വോട്ടർമാർക്ക് പരാതിയില്ല, റീപോളിങ് നടത്തി, എല്ലാം കിറുകൃത്യം... ബിജെപി ജയിച്ചത് തിരിമറി നടത്തിയല്ല
ബെംഗളൂരു: കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നിട്ടുനില്‍ക്കെ വിവാദങ്ങള്‍ക്കുള്ള പഴുതടച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിങ് മെഷീനുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുലര്‍ത്തിയിരുന്നത് ബിജെപിയ്ക്ക് തലവേദന സൃഷ്ടിച്ചിട്ടുള്ള വിവിപാറ്റ് മെഷീനുകള്‍ക്ക് സംഭവിച്ച തകരാറുകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധ ചെലുത്തിയത്. തകരാറിലായ 2,400 ഓളം വോട്ടിംഗ് മെഷീനുകള്‍ മാറ്റിസ്ഥാപിച്ചാണ് വോട്ടെടുപ്പ് പുനഃരാരംഭിച്ചത്. 57, 786 വിവിപാറ്റ് മെഷീനുകളാണ് കര്‍ണാടക തിരഞ്ഞെടുപ്പിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചത്.
ഇതില്‍ തകരാര്‍ അനുഭവപ്പെട്ട പോളിംഗ് ബൂത്തുകളില്‍ വോട്ടിങ് മെഷീനുകള്‍ സ്ഥാപിച്ചും പരാതികള്‍ ഉയര്‍ന്ന കേന്ദ്രങ്ങളില്‍ റീ പോളിങ് നടത്തിയുമാണ് കമ്മീഷന്‍ പ്രശ്നം പരിഹരിച്ചത്. തകരാര്‍ അനുഭവപ്പെട്ട ബൂത്തുകളില്‍ ഏജന്റുമാര്‍ മോക്ക് വോട്ടിംഗ് നടത്തി സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമാണ് വോട്ടെടുപ്പ് പുനഃരാരംഭിച്ചതെന്നും ശ്രദ്ധേയമാണ്. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ബിജെപി റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയ സാഹചര്യത്തില്‍ വിവിപാറ്റ് മെഷീനുകളെയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയും പഴിചാരിയിരുന്നത്. ഈ സാഹചര്യത്തില്‍ പഴുതടച്ച നീക്കമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
അപാകതകള്‍ അനുഭവപ്പെട്ടതോടെ 2,419 വോട്ടിംഗ് മെഷീനുകളാണ് മാറ്റിസ്ഥാപിച്ചത്. ഇതില്‍ 1, 702 വോട്ടിങ് മെഷീനുകള്‍ക്കും പോളിങ് നടക്കുന്നതിനിടെയാണ് തകരാറുകള്‍ അനുഭവപ്പെട്ടത്. കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസറെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഉടനീളം വിവിപാറ്റ് മെഷീനുകള്‍ക്ക് തകരാറുകള്‍ അനുഭവപ്പെട്ടിരുന്നു. ബെല്‍ എന്‍ജിനീയര്‍മാരാണ് ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത്. ബെല്‍ എന്‍ജിനീയര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്ത് പ്രശ്നം അനുഭവപ്പെട്ട ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിംഗിന് ഉത്തരവിടുകയും ചെയ്തിരുന്നു.
Recommended Video
ബെംഗളൂരുവിലെ ഹെബ്ബാള്‍ നിയമസഭാ മണ്ഡലത്തിലും കോപ്പാല്‍ ജില്ലയിലെ കുഷ്ടാഗിയിലെ രണ്ടിടങ്ങളിലും റീ പോളിങ് നടന്നിരുന്നു. തിങ്കളാഴ്ച 3, 127 വോട്ടര്‍മാര്‍ക്കാണ് രണ്ടാമതും വോട്ട് രേഖപ്പെടുത്താനുള്ള അവസരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. വിവിപാറ്റ് മെഷീന്‍ തകരാറിലായതോടെ ശനിയാഴ്ച ഹെബ്ബാളിലെ ലോട്ടേഗൊല്ലഹള്ളിയിലും റീപോളിങ്ങിന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കുഷ്ടാഗിയിലെ 20, 21 നമ്പര്‍ ബൂത്തുകളിലാണ് റീപോളിംഗ് നടന്നത്. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച ആശയക്കുഴപ്പം കാരണം 275 വോട്ടര്‍മാരെയാണ് ബൂത്ത് നമ്പര്‍ 20ല്‍ നിന്ന് 21 ലേക്ക് മാറ്റി വോട്ട് ചെയ്യിപ്പിച്ചത്. രണ്ടാം തവണ വോട്ട് ചെയ്തവരുടെ ഇടതുകയ്യിന്റെ നടുവിരലിലാണ് ഇതോടെ മഷി പുരട്ടിയത്. എന്നാല്‍ ഈ മണ്ഡലത്തിലെ റീപോളിങ്ങ് നിയമപ്രശ്നങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.