ഡികെയ്ക്കും ടീമിനും ഇത് മധുര പ്രതികാരം: മുന്‍ ഉപമുഖ്യമന്ത്രി സവാദി കോണ്‍ഗ്രസില്‍, മത്സരം അതാനിയില്‍
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കർണാടകയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി പ്രമുഖ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സവാദി പാർട്ടി വിട്ടു. നിയമസഭ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ നിഷേധിക്കപ്പെട്ടതിന് പിന്നാലെ നേതൃത്വവുമായി ഇടഞ്ഞ ഇദ്ദേഹം ബി ജെ പി വിടുമെന്ന സൂചന ശക്തമായിരുന്നു. ഇതോടെ ബി ജെ പി കേന്ദ്ര നേതൃത്വം സവാദിയുമായി അനുനയ ചർച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തിന് വഴങ്ങാത്ത സവാദി കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, എ ഐ സി സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുർജേവാല എന്നിവരുമായി ചർച്ച നടത്തിയ സവാദി ഇന്ന് വൈകീട്ട് കോണ്‍ഗ്രസില്‍ ചേർന്നേക്കും. ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

"അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം ഞങ്ങളുടെ (കോൺഗ്രസ്) കുടുംബത്തിൽ അംഗമാകാൻ സമ്മതിച്ചു," കെ പി സി സി അധ്യക്ഷന്‍ ശിവകുമാർ പറഞ്ഞു. ബി ജെ പി എം എൽ സിയായ സവാദി നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടിയെ കാണുകയും ഇന്ന് ഉച്ചകഴിഞ്ഞ് ഉപരിസഭയിൽ നിന്ന് രാജി സമർപ്പിക്കുമെന്നും അതിനുശേഷം ഔദ്യോഗികമായി കോൺഗ്രസിൽ ചേരുമെന്നും ശിവകുമാർ പറഞ്ഞു.
"ബിജെപി സവാദിയോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. കൃത്യമായി പരിപാലിക്കപ്പെടണം എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ നിബന്ധന. അത്താണി സീറ്റിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കുമെന്ന് നൂറ് ശതമാനം ഉറപ്പായിട്ടുണ്ട്. അദ്ദേഹം അവിട നിന്നും വിജയിച്ച് നിയമസഭയിലേക്ക് എത്തുമെന്ന് നൂറ് ശതമാനം ഉറപ്പാണ്''- സവാദിയുടെ തീരുമാനത്തെക്കുറിച്ച് സംസാരിച്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
vastu tips:ഈ മൃഗങ്ങളേയോ പക്ഷിയേയോ വീട്ടില്‍ വളർത്തുന്നുണ്ടോ: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കണം
അതാനി സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് സവാദിയെ ബി ജെ പിക്ക്പുറത്തേക്ക് എത്തിച്ചത്. സീറ്റ് തനിക്ക് വിട്ട് തരണമെന്ന ആവശ്യത്തില്‍ സവാദി ഉറച്ച് നിന്നെങ്കിലും ബി ജെ പി ബെലഗാവി ജില്ലയിലെ സീറ്റ് സിറ്റിംഗ് എം എൽ എ മഹേഷ് കുമതല്ലിക്ക് തന്നെ നല്‍കുകയായിരുന്നു. അത്താണിയിൽ നിന്ന് മൂന്ന് തവണ എം എൽ എയായ വ്യക്തി കൂടിയാണ് സവാദി.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അതാനിയില്‍ നിന്നും വിജയിക്കുന്ന ആദ്യ ബി ജെ പി അംഗമായിരുന്നു ലക്ഷ്ണന്‍ സവാദി. 2004, 2008, 2013 വർഷങ്ങളിലും അദ്ദേഹം സീറ്റ് നിലനിർത്തി. എന്നാല്‍ 2018 ല്‍ അന്ന് കോണ്‍ഗ്രസ് അംഗമായിരുന്ന മഹേഷ് കുമതല്ലിയോട് പരാജയപ്പെട്ടു. ഇതോടെ സാവദിയുടെ പാർട്ടി എം എല്‍ സിയായി ഉപരസഭിയില്‍ എത്തിച്ചു.
2019 ലെ കൂട്ടകൂറുമാറ്റത്തില്‍ മഹേഷും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തുകയും ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ഇത്തവണ സീറ്റിനായി മഹേഷും സവാദിയും തമ്മില്‍ വലിയ വടം വലിയായിരുന്നു നടന്നത്. എന്നാല്‍ ഈ തർക്കത്തില്‍ പാർട്ടി നിലപാട് മഹേഷിന് അനുകുലമായിരുന്നു. ഇതോടെയാണ് മുന്‍ ഉപമുഖ്യമന്ത്രി പാർട്ടി വിടാന്‍ തീരുമാനിച്ചത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കർണാടക ബി ജെ പിയില്‍ ആരംഭിച്ച കലാപം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച വ്യാഴാഴ്ച മാത്രം പാർട്ടിയില്‍ നിന്നും രാജിവെച്ചത് മൂന്ന് എം എല്‍ എമാരാണ് എംപി കുമാരസ്വാമി, നെഹ്‌റു ഒലേക്കർ, ഗൂളിഹട്ടി ശേഖർ എന്നിവരാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയിൽ പേരില്ലാത്തതിനെ രാജിവെച്ചത്.












Click it and Unblock the Notifications