കുമാരസ്വാമി കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന; നിയമസഭ പിരിച്ചുവിടും
ബെംഗളൂരു: കർണാടകയിൽ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി കുമാരസ്വാമി രാജിവെച്ചെക്കുമെന്ന് സൂചന. രാജി വയ്ക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിന് പിന്നാലെ കർണാടക ഗവർണർ വാജുഭായ് വാലയ്ക്ക് രാജിക്കത്ത് സമർപ്പിച്ചേക്കും. നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്യുമെന്നാണ് സൂചന.
കർണാടകയ്ക്കു പിന്നാലെ ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി; 10 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാൻ നീക്കം!
കഴിഞ്ഞ ദിവസം കുമാരസ്വാമി ജെഡിഎസ് നേതാവും പിതാവുമായ ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എത്രയും വേഗം കുമാരസ്വാമി മുഖ്യമന്ത്രിപദം ഒഴിയണമെന്ന തീരുമാനത്തിൽ ഇരുവരും എത്തിച്ചേർന്നതായാണ് സൂചന. വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുളള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് കുമാരസ്വാമി നീങ്ങുന്നത്.
നിലവിലെ വിമത എംഎൽഎമാരെ കൂടാതെ രണ്ട് എംഎൽഎമാർ കൂടി കഴിഞ്ഞ ദിവസം വൈകിട്ട് രാജി സമർപ്പിച്ചതോടെയാണ് പ്രതിസന്ധി അതിരൂക്ഷമായത്. അനുനയ ശ്രമത്തിനായി കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയെങ്കിലും പോലീസ് തടയുകയായിരുന്നു. എംഎൽഎമാരെ കാണാതെ മടങ്ങില്ലെന്ന് ശിവകുമാർ നിലപാട് എടുത്തതോടെ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ബെംഗളൂരുവിലുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദും, കെസി വേണുഗോപാലുമായും കുമാരസ്വാമി കൂടിയാലോചനകൾ നടത്തി. ഈ നിലയിൽ മുന്നോട്ട് പോകുന്നതിലും നല്ലത് നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നേരിടുന്നതാണെന്ന നിഗമനത്തിലാണ് നേതാക്കൾ. അതിനിടെ കർണാടകയിലെ പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. എംഎൽഎമാരെ രാജിവയ്ക്കാൻ ഇരുവരും ഭീഷണിപ്പെടുത്തിയെന്നാണ് സിദ്ധരാമയ്യുടെ ആരോപണം. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ബിജെപിയുടേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.