അവസാന ലാപ്പിലും കോണ്‍ഗ്രസ് വന്‍ ആത്മവിശ്വാസത്തില്‍: പ്രതീക്ഷ കൈവിടാതെ ബിജെപിയും ജെഡിഎസും
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ശേഷിക്കുന്നത് മൂന്ന് നാള്‍ കൂടി മാത്രമാണ്. പാർട്ടികളെല്ലാം തന്നെ അവസാന ഘട്ട പ്രചരണത്തിലാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് സർവ്വേകളെല്ലാം ആത്മവിശ്വാസം നല്‍കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏക ഭരണം നിലനിർത്താന്‍ അതീവ പ്രയത്നമാണ് ബി ജെ പി നടത്തുന്നത്. കേരളം, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിലയുറപ്പിക്കാൻ വലിയ പ്രവർത്തനങ്ങള്‍ നടത്തുമ്പോള്‍ കർണാടക നഷ്ടപ്പെട്ടാല്‍ അത് ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറിയേക്കും.
നിലവില്‍ കോൺഗ്രസിനും, ദക്ഷിണേന്ത്യയിലെ അവരുടെ ഏക പ്രതീക്ഷയാണ് കർണാടക. നിലവില്‍ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തും കോണ്‍ഗ്രസിന് അധികാരമില്ല. വിജയിച്ചാല്‍ മാത്രം പോരും മികച്ച നിലയിലുള്ള ഭൂരിപക്ഷവും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ഭൂരിപക്ഷം നേരിയതാണെങ്കില്‍ ഓപ്പറേഷന്‍ കമല ഭീഷണി ഇത്തവണയും അവർക്ക് മുന്നിലുണ്ട്.

കുമാരസ്വാമിയുടെ ന നേതൃത്വത്തിലുള്ള ജെ ഡി എസിനെ സംബന്ധിച്ചിടത്തോളം, അവർക്ക് ഇത്തവണയും കിംഗ് മേക്കർമാരായി തുടരണം. ആർക്കും കൃത്യമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഇത്തവണയും ജെ ഡി എസിന്റെ ഭാഗ്യം തെളിയും. 40 മുകളില്‍ സീറ്റ് ലഭിക്കുമെന്നാണ് ജെ ഡി എസിന്റെ അവകാശവാദം.
സംസ്ഥാനത്ത് ഇതുവരെയുള്ള അഭിപ്രായ സർവേകൾ കോൺഗ്രസിന്റെ വിജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 224 അംഗ സഭയിൽ 150 സീറ്റുകൾ നേടാനാകുന്ന തരത്തിലേക്കാണ് കോണ്‍ഗ്രസിന്റെ വളർച്ച. അഴിമതി (40 ശതമാനം മുഖ്യമന്ത്രി), ആഭ്യന്തര തർക്കം, കൂറുമാറ്റം എന്നിവയാണ് ബി ജെ പി നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. എന്നാല്‍ പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ നരേന്ദ്ര മോദിയടക്കം വന്ന് സൃഷ്ടിച്ച അലയൊലികള്‍ വോട്ടായി മാറുമെന്നാണ് ബി ജെ പി പ്രതീക്ഷ.

ബി ജെ പിയുടെ പ്രതീക്ഷ അവർക്ക് കഴിഞ്ഞ തവണകളില്‍ വലിയ ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളാണ്. കോണ്‍ഗ്രസുമായി നേരിട്ട് മത്സരിക്കുന്ന 63 ശതമാനം സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ബി ജെ പി വിജയിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും കുറഞ്ഞ മാർജിൻ നേടിയ 35 സീറ്റുകളിൽ ബിജെപി കോൺഗ്രസിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു എന്നതും അവസാനമായി, പഴയ മൈസൂരു മേഖലയിൽ, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യവികസനത്തിൽ നടത്തിയ മുന്നേറ്റവും തങ്ങള്‍ക്ക് ഗുണമായി മാറുമെന്നുമാണ് ബി ജെ പി പ്രതീക്ഷ.
കർണാടകയിൽ, 41 ശതമാനം സീറ്റുകളാണ് ദുർബലമായ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അതായത് 7.5 ശതമാനത്തിൽ താഴെ ഭൂരിപക്ഷത്തില്‍ മാത്രമാണ് ഇവിടെ കഴിഞ്ഞ തവണ വിജയമുണ്ടായിരിക്കുന്നത്. ഈ സീറ്റുകൾ നാല് ശതമാനത്തിൽ താഴെയുള്ള ചാഞ്ചാട്ടത്തിന് വിധേയമാണ്. ഈ ദുർബലമായ സീറ്റുകളില്‍ പകുതിയില്‍ അധികവും കോണ്‍ഗ്രസിന്റേതാണ് എന്നതാണ് ശ്രദ്ധേയം.
ഭൂരിപക്ഷം കുറഞ്ഞ 92 സീറ്റുകളിൽ 74 എണ്ണം കിത്തൂർ കർണാടക (മുമ്പ് ബോംബെ കർണാടക), കല്യാണ കർണാടക (മുമ്പ് ഹൈദരാബാദ് കർണാടക), തെക്ക് (പഴയ മൈസൂരു ഉൾപ്പെടെ) എന്നീ പ്രദേശങ്ങളിലാണ്. ബിജെപിയുടെ ലിംഗായത്ത് ശക്തികേന്ദ്രമാണ് കർണാടക കിത്തൂർ. ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഈ മേഖലയിൽ നിന്ന് ഏറെ സ്വാധീനമുള്ള നേതാവാണ്. തന്റെ മാറ്റം ബിജെപിക്ക് 25 സീറ്റുകളിൽ നഷ്ടമാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ഇവിടെ 13 സിറ്റിങ് സീറ്റുകളെങ്കിലും ബി ജെ പി അപകടം മണക്കുന്നുണ്ട് ഒരു ചെറിയ ശതമാനം വോട്ടർമാർ കോണ്‍ഗ്രസിന് അനുകൂലമായി ചിന്തിച്ചാല്‍ പോവും, അത് അവരുടെ ആകെ സീറ്റുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. മൊത്തത്തില്‍ കോൺഗ്രസിന് പകുതിയിലധികം സീറ്റുകളിൽ ചെറിയ ഭൂരിപക്ഷമേ ഉള്ളൂവെങ്കിലും 2018ൽ ചെയ്തതുപോലെ അവ നിലനിറുത്തുമെന്നാണ് അവരുടെ ആത്മവിശ്വാസം.
അഭിപ്രായ സർവേകൾ ശരിയാണെങ്കിൽ, കോൺഗ്രസിന് അഞ്ച് ശതമാനം മുന്നേറ്റം ഉണ്ടായാൽ, ബിജെപിക്ക് 57 സീറ്റുകൾ വരെ നഷ്ടപ്പെടുകയും കോൺഗ്രസിനെ 130-ലധികം സീറ്റുകളിലേക്ക് കുതിച്ചുയരുകയും ചെയ്യാം. 2018ൽ കർണാടകയിലെ 60 ശതമാനം സീറ്റുകളും നേർക്കുനേർ പോരാട്ടമായിരുന്നു.












Click it and Unblock the Notifications