ബിജെപി കർണാടകത്തിൽ നടത്തിയത് 1000 കോടിയുടെ ഓപ്പറേഷൻ! ഒരു വർഷം നീണ്ട ആസൂത്രണമെന്ന് കോൺഗ്രസ്
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയത് ആയിരം കോടിയുടെ ഓപ്പറേഷന്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും പ്രത്യേക വിമാനങ്ങളും 1000 കോടിയും അടങ്ങുന്നതായിരുന്നു ഒരു വര്‍ഷമായി ബബിജെപി നടത്തി വരുന്ന അട്ടിമറി ഓപ്പറേഷനെന്നും ഗുണ്ടുറാവു ആരോപിച്ചു. ബിജെപിക്കുളള വന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് അട്ടിമറിയെന്നും അദ്ദേഹം ആരോപിച്ചു.
എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്തും 30 കോടി മുതല്‍ 50 കോടി വരെ ഓഫര്‍ ചെയ്തു ബിജെപി കാര്യം നേടുന്നു. ഐബിയേയും ആദായ നികുതി വകുപ്പിനേയും ബിജെപി ഉപയോഗിക്കുന്നു. ജനാധിപത്യ വിരുദ്ധരായ ഒരു കൂട്ടമായി ബിജെപി മാറിയിരിക്കുകയാണ് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.
ബിജെപി ചെയ്തത് പോലെ സിസ്റ്റമാറ്റിക്കായി ഒരു പാര്‍ട്ടിയും ഇതുവരെ ഒരു സര്‍ക്കാരിനേയും അട്ടിമറിച്ചിട്ടില്ല. ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം പല സര്‍ക്കാരുകളും താഴെ വീണിട്ടുണ്ടെങ്കിലും ഇത്ര ആസൂത്രിതമായി ഇതിന് മുന്‍പ് ഒരു അട്ടിമറിയും നടന്നിട്ടില്ലെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പാര്‍ട്ടി വിട്ട വിമതര്‍ കോണ്‍ഗ്രസിനുളളില്‍ പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നവരാണ്.
അവര്‍ പാര്‍ട്ടി വിട്ടതോടെ ഇനി ശുദ്ധികലശത്തിനുളള സമയമാണ് കോണ്‍ഗ്രസിനെന്നും ഗുണ്ടുറാവു പറഞ്ഞു. വിമതരെ തിരിച്ച് കോണ്‍ഗ്രസിലേക്ക് എടുക്കുന്ന കാര്യം ആലോചിക്കുക പോലും വേണ്ടെന്നും ഗുണ്ടുറാവു പറഞ്ഞു. വിമതരെ അയോഗ്യരാക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ജെഡിഎസുമായി നിയമസഭയില്‍ ഒരുമിച്ച് മുന്നോട്ട് പോകും. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.