രാത്രി മുഴുവൻ ബിജെപി എംഎൽഎമാരുടെ ധർണ, ഭക്ഷണവുമായി കോൺഗ്രസിന്റെ ഉപമുഖ്യമന്ത്രി!
ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരുകയാണ്. വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ച സമയ പരിധി സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ് ഇന്ന് കര്‍ണാടക നിയമസഭയില്‍ വോട്ടെടുപ്പ് നടക്കാന്‍ സാധ്യതയില്ല. അതേസമയം വിശ്വാസ പ്രമേയ ചര്‍ച്ച നിയമസഭയില്‍ ആരംഭിച്ച് കഴിഞ്ഞു. വോട്ടെടുപ്പ് ഇന്ന് നടത്തണം എന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ വിധാന്‍ സഭയിലാണ് കഴിഞ്ഞ രാത്രി മുഴുവന്‍ ചിലവഴിച്ചത്.
രാഷ്ട്രീയപരമായി എതിര്‍പക്ഷത്ത് ആണെങ്കിലും ധര്‍ണ ഇരുന്ന ബിജെപി എംഎല്‍എമാര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കി ശ്രദ്ധ നേടിയിരിക്കുകയാണ് ഭരണ പക്ഷം. കോണ്‍ഗ്രസുകാരനായ ഉപമുഖ്യമന്ത്രി ജി പരമേശ്വരയാണ് ബിജെപി എംഎല്‍എമാര്‍ക്ക് ഭക്ഷണവും വെള്ളവും അടക്കം എത്തിച്ച് നല്‍കിയത്.

സര്‍ക്കാര്‍ എന്ന നിലയ്ക്ക് എംഎല്‍എമാര്‍ക്ക് സൗകര്യമൊരുക്കി നല്‍കേണ്ട ചുമതല തങ്ങള്‍ക്കുണ്ട് എന്നാണ് ഇതേക്കുറിച്ച് ജി പരമേശ്വര നടത്തിയ പ്രതികരണം. രാത്രി മുഴുവന്‍ വിധാന്‍ സഭയില്‍ ധര്‍ണ നടക്കുകയായിരുന്നു. ചില എംഎല്‍എമാര്‍ക്ക് പ്രമേയവും രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ടാണ് എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയത്. രാഷ്ട്രീയത്തിനപ്പുറം തങ്ങള്‍ സുഹൃത്തുക്കളാണ്. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യം കൂടിയാണ് എന്നും പരമേശ്വര പ്രതികരിച്ചു.
മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അടക്കമുളള ബിജെപി നേതാക്കളാണ് രാത്രി മുഴുവന്‍ വിധാന്‍ സഭയില്‍ ചിലവഴിച്ചത്. അതിരാവിലെ എംഎല്‍എമാരെ കാണാന്‍ ഭക്ഷണവും മറ്റുമായി പരമേശ്വര എത്തി. മാത്രമല്ല പ്രതിപക്ഷ എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസുകാരനായ ഉപമുഖ്യമന്ത്രി പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പ് സര്‍ക്കാര്‍ കാരണമില്ലാതെ നീട്ടിക്കൊണ്ട് പോവുകയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.












Click it and Unblock the Notifications