കര്‍ണാടകയില്‍ വിമതര്‍ പണിപറ്റിച്ചു; ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു, ഇനി കോടതി തീരുമാനത്തിന് ശേഷം
ദില്ലി: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു. വിമതരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറഞ്ഞ ശേഷമാകും വോട്ടെടുപ്പ് നടത്തുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അയോഗ്യരാക്കപ്പെട്ട സ്പീക്കറുടെ നടപടി ചോദ്യം ചെയ്താണ് 15 വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
ബുധനാഴ്ചയാണ് വിമതരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേട്ടിരുന്നു. ഇടക്കാല ഉത്തരവ് ഇറക്കാന്‍ കോടതി തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ അന്തിമ തീരുമാനം കോടതി പ്രഖ്യാപിച്ച ശേഷമാകും ഉപതിരഞ്ഞെടുപ്പ് നടത്തുക. കേസ് അടുത്ത മാസം 22ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒരുപക്ഷേ, തിരഞ്ഞെടുപ്പ് വേണ്ടിവരില്ല
ഒക്ടോബര്‍ 21നാണ് 15 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. 24ന് വോട്ടെണ്ണലും തീരുമാനിച്ചിരുന്നു. ഒരുപക്ഷേ കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരില്ല. സ്പീക്കറുടെ തീരുമാനം സുപ്രീംകോടതി ശരിവച്ചാല്‍ മാത്രമേ വിമതര്‍ അയോഗ്യരാകൂ. അല്ലെങ്കില്‍ അവര്‍ എംഎല്‍എമാരായി തുടരും. ഈ സാഹചര്യം കണക്കിലെടുത്താണ് ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

വിപ്പ് ലംഘിച്ചവര്‍
കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും വിമതരായ എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ച് ഇവര്‍ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് അയോഗ്യരാക്കാന്‍ കാരണം.

മുംബൈയിലെ ഹോട്ടലില്‍
കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന വേളയില്‍ ഇവര്‍ മുംബൈയിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണു. തൊട്ടുപിന്നാലെ യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി.

എല്ലാം കഴിഞ്ഞ ശേഷം
യെഡിയൂരപ്പ വിശ്വാസവോട്ട് തേടിയ വേളയിലും വിമതര്‍ സഭയില്‍ വന്നില്ല. ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയ ശേഷമാണ് തിരിച്ചെത്തിയത്. തുടര്‍ന്നാണ് 15 വിമത എംഎല്‍എമാരെ സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഇതോടെ ഇവരുടെ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു.

വിമതരുടെ വാദം
സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അയോഗ്യരാക്കാന്‍ മതിയായ കാരണമില്ലെന്നാണ് വിമതരുടെ വാദം. 13 കോണ്‍ഗ്രസ് അംഗങ്ങളെയും രണ്ട് ജെഡിഎസ് അംഗങ്ങളെയുമാണ് സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നത്.












Click it and Unblock the Notifications