കർണാടക പോര് മുറുകി; ഒരുമുഴം മുന്നേ എറിഞ്ഞ് ജെഡിഎസ്, 93 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ബെംഗളൂർ: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ രാഷ്ട്രീയ പാർട്ടികൾ പ്രചരണം കൊഴുപ്പിക്കുകയാണ്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് നേതൃത്വം കടന്ന് കഴിഞ്ഞുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. അതിനിടെ എതിരാളികളെ ഞെട്ടിച്ച് തങ്ങളുടെ സ്ഥാനാർത്ഥികളെ ആദ്യമേ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ജെ ഡി എസ്. 93 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ജെ ഡി എസ് പുറത്തുവിട്ടത്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി ചന്നപട്ടണ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്. രാമനഗര മണ്ഡലത്തിലാണ് നിഖിൽ മത്സരിക്കുന്നത്.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്നും നിഖിൽ മത്സരിച്ചിരുന്നു. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയ നടിയും അന്തരിച്ച മുൻ എംപി അംബരീഷിന്റെ ഭാര്യയുമായ സുമലതയോട് പരാജയം രുചിക്കുകയായിരുന്നു. കുമാരസ്വാമിയുടെ ഭാര്യ അനിതയാണ് നിലവിൽ രാമനഗര നിയമസഭ സീറ്റിൽ നിന്നുള്ള എം എൽ എ.

മറ്റൊരു മുതിർന്ന നേതാവായ ജി ടി ദേവഗൗഡ ചാമുണ്ഡേശ്വരി നമണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും ദേവഗൗഡ പരാജയപ്പെടുത്തിയിരുന്നു. ദേവഗൗഡയുടെ മകൻ ഹരീഷ് ഗൗഡയ്ക്കും ജെ ഡി എസ് സീറ്റ് നൽകിയിട്ടുണ്ട്. ഹുൻസൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുക.

അതേസമയം, ഗുബ്ബി, കോലാർ മണ്ഡലങ്ങളിൽ നേതാക്കളായ നാഗരാജിനും സി എം ആർ ശ്രീനാഥിനുമാണ് സീറ്റ് നൽകിയിരിക്കുന്നത്. നേരത്തെ, രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തെന്നാരോപിച്ച് ഗുബ്ബി എം എൽ എ എസ് ആർ ശ്രീനിവാസ്, കോലാർ എം എൽ എ ശ്രീനിവാസ് ഗൗഡ എന്നിവരെ ജെ ഡി എസ് പുറത്താക്കിയിരുന്നു. ഇത്തവണ കോലാർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സിദ്ധരാമയ്യ സൂചന നൽകിയിട്ടുണ്ട്. സിദ്ധരാമയ്യ എത്തിയാൽ മത്സരം കടുക്കും.

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു ജെ ഡി എസ്. എന്നാൽ ബി ജെ പിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുകയെന്ന ലക്ഷ്യത്തോടെ ജെ ഡി എസും കോൺഗ്രസും കൈകോർക്കുകയായിരുന്നു. എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുയും ചെയ്തു. എന്നാൽ ബദ്ധശത്രുക്കളായ പാർട്ടികൾ കൈകോർത്തതിൽ പ്രാദേശിക തലത്തിൽ വലിയ അതൃപ്തികൾ പ്രകടമായിരുന്നു. ഇത് ബി ജെ പി മുതലെടുത്തതോടെ 14 മാസത്തിന് ശേഷം കോൺഗ്രസ് - ജെ ഡി എസ് സഖ്യ സർക്കാർ താഴെ വീണു. ബി ജെ പിയുടെ ഓപ്പറേഷൻ താമരയിൽ ഇരു പാർട്ടികളിൽ നിന്നും 17 ഓളം നേതാക്കളെയാണ് ബി ജെ പി മറുകണ്ടം ചാടിച്ചത്.

സർക്കാർ താഴെ വീണതോടെ ജെ ഡി എസും കോൺഗ്രസും സഖ്യം വേർപിരിഞ്ഞു. ഇത്തവണ ഇരു പാർട്ടികളും വീണ്ടും സഖ്യമുണ്ടാവുമോയെന്നുള്ള ചർച്ചകൾ തുടക്കം മുതൽ ഉണ്ടായിരുന്നുവെങ്കിലും കോൺഗ്രസ് , ജെ ഡി എസ് നേതാക്കൾ ഇത് തള്ളുകയായിരുന്നു. ജെ ഡി എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഇനി സഖ്യത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് ജെ ഡി എസ് താത്പര്യം പ്രകടിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications