വിമത എംഎൽഎമാരെ പുകച്ച് പുറത്ത് ചാടിക്കാൻ കോൺഗ്രസ്, ഹേബിയസ് കോർപ്പസ് നീക്കം
ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറാന്‍ കാത്ത് നില്‍ക്കുന്ന ബിജെപിയെ ഞെട്ടിച്ച് കൊണ്ടാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പിനുളള തയ്യാറെടുപ്പുകള്‍ ഭരണപക്ഷം തകൃതിയായി നടത്തുന്നു. വിമത എംഎല്‍എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുകയാണ്. അതിനിടെ ഡികെ ശിവകുമാറിന്റെ ഇടപെടല്‍ വഴി രാജി വെച്ച എംടിബി നാഗരാജ് എംഎല്‍എ തീരുമാനം പുനപരിശോധിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
മുഖ്യമന്ത്രി ആവശ്യപ്പെട്ടാലുടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്താം എന്നാണ് കര്‍ണാടക സ്പീക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. എംഎല്‍എമാര്‍ക്കെതിരെ ചൊവ്വാഴ്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുത് എന്നാണ് സുപ്രീം കോടതി ഉത്തരവ്. അതിനിടയില്‍ വിമതരെ തിരിച്ച് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
വിശ്വാസ വോട്ടെടുപ്പിന് വിമത എംഎല്‍എമാര്‍ എത്തിയേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. എംഎല്‍എമാര്‍ നിയമസഭയില്‍ എത്താത്ത സാഹചര്യം ഉണ്ടായാല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോണ്‍ഗ്രസ് ഫയല്‍ ചെയ്യുമെന്ന് പാര്‍ട്ടി നേതാവ് ബസവരാജ് രായറെഡ്ഡി വ്യക്തമാക്കി. നിലവില്‍ വിമത എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. പാര്‍ട്ടി വിപ്പ് അനുസരിക്കുക എന്നത് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ ഉത്തരവാദിത്തമാണ്. എംഎല്‍എമാരുടെ രാജി അംഗീകരിക്കാത്തിടത്തോളം കാലം വിപ്പ് അനുസരിക്കണം.
അതുകൊണ്ട് തന്നെ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്ക് എംഎല്‍എമാര്‍ വരേണ്ടതുണ്ട്. പാര്‍ട്ടി വിപ്പ് അനുസരിക്കുന്നില്ലെങ്കില്‍ കൂറ് മാറ്റ നിരോധന നിയമ പ്രകാരം എംഎല്‍എമാരെ അയോഗ്യരാക്കാം. എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിക്കില്ലെന്നും സ്വമേധയാ ഉളള രാജി അല്ലെങ്കില്‍ സ്പീക്കര്‍ക്കത് തളളിക്കളയാമെന്നും ബസവരാജ് വ്യക്തമാക്കി. എംഎൽഎമാരുടെ രാജിക്ക് പിന്നിൽ ബിജെപിയാണ്. സമ്മർദ്ദങ്ങളുടെയോ ഭീഷണിയുടേയോ ഫലമായിട്ടാവാം എംഎൽഎമാർ കൂട്ടമായി രാജി സമർപ്പിച്ചതും മുംബൈയിലേക്ക് മാറിയതും എന്നും ബസവരാജ് പറഞ്ഞു.