കോടതി കനിഞ്ഞില്ലെങ്കില്‍ വിമതരുടെ ഭാവി അവതാളത്തില്‍; ബിജെപി സഹായിച്ചില്ലെന്നും പരാതി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനോളം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ നടക്കാന്‍ പോവുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പ് തന്നെ നിശ്ചയിക്കുക 15 മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ വിധിയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായം ചെയ്ത എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.
15 മണ്ഡലങ്ങളില്‍ ഏറ്റവും കുറഞ്ഞത് 6 മണ്ഡലങ്ങളിലെങ്കിലും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭരണം നഷ്ടപ്പെടും. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും നിയമസഭയില്‍ എത്താമെന്നായിരുന്നു സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് രാജിവെക്കുമ്പോള്‍ വിമത എംഎല്‍എമാരുടെ ധാരണ. എന്നാല്‍ എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ മുന്‍സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ കുറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കിയതോടെ വിമതരുടെ പ്രതീക്ഷകള്‍ തകിടം പറഞ്ഞു.
കോടതിയുടെ പരിഗണനയില്‍
അയോഗ്യരാക്കിയ എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഉപതിരഞ്ഞെടുപ്പ് വേഗത്തില്‍ ഉണ്ടാവില്ലെന്നായിരുന്നു ബിജെപിയുടേയും വിമതരുടേയും പ്രതീക്ഷ. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനോടൊപ്പം കര്‍ണാടകയിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ഇവര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
ആശങ്ക
സെപ്തംബര്‍ 30 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഇതിന് മുമ്പ് ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിമതരുടെ പ്രതീക്ഷ. വിമതര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ വിമതര്‍ക്ക് നാമിര്‍ദേശ പത്രിക സമര്‍പ്പിക്കാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സാധിക്കില്ല. ഈ ആശങ്ക മുഖ്യമന്ത്രി യെഡിയൂരപ്പയെ സന്ദര്‍ശിച്ച് വിമതര്‍ പ്രകടിപ്പിക്കുകയും ചെയ്തു.
യെഡിയൂരപ്പയുടെ പ്രതികരണം
വിമതർക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ദില്ലിയില്‍ പ്രതികരിച്ചത്. ഹർജി പരിഗണിക്കുന്നത് കോടതി ഇന്ന് മാറ്റി വച്ചാലും ബിജെപിയും വിമതരും വലിയ പ്രതിസന്ധിയിലാവും. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ അമിത് ഷായും യെദ്യൂരപ്പയും ചർച്ച ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷനും അയോഗ്യരായ എംഎൽഎമാർക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും യെദ്യൂരപ്പ പറഞ്ഞു.
വാഗ്ദാനങ്ങള്‍
ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാരിനെ മറിച്ചിട്ടാൽ ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാറില്‍ മന്ത്രിസ്ഥാനം ഉള്‍പ്പടേയുള്ള പദവികള്‍ വാഗ്‌ദാനം ചെയ്‌തായിരുന്നു ബിജെപി വിമതരെ കൂടെ നിർത്തിയത്. എന്നാല്‍ അയോഗ്യരാക്കപ്പെട്ട ശേഷം ബിജെപി സഹായിച്ചില്ലെന്നും വിമതര്‍ക്ക് പരാതിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ വിമതരുടെ ആശങ്കകള്‍ പരിഹരിച്ച് ഒപ്പം നിര്‍ത്താന്‍ വലിയ പരിശ്രമമാണ് ബിജെപി നടത്തുന്നത്.
ബിജെപിയുടെ പ്രതിസന്ധി
അയോഗ്യരാക്കിയവരുടെ കാര്യത്തില്‍ കോടതി ഇന്ന് തീര്‍പ്പുകല്‍പ്പിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ ബിജെപിക്ക് ശക്തനായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടി വരും. മത്സരിക്കാന്‍ സാധിച്ചില്ലെങ്കില്‍ തങ്ങളുടെ അനുയായികള്‍ക്ക് സീറ്റ് നല്‍കണമെന്നായിരിക്കും വിമതരുടെ ആവശ്യം. എന്നാല്‍ ഇത് പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയ്ക്ക് ഇടയാക്കും. അതേസമയം തന്നെ വിമതരുടെ നിര്‍ദ്ദേശം അവഗണിക്കാനും ബിജെപിക്ക് സാധിക്കില്ല.
ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്
ഈ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രി യെഡിയൂരപ്പക്കായിരിക്കും. വിമതരെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഭരണം ഉറപ്പിക്കാനുള്ള ആറു സീറ്റിൽ വിജയിക്കാനാകുമോ എന്ന ആശങ്കയും ബിജെപിക്കുള്ളിലുണ്ട്. പാര്‍ട്ടിയെ വഞ്ചിച്ചെന്ന പ്രചരണമായിരിക്കും ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുക.
ഒറ്റക്ക് മത്സരിക്കാന്‍
സഖ്യം അവസാനിപ്പിച്ച് ഉപതിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് കരുത്ത് തെളിയിക്കാനാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും തീരുമാനം. സീറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാനാണാണ് കോണ്‍ഗ്രസും ജെഡിഎസും ഒരുങ്ങുന്നത്. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ കോണ്‍ഗ്രസിനുവേണ്ടിയുള്ള പ്രധാന പ്രചാരകനാകുന്നതും സിദ്ധരാമയ്യയായിരിക്കും.
പത്മജയില്ലെങ്കില്‍ പിന്നെയാര്; വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ച് 5 പേര്‍
വീണ്ടും ആള്‍ക്കൂട്ട ആക്രമണം; പശുവിനെ അറുത്തുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു