ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
221 സീറ്റുകളിൽ കുറഞ്ഞത് 20-30 മണ്ഡലങ്ങളിലാണ് ഭീഷണി നിലനിൽക്കുന്നത്. എന്നാൽ 7-8 സീറ്റുകളിൽ മാത്രമാണ് വെല്ലുവിളി നിലനിൽക്കുന്നതെന്നാണ് ബി ജെ പി പറയുന്നത്.അതേസമയം ഹിമാചലിലെ അനുഭവം കർണാടകയിൽ ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് നേതാക്കൾ. ഹിമാചലിൽ 21 ഓളം വിമതരായിരുന്നു ബിജെപിക്ക് വെല്ലുവിളി തീർത്തത്.

കർണാടകയിൽ സിറ്റിംഗ് എം എൽ എമാരായ 18 പേർക്കാണ് ഇത്തവണ ബി ജെ പി സീറ്റ് നിഷേധിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാക്കൾ അടക്കമുള്ളവർ പാർട്ടിക്കെതിരെ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇവരിൽ പലരും ഇതിനോടകം കോൺഗ്രസ് അടക്കമുള്ള പാർട്ടികളിലേക്ക് ചേക്കേറി കഴിഞ്ഞു.
ടിക്കറ്റ് നിഷേധിക്കപ്പെട്ടവർ പ്രതിഷേധിക്കുന്നതും വിമത ഭീഷണി ഉയർത്തുന്നതും തിരഞ്ഞെടുപ്പ് കാലത്ത് പതിവാണെങ്കിലും കർണാടക ബിജെപിയെ സംബന്ധിച്ചെടുത്തോളം ഇത്ര വലിയൊരു പൊട്ടിത്തെറി നേരിടേണ്ടി വന്നത് ആദ്യമായാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് പറയുമ്പോഴും മുതിർന്ന നേതാക്കളെ വളരെ മോശമായാണ് പാർട്ടി കൈകാര്യം ചെയ്തതെന്ന ആക്ഷേപമാണ് ചിലർ ഉന്നയിക്കുന്നത്.
നേതാക്കളെ അനുനയിപ്പിക്കാനോ മുതിർന്ന നേതാക്കളുടെ ആശങ്കകളും പരാതികളും പരിഹരിക്കാനോ നേതൃത്വം തയ്യാറായില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ജഗദീഷ് ഷെട്ടാർ, സവാധി, ഈശ്വര, മുതിർന്ന നേതാവായ ബിഎസ് യെദ്യൂരപ്പ എന്നിവർ അടക്കമുള്ള നേതാക്കളെ പോലും നേതൃത്വം പരിഗണിച്ചില്ല. അവസാന നിമിഷം പട്ടിക പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് സീറ്റ് നിഷേധിക്കപ്പെട്ട കാര്യം നേതൃത്വം അറിയുന്നത്. നേതൃത്വം കുറഞ്ഞത് നാല് മാസങ്ങൾ മുൻപെങ്കിലും നേതാക്കളുമായി ഇത് സബന്ധിച്ച് ചർച്ച നടത്തണമായിരുന്നുവെന്നും ഒരു വിഭാഗം ചൂണ്ടുക്കാട്ടുന്നു.
അതേസമയം ഇപ്പോഴത്തെ പ്രതിസന്ധികളും പ്രതിഷേധങ്ങളും നാമനിർദ്ദേശ പട്ടിക സമർപ്പണ വേളയിൽ അവസാനിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയും ബി എസ് യെദ്യൂരപ്പയും പ്രതികരിച്ചത്. കർണാടകത്തിൽ ബി ജെ പി തന്നെ ഇത്തവണയും അധികാരത്തിലേറുമെന്നും നേതാക്കൾ പ്രതികരിച്ചു. മെയ് 10 നാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ്. മെയ് 13 നാണ് വോട്ടണ്ണൽ.












Click it and Unblock the Notifications